Wednesday, November 25, 2009

ഉപ്പുചാക്ക് ചരിതം - ഫാഗം 3

ഭാഗം ഒന്ന് ഇവിടെയും, രണ്ട് ഇവിടെയും വായിക്കാം



എന്നത്തെയും പോലെ ആ ഞായറാഴ്ച്കയും ബാംഗ്ലൂര്‍ നഗരത്തില്‍ ഏകദേശം ആറുമണിയോടെ പ്രഭാതം പൊട്ടി വിടര്‍ന്നു. പിന്നെയും ആറുമണിക്കൂര്‍ കഴിഞ്ഞാണ് നിദ്രാ ദേവി ഞങ്ങളെ വിട്ടൊഴിഞ്ഞു പോയത്.

ഉഡുപ്പി പാര്‍ക്കില്‍ നിന്ന് മസാല ദോശ കഴിച്ചശേഷം എതിര്‍വശത്തുള്ള ടോട്ടല്‍ മാളിലെ സന്ദര്‍ശകരെ കടക്കണ്ണാല്‍ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉപ്പുചാക്ക് ആ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.. “വരൂ നമുക്ക് ബ്രിഗേഡില്‍ പോയി രാപാര്‍ക്കാം”

വിരസമായ ജീവിതത്തെ ഒന്നു ഉല്ലാസപ്രദമാക്കാം എന്നുള്ളത്കൊണ്ട് മാത്രം ഞങ്ങള്‍ ബ്രിഗേഡ് റോഡ് ലക്ഷ്യമാക്കി യാത്രയായി.

ദൊം‌ലൂര്‍ വച്ചാണ് ഹോണ്ട ആക്ടീവയില്‍ ഒരു സൌന്ദര്യധാമം ഞങ്ങളുടെ മുന്നില്‍ വന്നു കയറിയത്. അതുവരെ പുറകിലിരുന്ന് കോട്ടുവായിട്ടു കൊണ്ടിരുന്ന ഉപ്പുചാക്ക് ഹോണ്ട ആക്ടീവ കണ്ടതും കാക്കയുടെ ശബ്ദം കേട്ട തള്ളകോഴിയെപോലെ പെടുന്നനെ ആക്ടീവ് ആകുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. മാത്രമല്ല പുറകില്‍ നിന്ന് ഇടക്കിടെ വന്നിരുന്ന “വേഗം വിട്രാ... വിട്രാ ശവീ” എന്ന പ്രയോഗങ്ങള്‍ അവസാനിക്കുകയും ചെയ്തു.


ട്രിനിറ്റി സര്‍ക്കിള്‍ കഴിഞ്ഞ് വലത്തോട്ടുള്ള തിരിയാനായി ടേണ്‍ ഇന്റിക്കേറ്റര്‍ ഇട്ട് മുന്നോട്ടു നീങ്ങിയ സൌന്ദര്യധാമം മെടോ റെയില്‍ പണിമൂലം വലത്തോട്ടുള്ള വഴി അടച്ച വിവരം മനസിലാക്കിയത് അവിടെ എത്തിയശേഷമായിരുന്നു... പെട്ടെന്നുള്ള ബ്രേക്കിങ്ങില്‍ ധാമം ആക്ടീവയില്‍ നിന്നും ഉരുണ്ടു പിരണ്ട് വീണു. ധാമം വലത്തോട്ടു പൊയ്ക്കോളും എന്നുള്ള ധാരണയില്‍ പിന്നാലെ കത്തിച്ച് വന്നിരുന്ന ഞാന്‍ പെട്ടെന്നാണ് ഡൈവ് ചെയ്യുന്ന ധാമത്തെ കണ്ടത്. ബ്രേക്ക് ആഞ്ഞു ചവിട്ടി...റോഡില്‍ ഉരഞ്ഞു ശബ്ദമുണ്ടാക്കി നീങ്ങിയ ബൈക്ക് ധാമത്തിന്റെ വാഹനത്തെ ഇടിച്ചു മറിഞ്ഞു.

എല്ലാം നിമിഷ നേരം കൊണ്ട് കഴിഞ്ഞു...കൈമുട്ടില്‍ നല്ല നീറ്റല്‍...ചെറുതായി ബ്ലഡ് വരുന്നുണ്ട്.. “ചോരകണ്ടതല്ലേ.. ഇപ്രാവശ്യം ഞാന്‍ കേറി മുട്ടും മോനേ“ വേദനക്കിടയിലും ഞാന്‍ ആത്മഗതിച്ചു. ആസ് യൂഷ്വല്‍ ഉപ്പ് ചാക്ക് പൊടി തട്ടി എഴുന്നേറ്റു. എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു. പതിവു പോലെ ചക്കച്ചുള കണ്ട ഈച്ച പോലെ ചുറ്റും ആള്‍ നിറഞ്ഞു.

എന്തു മനോഹരമായ സീന്‍. വീണുകിടക്കുന്ന സുന്ദരി. അവളെ ഇടിച്ചു തെറിപ്പിച്ച കശ്മലന്മാര്‍. ഈ ഭാഗത്താണ് നമ്മുടെ ഹീറോയുടെ രംഗപ്രവേശം.

നടുക്കു വകച്ചിലെടുത്ത മുടി , വലതു ചെവിയില്‍ വളച്ചിട്ടിരിക്കുന്ന തുരുമ്പു പിടിച്ച കമ്പി,കയ്യിലെ മസില്‍ കാണിക്കാന്‍ പാകത്തിലുള്ള ടീഷര്‍ട്ട്, പിന്നെ ദിപ്പ ഊരിപോകും എന്ന മട്ടിലുള്ള ജീന്‍സ്.. (വേണേല്‍ ഇവിടെ ഒരു സ്ലോ മോഷനു വകുപ്പുണ്ട്).

വന്ന പാടെ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി പിടിച്ചു.. പിന്നെ കന്നഡയില്‍ എന്തരോ പുലമ്പി. മനസിലാക്കിയടത്തോളം ഞാന്‍ ധാമത്തെ ഇടിച്ചു തെറിപ്പിച്ചു എന്നാണ് ഈ ക്ണാപ്പനും ചുറ്റും കൂടി നില്‍ക്കുന്ന ക്ണാപ്പന്‍മാരും മനസിലാക്കിയിരിക്കുന്നത്.

“ടാ കോപ്പെ..കാര്യം അറിയാതെ ഒരു ജാതി കൊണഷ്ട് വര്‍ത്താന്‍ പറയല്ലേടാ പുല്ലേ” എന്നു പറയണമെന്നുണ്ടായിരുന്നു. എന്തു ചെയ്യാം കാ‍ലമിത്രയായിട്ടും കന്നഡ ഭാഷയില്‍ ബ്ബ ബ്ബ ബ്ബ. ഇംഗ്ലീഷില്‍ പറഞ്ഞിട്ടാണേല്‍ ആ “കന്നഡ മോനു“ മനസിലാകുന്നുമില്ല. അവസാനം മുറി കന്നഡയിലൂടെയും ആംഗ്യങ്ങളിലൂടെയും അഭിനയിത്തിലൂടെയും അവരെ കാര്യം പറഞ്ഞു മനസിലാക്കുന്നതില്‍ ഞാന്‍ വിജയം കൈവരിച്ചു. എന്നില്‍ ഒരു അഭിനേതാവ് ഒളിച്ചിരിപ്പുണ്ടെന്ന ഞെട്ടിപ്പിക്കുന്ന സത്യം ഞാനന്നു മനസിലാക്കി.

എല്ലാവരും പിരിഞ്ഞു പോകുമ്പോള്‍ ഉപ്പു ചാക്കിനായി ഞാന്‍ ചുറ്റും കണ്ണോടിച്ചു

ശൂന്യ..ശൂന്യ.. ഉപ്പുചാക്കുമില്ല...ധാമവുമില്ല...ഹോണ്ട ആക്ടീവയുമില്ല.

ഫോണ്‍ വിളിച്ചിട്ടാണേല്‍ അവന്‍ എടുക്കുന്നുമില്ല. വേദനിക്കുന്ന കൈമുട്ടും വച്ച് തിരിച്ച് വണ്ടിയോടിച്ചു. വീട്ടിലെത്തി മുറിവു കഴുകി മരുന്നൊക്കെ വച്ച് വിശ്രമിക്കുമ്പോഴാണ് ഉപ്പു ചാക്കിന്റെ ഫോണ്‍ വന്നത്

“ ടാ.. ഞാനിപ്പോ സി.എം.എച്ച് ഹോസ്പിറ്റലിലാ...നിന്നെ അവരു ചോദ്യം ചെയ്യുന്ന സമയത്ത് ഞാന്‍ പോയി അവളുടെ വണ്ടിയൊക്കെ സ്റ്റാന്‍ഡിലാക്കി. പിന്നെ ഞാന്‍ തന്നെ നിര്‍ബ്ബന്ധിച്ച് ഇങ്ങോട്ടു കൊണ്ടുവന്നു. ഇപ്പോള്‍ മുറിവൊക്കെ ഡ്രെസ് ചെയ്തോണ്ടിരിക്കുവാ.. നിനക്കൊന്നും പറ്റിയില്ലല്ലോ...ഞാന്‍ എന്തായാലും വരാന്‍ വൈകുന്നേരമാകും..അവളെ ഹോസ്റ്റലില്‍ കൊണ്ടാക്കണം.. ഇന്നു കഞ്ഞി വേണ്ട”

നന്ദി കൂട്ടുകാരാ നന്ദി... അവസരം മുതലാക്കുന്നതില്‍ നിന്നെ മറികടക്കാന്‍ ഈ അണ്ഡ കടാഹത്തില്‍ വേറൊരാളില്ല മഗാ.....



( തൊടരും)

Saturday, September 5, 2009

ഉപ്പുചാക്കും ബൈക്കും പിന്നെ ഞാനും

ഉച്ചക്ക്, തിപ്പസാന്ദ്ര മോട്ടിസില്‍ നിന്ന് ഇഡ്ഡലി വലുപ്പമുള്ള പകുതിവെന്ത ചോറും പിടഞ്ഞോണ്ടിരിക്കുമ്പം ഫ്രൈ ചെയ്ത പോലുള്ള(ആ ഷെയ്പ്പാണു)നല്ല ഫ്രഷ് മത്തീം കഴിച്ച് വലിച്ചൂനീട്ടിയൊരു ഏമ്പക്കവും വിട്ട് 80 കിലോ വരുന്ന ഒരു ഉപ്പു ചാക്കും ബൈക്കില്‍ വലിച്ചു കേറ്റി ഓഫീസിലേക്കു തിരിച്ചു. ഇടക്കിടക്ക് ഉപ്പ് ചാക്കിരുന്ന് ഇളകി എന്റെ ബാലന്‍സ് തെറ്റിക്കുന്നുണ്ടായിരുന്നു. വയറുനിറച്ച് ഭക്ഷണം കുത്തിയിറക്കിയതല്ലേ...ഗ്യാസിന്റെ പ്രോബ്ളമായിരിക്കും എന്നൊക്കെ വിചാരിച്ച് ഞാന്‍ ക്ഷമിച്ചു.

സുരഞ്ജന്‍ ദാസ് റോഡില്‍ നല്ല തിരക്ക്. ഫസ്റ്റ് ഗിയറിലിട്ട് എടുക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ടോര്‍ക്കില്‍‍ ബാക്കിലുള്ള ഉപ്പുചാക്കിന്റെ കുടവയറ് വന്നെന്നെ ഇടിച്ചു താഴേക്കിടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. സി വി രാമന്‍ നഗര്‍ റോഡിലേക്ക് പ്രവേശിച്ചതോടെ തിരക്കൊഴിഞ്ഞു. നല്ല വിശാലമായ റോഡ്. ദശാവതാരത്തിലെ “കാ കറുപ്പാനുക്കും” മൂളിക്കൊണ്ട് ആക്സിലറേറ്റര്‍ തിരിച്ചു..സ്പീഡ് കൂടി കൂടി വന്നു...60 - 70 - 75 - 80 ... സി വി രാമന്റെ പ്രതിമയുടെ അടുത്തുള്ള റൌണ്ടില്‍ വണ്ടി തിരിക്കുമ്പോള്‍ പതിവില്‍ കൂടുതല്‍ സ്പീഡ് ഉണ്ടായിരുന്നെന്നു തോന്നുന്നു. ഡണ്‍ലപ്പിന്റെ പുതിയ 20 ഇഞ്ച് ടയറാണു ബാക്കിലെന്ന വിശ്വാസത്തില്‍ നല്ലപോലെ ചരിഞ്ഞ് വളവു തിരിഞ്ഞു.

ഇനിയുള്ളത് “ലോക്കിങ്ങ് ഡാന്‍സു“ പോലെയെ ഓര്‍മ്മയുള്ളൂ. കണ്ട്രോള്‍ പോയ ഞാന്‍/ബൈക്ക്...ശൂന്യാകാശ സഞ്ചാരികളെ പോലെ എയറില്‍ നില്‍ക്കുന്ന ഞാന്‍...തെറിച്ചു വീണ് ഉരുണ്ടു പിരണ്ടു പോകുന്ന ഞാന്‍...നിലത്തുവീണ് ഉരഞ്ഞ് തീപ്പൊരി പാറിച്ചോണ്ട് പോകുന്ന ബൈക്ക്.....പൊട്ടിച്ചിതറുന്ന മിററുകളുടെ ശബ്ദം...

എല്ലാം ഒന്നു ശാന്തമാകുന്നതുവരെ ഭൂമിദേവിയെ സാഷ്ടാംഗം നമസ്കരിച്ച് കിടന്നു. കുറച്ചു കഴിഞ്ഞ്, ഉറങ്ങുന്നതു പോലെ കിടന്ന് പെട്ടെന്നെന്തെങ്കിലും ശബ്ദം കേള്‍ക്കുമ്പോള്‍ തലപൊക്കി നോക്കുന്ന വിശ്വസ്തനായ ശ്വാനനേ പോലെ ഞാന്‍ തല ഉയര്‍ത്തി. ദോണ്ടേ അപ്പുറത്ത് നമ്മുടെ ഉപ്പുചാക്കു നിന്ന് മേല് പറ്റിയ പൊടിയൊക്കെ തട്ടിക്കളയുന്നു...ഒന്നു എഴുന്നേല്‍ക്കാന്‍ നോക്കി. വലതുകാല്‍ മുട്ട് ഭയങ്കര വേദന...അല്ലെങ്കിലേ ബോധമില്ലാത്ത കക്ഷിയാണ്. മുട്ടിലേക്ക് ഒന്നു നോക്കിയപ്പോഴേക്കും ഉണ്ടായിരുന്ന ബോധം കൂടി പോയി. പിന്നെ റിസര്‍വിലുണ്ടായിരുന്ന കുറച്ച് ബോധം എടുത്ത് വീണ്ടും നോക്കി. ചുവന്ന ജീന്‍സ്..അവിടെം ഇവിടേം ഒക്കെ കീറിയിട്ടുണ്ട്. ഇതെപ്പ വേടിച്ച്? ഇതേത് ഫാഷന്‍? പിന്നെ മനസിലായി രക്തമാണെന്ന്..

ചക്കചുളയില്‍ ഈച്ച വന്നപോലെ പെട്ടെന്നാണു ആളുകൂടിയത്..കാണാന്‍ വര്‍ണ്ണാഭമായ കാഴ്ച്ചയാണല്ലോ.. അപ്പോഴേക്കും രണ്ടുപേര് ബൈക്കെടുത്ത് റോഡ് സൈഡിലേക്ക് മാറ്റി.രണ്ടുപേര്‍ വന്നു തൂക്കി എന്നെയും സൈഡാക്കി. ഞാന്‍ ബോധം കെടണോ അതോ വേണ്ടയോ എന്നൊക്കെ ആലോചിച്ചോണ്ടിരുന്നു. ഉപ്പുചാക്കാണേല്‍ കൈയ്യിലേ ഒരു പോറലും പൊക്കി പിടിച്ച് അവിടുള്ളോരോട് എല്ലാം വിസ്തരിച്ചോണ്ടിരിക്കുന്നു.

കാലുമ്മേ നോക്കിയാല്‍ കരച്ചില്‍ വരും..ഒടിഞ്ഞു എന്നുള്ളത് നൂറു ശതമാനം...നിലത്ത് കുത്താനും വയ്യ പൊക്കാനും വയ്യ..ഇനി എത്ര നാള്‍ പ്ലാസ്റ്ററിട്ട് കിടക്കണം..അങ്ങനെ വരുകാണേല്‍ നാട്ടില്‍ പോകാം..ഫ്ലൈറ്റില്‍ പോണോ അതോ ട്രെയിനില്‍ പോണോ..ഒരു മാസം എന്താ‍യാലും മെഡിക്കല്‍ ലീവ് എടുക്കാം..ഇനി ഒരു മാസം കഴിയുമ്പോള്‍ ശരിയായിട്ടില്ലാന്നു പറഞ്ഞ് വീ‍ണ്ടും ലീവ് നീട്ടാം...മനോരാജ്യം അതിന്റെ വഴിക്ക് പോയിക്കൊണ്ടിരുന്നു.

അപ്പോഴേക്കും നമ്മുടെ ഉപ്പ് ചാക്ക് വേറോരു സുഹൃത്തിനെ വിളിച്ച് കാറും പൈസയുമായി വരാന്‍ പറഞ്ഞു. ഞങ്ങളെ റോഡ് സൈഡിലിരുത്തി എല്ലാ‍വരും പിരിഞ്ഞു. കടുത്തവേദനയിലും വായിനോട്ടത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല. ഇടക്കിടക്ക് ചിലരെല്ലാം വന്ന് വഴി ചോയിച്ചോണ്ടിരുന്നു. ശവങ്ങള്‍ക്ക് കണ്ണില്ലേ? ഇവിടൊരുത്തന്‍ ചോരയൊലിപ്പിച്ചിരി‍ക്കുന്നത് കണ്ടൂടേ? കുറച്ചു കഴിഞ്ഞപ്പോള്‍ ആ വഴിക്ക് ഒരു സഹപ്രവര്‍ത്തകന്‍ വരുന്നു..

“എന്താണിഷ്ടാ? ചോറും കഴിച്ച് നടക്കാനിറങ്ങിയതാണോ” അങ്ങേരുടെ ചോദ്യം

“എന്റെ ഗഢീ ദേ..ലങ്ങട് നോക്ക്” ബൈക്ക് ചൂണ്ടി “ദേ ദിങ്ങട് നോക്ക്” മുട്ടു ചൂണ്ടി .

“ഓ മൈ ഗോഡ്..വാട്ടീസ് ദിസ് മാന്‍..അപകടം കണ്ടതോടെ അങ്ങേര് മലയാളം മറന്നു.

“ഗഢീ ദിസ് ഈസ് മൈ പൊട്ടിയ മുട്ട്...ദാറ്റീസ് മൈ ബൈക്ക്” ദേഷ്യം പരിഹാസമായി ബഹിര്‍ഗമിച്ചു..മുട്ടില്‍ നിന്ന് ചോരയും...

അപ്പോഴേക്കം കാര്‍ സുഹൃത്ത് കാറുമായെത്തി. ചാക്കുകെട്ടും സഹയും ചേര്‍ന്നെന്നെ കാറില്‍ ലോഡ് ചെയ്തു.

“മണിപ്പാലീല്‍ പൂവാലേ?” കാര്‍ സുഹൃത്ത് ചോയിച്ചു

“എന്റെ ഗഢീ..ഞാന്‍ നിനക്കിതുവരെ ഉപദ്രവൊന്നും ചെയ്തട്ടില്ലില്ലോ. പിന്നെന്തിനാ മണിപ്പാല്?..പനിപിടിച്ച് പോയോനെ രണ്ടു ദിവസം നിരീക്ഷണത്തില്‍ വച്ച ടീമുകളാ..നിരീക്ഷണം മാത്രമല്ല...ചെസ്റ്റ് എക്സറേ, ലിവര്‍ സ്കാന്‍ പിന്നെ ഒരു തുള്ളി ബ്ലഡ് കിട്ട്യാ അതുവച്ച് ചെയ്യാന്‍ പറ്റുന്ന എല്ലാ ടെസ്റ്റുകളും നടത്തി, മൂന്നാം ദിവസം പാരസെറ്റമോള്‍ എഴുതിതന്നതും കൂടെ 9000 രൂപേടെ ബില്ലു നീട്ടിയതും അതുകണ്ട് പനി കൂടിതും ഒന്നും മറക്കാന്‍ പറ്റില്ല. നീ സി. എം .എച്ചിലേക്ക് വിടടെ”

സി. എം .എച്ചിലെത്തി. ഞാനും വീല്‍ ചെയറിലും ഉപ്പു ചാക്കു നടന്നും ക്വാഷ്വാലിറ്റിയില്‍ കയറി. ചെന്നപാടെ ഉപ്പ് ചാക്ക് വിളിച്ചു പറഞ്ഞു “വി ഹാഡ് ആന്‍ ആക്സിഡന്റ്”. തൊലഞ്ഞു..വീണൂന്നു പറഞ്ഞാല്‍ പോരേ.

ഹെഡ് നഴ്ശിന്റെ വക കൊസ്റ്റ്യന്‍ ചെയ്യല്‍. ആക്സിഡന്റ് എപ്പോള്‍ എവിടെ? ആര് ആരെ ഇടിച്ചു?

“അയ്യോ സിസ്റ്ററേ ആരും ആരേം ഇടിച്ചിട്ടില്ല. ഞങ്ങള് ആരുടെയും പ്രേരണയില്‍ വീണതല്ല..സ്വന്തമായി വീണതാ“

“ഷുവര്‍”

“ഷുവര്‍ ഷുവര്‍”

ബെഡ്ഡില്‍ കേറ്റി കിടത്തി ഡോക്ടര്‍ വന്ന് അവിടെം ഇവിടെം ഒക്കെ ഞെക്കി വേദന ഉണ്ടോന്നു ചോദിച്ചു. ഞെക്കുന്നതിന്റെ ഫോഴ്സ് കുറഞ്ഞതാ‍ണോ അതോ ഞെക്കുന്നതിനേക്കാള്‍ വേദന മുമ്പേ ഉള്ളതിനാലാണോ, ഒന്നും തോന്നിയില്ല. പൊട്ടിയ സ്തലത്ത് എന്തോ സ്പ്രേ അടിച്ചതും..സ്വര്‍ഗ്ഗം കണ്ടതും ഇപ്പഴും നല്ല ഓര്‍മ്മ.

ഉപ്പുചാക്കിനു ടെറ്റനസ് ഇഞ്ചകഷന്‍ കൊടുക്കാന്‍ ചെന്നതും പാന്റ് പകുതി ഊരി ബെഡ്ഡില്‍ കേറി കമിഴ്ന്നു കിടന്നു. ഇഞ്ചക്ഷന്‍ എടുക്കാന്‍ വന്ന സിസ്റ്റര്‍ കയ്യിലെടുത്താല്‍ മതിയെന്നു പറഞ്ഞപ്പോള്‍ ഉപ്പു ചാക്കിന്റെ മുഖത്തുണ്ടായ ഭാവമാറ്റം...ഹോ...ഈ ജന്മത്തില്‍ അവനെ ഒതുക്കാന്‍ ഈയൊരു സംഭവം മാത്രം മതി..ദൈവമായിട്ടാണ് ഇതെനിക്ക് കാണിച്ചുതന്നത് :)

തിരിച്ചും മറിച്ചും കാലു പരിശോധിച്ച ഡോക്ടര്‍ നെറ്റി ചുളിച്ച് എന്തോ ആലോചിച്ച് വേഗം എക്സറേ എടുക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. ” ഒടിഞ്ഞു മച്ചാ”

പക്ഷേ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഞാനും ഒപ്പം ഡോക്ടറും അത്ഭുതപ്പെട്ടുപോയി. അതുവരെ വീല്‍ ചെയറീന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന എന്നെ പിടിച്ച് വലിച്ച് എഴുന്നേല്‍പ്പിച്ചോണ്ട് ഡോക്ടര്‍ പറയുവാ

“നോ ഫ്രാക്ചര്‍ മേന്‍...യു ക്യാന്‍ ഗെറ്റ് ബാക്ക് ടു യുവര്‍ വര്‍ക്ക്”. സത്യമായും ഫീലിങ്ങ്സ് ആയിപോയി...


വാല്‍ക്കഷണം :ഇപ്പോ ചില ശ‌വങ്ങള്‍ ഞാന്‍ വീണ സ്ഥലത്തിന് പുതിയ പേരിട്ടിരിക്കുന്നു - “ജിഹേഷ് കോര്‍ണ്ണര്‍” ന്ന് :(

3870

Wednesday, August 5, 2009

ചൊറയായി മീറ്റ്

ആദ്യമായി ചെറായി മീറ്റിന്റെ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു. ഇനിയും ഇത്തരത്തിലുള്ള സൌഹൃദകൂട്ടായമകള്‍ ഉണ്ടാകണം.

ഇനി എന്റെ മനസിലെ ചില സംശയങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. പലരുമായും സംസാരിച്ചതില്‍ നിന്ന് ഈ സംശയങ്ങള്‍ എനിക്കുമാത്രമുള്ളതല്ലാ എന്നാണറിയാന്‍ കഴിഞ്ഞത്. തുറന്നു പറയാനുള്ള മടികൊണ്ടും, പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്തു കരുതും എന്നൊക്കെ കരുതുന്ന ഒട്ടേറെ പേര്‍ ഇവിടെയുണ്ട്. ഇത് മീറ്റിനെ എതിര്‍ത്തുകൊണ്ടുള്ള ഒരു പോസ്റ്റല്ല, മറിച്ച് മീറ്റിനെകുറിച്ചു മാത്രമുള്ള പോസ്റ്റുകളെ കൊണ്ട് അഗ്രിഗേറ്ററുകള്‍ നിറഞ്ഞു തുളുമ്പുന്നതു കാണുമ്പോഴുള്ള വിഷമം കൊണ്ട് പോസ്റ്റു ചെയ്യുന്നതാണ്.




മലയാളം ബ്ലോഗിങ്ങെന്നാല്‍ കുറെ ഈറ്റും മീറ്റുമാണോ എന്നു ഞാന്‍ സംശയിച്ചു പോകുന്നു. കഴിഞ്ഞ് കുറെ ആഴ്ച്ചകളായി അഗ്രിഗേറ്റര്‍ തുറന്നാല്‍ കാണുന്ന ഏകവാക്കാണ് “ചെറാ‍യി“ . വെറും ഒരു ബ്ലോഗേര്‍സ് മീറ്റിന്റെ പോസ്റ്റുകള്‍ മറ്റു പോസ്റ്റുകളെ ഹൈജാക്ക് ചെയ്യുന്ന അവസ്ഥ. ഒരു പുതിയ ബ്ലോഗറുടെ കാഴ്ച്ചപ്പാടില്‍ കുറെ ഈറ്റും മീറ്റും അതിനെക്കുറിച്ചുള്ള പോസ്റ്റുകളുമാണ് മലയാളം ബ്ലോഗിങ്ങ്.



ഇതിനു മുമ്പും ഇവിടെ പല ബ്ലോഗേര്‍സ് മീറ്റ് നടന്നിട്ടുണ്ട്. അതൊന്നും ഇങ്ങനെ കൊട്ടിഘോഷിച്ചിട്ടില്ല. ചെറായി മീറ്റിനെക്കുറിച്ചുള്ള ഒരു പോസ്റ്റിലെ കമന്റ് ശ്രദ്ധിക്കുക

അഭിനന്ദനങ്ങള്‍.... ചെറായിയെ ബ്ലോഗ് ചരിത്രത്തിന്റെ ഭാഗമാക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.... ആശയ ധ്രുവീകരണങ്ങള്‍ക്ക് അപ്പുറം പരസ്പരം സ്നേഹത്തിന്റെ നൂലുകളാല്‍ ബന്ധിച്ചിടുവാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ ചെറായി മീറ്റ് പ്രേരണ നല്‍കുമെന്നത് ഉറപ്പ്....

ബ്ലോഗ് ചരിത്രത്തിന്റെ ഭാഗമാക്കാന്‍ മാത്രം എന്താണ് അവിടെ സംഭവിച്ചതെന്ന് തലപുകഞ്ഞാലോചിച്ചിട്ടും എനിക്കു പിടികിട്ടിയില്ല. എന്റെ തലയ്ക്കകത്ത് ഒന്നുമില്ല എന്നത് വേറെ കാര്യം

അവിടെ വന്നതിന്റെ ആകെയൊരു ഗുണം കാണാന്‍ ആഗ്രഹിച്ചിരുന്ന ചിലരെ കാണാന്‍ സാധിച്ചു എന്നതു തന്നെയാണ്. പോങ്ങുമൂടന്‍, ചിത്രകാരന്‍, സജീവേട്ടന്‍, സുല്‍ തുടങ്ങിയവരെ. മുടിയും ദീക്ഷയുമൊക്കെ വളര്‍ത്തി പൈജാമയും മുണ്ടുമൊക്കെ ഉടുത്ത് ഒരു തുണി സഞ്ചിയുമായി നില്‍ക്കുന്ന ഒരു രൂപമാണ് ചിത്രകാരനെക്കുറിച്ച് എന്റെ മനസില്‍ ഉണ്ടായിരുന്നത്. അതുമാറിക്കിട്ടി. പരസ്പര സ്നേഹത്തിന്റെ നൂലുകള്‍ ഒന്നും അവിടെ കണ്ടെത്താ‍നായില്ല എന്നത് എന്റെ കഴിവില്ലായ്മയായിരിക്കാം

ഇനിയെങ്കിലും ഇതിനെ ക്കുറിച്ചുള്ള പൊസ്റ്റുകള്‍ക്ക് വിരാമമിടുക. സത്യമായും ചെറായി മീറ്റ് ചൊറയായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

മലയാളം ബ്ലോഗിങ്ങിന്റെ സുവര്‍ണ്ണകാലഘട്ടം നഷ്ടപ്പെട്ടു എന്നുതന്നെയാണ് എനിക്കു തോന്നുന്നത്. 2006-2007 കാ‍ലഘട്ടത്തില്‍ അഗ്രിഗേറ്ററുകളിലെ ഓരോ ലിങ്കും ക്ലിക്കി എത്തുന്നത് വായനയുടെ ഒരു ലോകത്തേയ്ക്കായിരുന്നു. ഒരിക്കല്‍ പോലും നിരാശപ്പെടേണ്ടി വന്നിട്ടില്ല. പഴയ പ്രതിഭകള്‍ അപ്രത്യക്ഷമായതും പുതിയ പ്രതിഭകളുടെ അഭാവവും ശരിക്കും ഫീല്‍ ചെയ്യുന്നു.വീണ്ടും വീണ്ടും വായിക്കാന്‍ പ്രലോഭിപ്പിക്കുന്ന കാമ്പുള്ള പോസ്റ്റുകള്‍ കൊണ്ട് അഗ്രിഗേറ്ററുകളെ
നിങ്ങള്‍ വീര്‍പ്പുമുട്ടിക്കുക എന്നുമാത്രം പറഞ്ഞുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.


വാല്‍ക്കഷണം: ജുലൈ 26 ചെറായിയില്‍ സംഭവിച്ചത്

1: ഹലോ
2: ഹലോ

1: ഞാന്‍ -- എന്ന ബ്ലോഗറാണ്. ഒരു മാസമേ ആയിട്ടുള്ളൂ ബ്ലോഗറായിട്ട്
2: ഞാന്‍ വിശാലമനസ്ക്കന്‍. കൊടകരയാണ് വീട്

1: പക്ഷേ എനിക്കോര്‍മ്മയുള്ള മുഖം ഇതുപോലെയല്ലല്ലോ?
2: അതു ഞാന്‍ തലയില്‍ ആ ചുവന്ന മുണ്ടിട്ടതുകൊണ്ട് തോന്നുന്നതാ

1: പരിചയപ്പെട്ടതില്‍ സന്തോഷം... ഞാന്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കാം
2: ശരി ചുള്ളന്‍..

Saturday, September 13, 2008

പോക്കറ്റില്ലാത്ത ലുങ്കിയും ഓണ ഫ്രൈഡ് റൈസും

സ്ഥലം: ഡാലസിലെ ഹോംവുഡ് സ്യൂട്ട്സ്. റൂം 101

വിഐപി ബനിയനും ലുങ്കിയും ധരിച്ച ഒരു യുവ കോമളാംഗന്‍ തന്നെ സന്ദര്‍ശിക്കുവാന്‍ വന്ന സുഹൃത്തിനെ യാത്രയാക്കാന്‍ വാതില്‍ക്കല്‍ വരുന്നു. പുറത്തിറങ്ങി കൈ വീശീ ടാറ്റ കൊടുക്കുന്നു.

((((( ഠപ്പ് ))))) വാതില്‍ വന്നടഞ്ഞു. ഒരു നിമിഷം വാതില്‍ തുറക്കാനുള്ള സ്വൈപ്പിങ്ങ് കാര്‍ഡിനായി പോക്കറ്റിന്റെ സ്ഥാനത്തേക്ക് ആ ചെറുപ്പക്കാരന്റെ കൈ നീളുന്നു. ലുങ്കിക്ക് എവിടെ പോക്കറ്റ്?

ഒരു മിന്നായം പോലെ അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ചില ദൃശ്യങ്ങള്‍ മനസില്‍ മിന്നിമാഞ്ഞു. ഇനി ആളെ മനസിലാകാതെ ഇവരെങ്ങാനും പിടിച്ചു പുറത്താക്കിയാല്‍ എങ്ങനെ നാട്ടില്‍ പോകും? എത്രകാലം തെണ്ടേണ്ടിവരും വിമാനക്കൂലി ഉണ്ടാക്കാന്‍? വിമാനക്കൂലി ഉണ്ടാക്കിയാല്‍ തന്നെ പാസ്പോര്‍ട്ടില്ലാതെ എങ്ങിനെ പോകും?


ചിന്തകള്‍ കാടുകയറിക്കൊണ്ടിരിക്കുമ്പോഴാണൊരു “ഹൈ” വിളീ. ഷീ‍ലയെ പോലെ കണ്ണിണകള്‍ വെട്ടിച്ച് തിരിഞ്ഞു നോക്കി. തൊട്ടടുത്ത റൂമിലെ ആലീസ് സ്ട്രോ. അപ്പ‍ന് സ്ട്രോ കച്ചവടമായിരുന്നോ എന്നു പലതവണ ചോദിക്കണമെന്നുണ്ടായിരുന്നു. പിന്നെ അന്യരാജ്യമല്ലേ എന്നു കരുതി ചോദിച്ചില്ല.


“ഹൈ”

“വാട്ട് ഹാപ്പെന്‍ഡ് മാന്‍.”

“എന്തിറ്റാവാനാ ഈ പണ്ടാറവാതില്‍ ലോക്കായി. തൊറക്കനുള്ള കീ ഉള്ളിലാ. ഞാന്‍ എന്തിട്ടാ ചെയ്യാ.“

“നോ പ്രോബ്ലം. കം വിത്ത് മി”

മുന്നില്‍ മദാമ്മകുട്ടി, തൊട്ടുപിന്നില്‍ ഈയുള്ളവനും കിരീടത്തില്‍ മോഹന്‍ലാലിന്റെ പുറകില്‍ കൊച്ചിന്‍‌ഹനീഫ നടക്കുന്നതുപോലെ ഹോട്ടല്‍ റിസ്പ്ഷനിലേക്ക് തിരിച്ചു. ഒരു കത്തീടെ കുറവേ ഉണ്ടായിരുന്നുള്ളൂ.

“ഈസ് ദിസ് ഇന്ത്യന്‍ സ്റ്റൈല്‍” മുണ്ടിലേക്ക് നോട്ടമിട്ട് സ്ട്രോ ചോദിച്കു.

“നോ നോ ദിസ് ഈസ് കേരളാ സ്റ്റൈല്‍. മൈ നേറ്റീവ് പ്ലേസ്. ഫുള്‍ ഗ്രീനറി. വെരി നൈസ് പ്ലേസ്. ബാക്ക് വാട്ടര്‍, ഹൌസ് ബോട്ട്, ആയുര്‍വേദാ..ലൈക്ക് ദാറ്റ് എവരിതിങ്ങ് ഈസ് ദെര്‍” എന്നിലെ മലയാളി ഉണര്‍ന്നു.

മുണ്ട് മടക്കികുത്തി.

“സീ..വി സം ടൈം ടു ലൈക്ക് ദിസ് ആള്‍സോ. വെരി കം‌ഫര്‍ട്ടബിള്‍. വെരി ഗുഡ് എയര്‍ ഫ്ലോ”

“വൌ”


എന്നും കാണുമ്പോള്‍ വിഷ് ചെയ്യാറുള്ള റിസ്പ്ഷനിലേ ചേച്ചി അന്നുമാത്രം വിഷ് ചെയ്തില്ല, മാത്രമല്ല തുറിച്ചു നോക്കുകയും ചെയ്തു. എന്തായാലും പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്ത് തന്നു.


കാ‍ലചക്രം പിന്നെയും കറങ്ങി. ഒരു വര്‍ഷം കടന്നു പോയി.


സെപ്റ്റംബര്‍ 12 ബാംഗ്ലൂര്‍: ഓണപ്പുലരി

സഹമുറിയന്‍മാര്‍ ഓണമായി നാട്ടില്‍. എഴുന്നേറ്റപ്പോള്‍ ഒമ്പതുമണി. സകല കലാപരിപാടികളും കഴിഞ്ഞപ്പോള്‍ പത്തുമണി. ഉഡുപ്പി പാര്‍ക്കില്‍ പോയാല്‍ ബ്രേക്ക് ഫാസ്റ്റ് കിട്ടുമെങ്കിലും തിപ്പസാന്ദ്ര “ഗ്രാനീസില്‍ നൂറ്റമ്പതു രൂപ കൊടുത്തു ബുക്ക് ചെയ്ത ഓണസദ്യ മുതലിപ്പിക്കണമല്ലോ എന്നൊരു ചിന്ത അബോധമനസില്‍ന്റെ അകത്തളങ്ങളില്‍ ഉണ്ടായിരുനതിനാല്‍ ബ്രേക്ക്ഫാസ്റ്റ് രണ്ടു ബിസ്കറ്റിലും കട്ടന്‍ചായയിലും ഒതുക്കി.

കുറേ ബ്ലോഗുകളില്‍ കയറി അനോണികമെന്റിട്ടു ബോറഡിച്ചപ്പോള്‍ ശുദ്ധവായു ശ്വസിക്കാനായി പുറത്തുകടന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് “മുംഗാരു മളെ” എന്ന സിനിമയിലെ ഒരു മെലഡി കേള്‍ക്കാം. അതില്‍ ലയിച്ചു നിന്നു. ഒരു മന്ദമാരുതന്‍ എന്നെ തഴുകി വീ‍ട്ടിനുള്ളില്‍ കയറി.

((((( ഠപ്പ് ))))) എങ്കയോ കേട്ട ശബ്ദം. ഓര്‍മ്മകള്‍ ഒരു വര്‍ഷം പിറകോട്ടു പോയി. കൈകള്‍ താക്കോലിനായി പോക്കറ്റിന്റെ ഭാഗത്തേക്ക്. ലുങ്കിക്ക് എവിടെ പോക്കറ്റ്?

ഓടി ഹൌസ് ഓണറൂടെ വീട്ടീലേക്ക്. കന്നട ദൈവം രാജ്കുമാറിന്റെ സിനിമയില്‍‍ ലയിച്ചിരിക്കുകയാണ് കക്ഷി. ഒന്നു മുരടനക്കി. ക്രൂരമാ‍യി നോക്കിയിട്ട് എഴുന്നേറ്റ് പുറത്തുവന്നു. വിനയകുനീതനായി വന്നകാര്യം ഉണര്‍ത്തിച്ചു.

“വാതില്‍ അടഞ്ഞു പോയി. താക്കോല്‍ ഇല്ല. കയ്യില്‍ നയാ പൈസയില്ല. ആകെയുള്ളത് ഈയൊരു ഷര്‍ട്ടും ലുങ്കിയും മാത്രം. സഹമുറിയന്‍മാര്‍ അടുത്ത ആഴ്ച്കയേ വരൂ. വേറേ താക്കോല്‍ ഉണ്ടെങ്കില്‍ തന്നു സഹായിക്കണം”

ദയനീയ ഭാവം കണ്ടു മനസലിഞ്ഞിട്ടായിരിക്കണം, “നോഡ്തീനീ” എന്നു പറഞ്ഞ് വീ‍ട്ടിനുള്ളില്‍ കയറി പോയി. പ്രസവ വാര്‍ഡിനു മുന്നില്‍ ടെന്‍ഷനടിച്ചു ഉലാത്തുന്ന ഭര്‍ത്താക്കന്‍മാരെ പോലെ അങ്ങേരുടെ വീടിനു മുന്നില്‍ ഉലാത്തിക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് അങ്ങേര് പുറത്തിറങ്ങി വന്നു. മുഖഭാവത്തില്‍ നിന്ന് കിട്ടിയില്ലാ എന്നതു വ്യക്തം.

“നീവു ഇല്ലി കുത്കൊളി. നാനു ഒന്തു കെലസാ മാഡ്തീനീ” ന്നു പറഞ്ഞ് അങ്ങേര് ആശാരിക്ക് ഫോണ്‍ ചെയ്തു. ഞാന്‍ ചുമ്മാ വാച്ചില്‍ നോക്കി. സമയം പന്ത്രണ്ടര. ചെറുതായിട്ട് വിശന്നു തുടങ്ങി

ഓണറുടെ വീട്ടില്‍ ആശാരി വന്നപ്പോള്‍ സമയം ഒരു മണി. അവിടന്ന് താ‍മസിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ഒന്നേകാല്‍. വാതില്‍ തുറന്നപ്പോള്‍ സമയം രണ്ടുമണി. അങ്ങേരുടെ കണക്ക് സെറ്റില്‍ ചെയ്ത് പറഞ്ഞയച്ചപ്പോഴേക്കും രണ്ടേ കാല്‍. ഗ്രാനീസില്‍ എത്തിയപ്പോള്‍ സമയം രണ്ടര.

നോക്കുമ്പോള്‍ ബോര്‍ഡ്: സദ്യ ഓവര്‍. ഓണസദ്യ ബുക്കു ചെയ്ത് ലേറ്റായി എത്തിയ ചിലര്‍ ബഹളം വയ്ക്കുന്നു. വിശന്നിട്ടു കണ്ണുകാണുന്നില്ല. കാലത്തുകണ്ട കണീയെന്തായിരുന്നെന്നാലോചിച്ചോണ്ട് ഉടുപ്പീ പാര്‍ക്കിലോട്ടു വിട്ടു. ഒരു ഫ്രൈഡ് റൈസ് ഓര്‍ഡര്‍ ചെയ്തു. ഫോണ്‍ ചിലക്കുന്നു. അനിയത്തിയാണ്.

“ചേട്ടാ സദ്യ കഴിച്ചോ? ഞങ്ങളെല്ലാരും കഴിച്ചു. ഇപ്രാവശ്യത്തെ പാലട കലക്കാനാരുന്നു. എന്തൊരു രസമാ”

“ഉവ്വോ..അപ്പോ പാലട വച്ചത് നിയല്ലാലേ. ഞാനേ പിന്നെ വിളിക്കാം ഇവിടെ പതിനാലു കൂട്ടം കറി കൂടി സദ്യ കഴിച്ചോണ്ടിരിക്കുവാ..എന്റെ കോണ്‍സണ്ട്രേഷന്‍ കളയല്ലേടീ‍“ ഫോണ്‍ കട്ടു ചെയ്തു.



പാഠം: ലുങ്കിക്ക് പോക്കറ്റ് വയ്ക്കുക

Wednesday, August 20, 2008

കായിക്കാ‍യും നാരങ്ങാമിഠായിയും - ഒരോര്‍മ്മ

ഇത് ഡിസംബര്‍. കായിക്ക ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഒരു വര്‍ഷമായിരിക്കുന്നു...

എനിക്ക് നാലു വയസുള്ളപ്പോഴാണ് അച്ഛന് പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റം ആയത്. കൂടും കുടുക്കയുമായി അങ്ങനെ പെരിന്തല്‍മണ്ണയിലേക്ക് മാറി. പക്ഷേ തൃശൂരു നിന്നും പെട്ടെന്നുള്ള പറിച്ചുനടലും അവിടെയുള്ള ഭാഷയുടെ വ്യത്യാസവും കൂട്ടുകാരില്ലാത്തതും എല്ലാം കൊണ്ട് പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ എന്റെ കുഞ്ഞു മനസിനു കഴിഞ്ഞില്ല.

അച്ഛന് അവിടെ ആദ്യമായി ലഭിച്ച സുഹൃത്തുക്കളില്‍ ഒന്നായിരുന്നു കായിക്ക. ഉയരം കുറഞ്ഞ് കുറച്ചു കറുത്ത്, നരച്ച താടിയും നെറ്റിയില്‍ നിസ്ക്കാര തഴമ്പുമായി ബീഡി കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചിരുന്ന കായിക്ക. കായിക്കയെ വല്യ പേടിയായിരുന്നു.

അവധി ദിവസങ്ങളില്‍ രാത്രിയേറെ നീളുന്ന അവരുടെ സംഭാഷണങ്ങളും അതിനിടയുള്ള കായിക്കായുടെ ഉറക്കെയുള്ള പൊട്ടിച്ചിരികളും എന്നെ വല്ലാതെ അലോസരപ്പെടുത്തി. എപ്പോള്‍ വരുമ്പോഴും മുണ്ടിന്റെ കോന്തലയില്‍ ഒരു പൊതി‍ നാരങ്ങാമിഠായിയും ഉണ്ടായിരുന്നു, ഞാന്‍ വാങ്ങില്ലെങ്കിലും.

ഒരു ദിവസം അച്ഛനെയും താങ്ങിപ്പിടിച്ചുകൊണ്ടാണ് കായിക്ക വീട്ടില്‍ വന്നത്. സൈക്കിളില്‍ നിന്നും വീണതായിരുന്നു അച്ഛന്‍. ഈ സംഭവത്തോടെ കായിക്കയോടുള്ള എന്റെ മനോഭാവത്തില്‍ മാറ്റം വന്നു. കുറേശേ ഇഷ്ടപ്പെടാനും തുടങ്ങി. ക്രമേണ കായിക്കായുടെ വരവ് ഞാന്‍ ആഗ്രഹിച്ചു തുടങ്ങി. അവധി ദിവസങ്ങള്‍ക്കാ‍യി ഞാന്‍ കാത്തിരുന്നു. കൂട്ടുകാരില്ലാത്ത ഊഷരഭൂമിയില്‍ ഞാനൊരു പുതിയ കൂട്ടുകാരനെ കണ്ടെത്തുകയായിരുന്നു. ചില ദിവസങ്ങളില്‍ കായിക്ക അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. സൈക്കിളിന്റെ മുമ്പിലെ തണ്ടില്‍ കായിക്കായുടെ കൈകള്‍ക്കുനടുവില്‍ വിയര്‍പ്പുമണവും ശ്വസിച്ച് നാട്ടുവഴികളിലൂടെയുള്ള ആ യാത്ര അത്രയേറെ രസകരമായിരുന്നു. കായിക്കാക്ക് മക്കളെന്നും ഉണ്ടായിരുന്നില്ല അതിനാലാകണം..

കായിക്കാടെ ബീവി തരുന്ന പത്തിരിയും ഇറച്ചികറിയും പിന്നെ അതൊടോപ്പമുള്ള പ്രവാചകരുടെ കഥകളും കേട്ടിരിക്കുമ്പോഴേക്കും കൈ നിറയെ കശുമാങ്ങയുമായി കായിക്കവരും. പറമ്പിനോട് ചേര്‍ന്ന് വിശാലമായ കശുമാവിന്‍ തോട്ടമാണ്..കശുമാങ്ങയുടെ പകുതി ചാറ് ഞാനും ബാക്കി പകുതി എന്റെ ഷര്‍ട്ടും വീതിച്ചെടുക്കും..

ഇതിനിടയില്‍ അച്ഛന് തൃശൂര്‍ക്ക് തിരിച്ച് മാറ്റം കിട്ടി. സാധനങ്ങളെല്ലാം കേറ്റി വിട്ട് ഞങ്ങളെ യാത്രയയക്കാന്‍ കായിക്കയും വന്നിരുന്നു. ബസ്സ് വരുന്നവരെ എന്നെ ചേര്‍ത്ത് പിടിച്ചു, വാത്സല്യത്തോടെ തലയില്‍ തലോടി. ആ കണ്ണുകളിലെ വെള്ളി വെളിച്ചം ശ്രദ്ധിക്കാനുള്ള പ്രായം എനീക്കുണ്ടായിരുന്നില്ല.

തൃശൂരെത്തി പഴയ കൂട്ടുകാരെ കിട്ടിയതോടെ കായിക്ക ഞാന്‍ മറന്നു തുടങ്ങി. മാസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം ഉച്ചക്കുള്ള ഊണ് കഴിഞ്ഞ് ഉറങ്ങുകയായിരുന്ന ഞാന്‍ കായിക്കയുടെ ചിരികേട്ടാ‍ണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ മുറ്റത്ത് കായിക്ക. എന്നെ കണ്ടതും മുണ്ടിന്റെ തലയില്‍ നിന്നും പൊതിയെടുത്ത് നീട്ടി. പിന്നെയും കുറേ കാ‍ലം കായിക്ക ഇങ്ങനെ വരുമായിരുന്നു. മിക്കവാറും ചെറിയ പെരുന്നാള്‍ കഴിഞ്ഞ സമയങ്ങളില്‍, കൈ നിറയെ എന്തെങ്കിലും പലഹാരങ്ങളുമായി. കൂടുതല്‍ വയസ്സായതോടെ വരവു നിലച്ചു.

ഏറ്റവും അവസാനമായി കാണുന്നത് 2001 ല്‍ ആയിരുന്നു. ഡയബറ്റിസ് മൂ‍ലം പഴുത്ത കാല്‍ മുറിച്ച് ആശുപത്രിയില്‍ കിടക്കുമ്പോള്‍. വളരെ ക്ഷീണിതനായിരുന്നു അപ്പോള്‍, മുഖത്തെ പ്രസാദമെല്ലാം നഷ്ടപ്പെട്ട്..

അതിനു ശേഷം നീണ്ട അഞ്ചു വര്‍ഷങ്ങള്‍...ഇവിടത്തെ ജോലിത്തിരക്കുകള്‍ക്കിടയില്‍ ഒരിക്കലും കായിക്കാനെ ഓര്‍ത്തില്ല. കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്ത അച്ഛന്‍ എന്നെ അറിയിക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അവസാനമായി ഒരു നോക്കു കാണാന്‍ കൂടി കഴിഞ്ഞില്ല..

ഇപ്പോഴും ചില രാത്രിസ്വപനങ്ങളില്‍ കായിക്ക വരാറുണ്ട്...മുണ്ടിന്റെ കോന്തലയില്‍ മിഠായി പൊതിയുമായി..

ഉപ്പുചാക്കും പോലീസും പിന്നെ ഒരാമ്പുലന്‍സും

ആദ്യഭാഗം ദിവടെ


ജനുവരി ഒന്ന്. മഞ്ഞിന്റെ കുളിരില്‍ ബാംഗ്ലൂര്‍ നഗരം..


ചുരുണ്ടു കൂടികിടക്കുന്ന കമ്പിളിക്കുള്ളില്‍ അമീബയെപോലെ കിടന്ന് ചില നേരമ്പോക്കുകള്‍ സ്വപ്നം കാണുകയായിരുന്ന ഞാന്‍ വൃത്തികെട്ട ഒരു ശബ്ദം കേട്ട് പെട്ടെന്നു ഞെട്ടിയുണര്‍ന്നു. തൊട്ടുമുന്നില്‍ ഒരു ഭീകരരൂപം. ഒരു പോത്തിനായി ഞാന്‍ ചുറ്റും നോക്കി. ഇല്ല..ഇല്ല..അപ്പോ കാലനല്ല. ഒന്നുകൂടി കണ്ണുതിരുമ്മിനോക്കി.

സൂപ്പര്‍മാനെ പോലെ ഉപ്പുചാക്കു നില്‍ക്കുന്നു. പകല്‍ സമയങ്ങളില്‍ മുണ്ടായും രാത്രികാലങ്ങളില്‍ പുതപ്പായും രൂപാന്തരം പ്രാപിക്കുന്ന അവന്റെ ഉടുതുണി അഥവാ ഉടുവസ്ത്രം അഥവാ ലുങ്കി(കട. ഫ്ഹാദ്രര്‍‌ ഡെക്കാന്‍) അപ്പോഴും പുതപ്പിന്റെ അവസ്ഥ വിട്ടിരുന്നില്ല.


“കുഴഞ്ഞല്ല്ലോ ഭഗവന്‍..എന്റെ ഈ വര്‍ഷം” പുതുവര്‍ഷ കണി കണ്ട് നെഞ്ചില്‍ നിന്നും ഒരു തേങ്ങലുയര്‍ന്നു


ഉപ്പുചാക്കിനെ ഒന്നു വിശദമായി നോക്കി. ആകെപ്പാടെ ഒരു വശപ്പിശക്. ഒരു കൈ കൊണ്ട് കിളിക്കൂടുപോലുള്ള തല ചൊറിയുന്നു. മറു കൈ നീട്ടി പിടിച്ചിരിക്കുന്നു. ഒരു പരശുരാമന്‍ സ്റ്റൈല്‍ (മൈനസ് കോടാലി).

“എന്തരടേയ്..കാലത്തു തന്നെ ഒറക്കം കളയാനായിട്ട്..ശല്യം” വെറുപ്പോടെ ഞാന്‍ ചോദിച്ചു.

“എടാ ഇന്നു ജനുവരി ഒന്ന്. എന്തേലും റെസലൂഷന്‍ എടുക്കണ്ടേ”

“ഓ..വേണം വേണം..ഇതു നമ്മളെത്ര കണ്ടിരിക്കുന്നു.” തലവഴി പുതപ്പുവലിച്ചിട്ട് വീണ്ടും ഉറങ്ങാന്‍ കിടന്നു.

“നാളെ മുതല്‍ കളരി തുടങ്ങും. വിത്തിന്‍ സിക്സ് മന്ത്സ് എന്റെ വയര്‍ കുറയ്ക്കും..ഇതില്‍ ഒരു മാറ്റവും ഉണ്ടാകില്ല..ഇതു സത്യം...സത്യം...അ സത്യം” ഉപ്പു ചാക്കിന്റെ റെസലൂഷന്‍ അവിടെയെങ്ങും മറ്റൊലി കൊണ്ടു.

“കാള വാലുപൊക്കുമ്പോള്‍ അറിഞ്ഞൂടെ... നിന്റെ ഗ്രൂപ്പില്‍ ഒരു പുതിയ പെണ്‍കൊച്ച് ജോയിന്‍ ചെയ്തതൊക്കെ ഞാന്‍ അറിഞ്ഞു”

“അതൊന്നും അല്ലടെയ്...ഹെല്‍ത്ത് ഈസ് വെല്‍ത്ത്”

ഇത് കുറേ നടന്നതു തന്നെ... എന്റെ മനസു പറഞ്ഞു. മലര്‍ന്നു കിടന്നാല്‍ റോഡിനു ഹമ്പ് വെച്ചപോലെ. നിവര്‍ന്നു നിന്നാല്‍ തംബുരു വിഴുങ്ങിയതുപോലെ.. കമിഴ്ന്നുകിടന്നാല്‍ സീസോ... ഈ നിലക്ക് പോയാല്‍ ഇന്നസെന്റിനെ പുറത്താക്കി മാവേലി പട്ടം ഇവന്‍ തന്നെ അടിച്ചുമാറ്റും.


എടാ നീയും വാ... ഉപ്പു ചാക്ക് സ്നേഹപൂര്‍വ്വം ക്ഷണിച്ചു.

ഞാനോ..കളരിയോ..നോ..നോ അതിനേക്കാള്‍ സ്നേഹപൂര്‍വ്വം ഞാനത് നിരസിച്ചു.

വാടേയ്..നിന്റെ ബ്ലോഗ് വായിച്ച് ആരേലും തല്ലാന്‍ വന്നാല്‍ ഉപകരിക്കും...ഉപ്പു ചാക്ക് മൊഴിഞ്ഞു

ഒരു നിമിഷത്തേക്ക് ഞാന്‍ ചിന്താനിമഗനനായി.പിന്നെ കളരിയില്‍ പോകാന്‍ തീരുമാനിച്ചു.


പിറ്റേ ദിവസം കാലത്ത് ആറുമണിക്കു തന്നെ ഉപ്പ്ചാക്ക് വിളിച്ചെഴുന്നേല്‍പ്പിച്ചു. ഒടുക്കത്തെ തണുപ്പ്. ഞാന്‍ ജെര്‍ക്കിനും മങ്കിക്യാപ്പും ഗ്ലൌസും ജീന്‍സുമൊക്കെയിട്ട് പുറത്തിറങ്ങി.‍ ഉപ്പുചാക്കാണേല്‍ ഒരു സീധാ സാധാ(കട.പച്ചാളം)ടീ ഷര്‍ട്ടും ബര്‍മുഡയും മാത്രം. ശിഖണ്ഡിയുടെ പുറകില്‍ അര്‍ജ്ജുനന്‍ നിന്നപോലെ ഉപ്പുചാക്കിന്റെ പുറകില്‍ ഞാനിരുന്നു, വണ്ടിയോടുമ്പോള്‍ വീശിയടിക്കുന്ന മഞ്ഞുകാറ്റില്‍ നിന്നും രക്ഷ‍നേടാന്‍.

-----

ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു വീണു. ഗ്രൂപ്പിലെ പുതിയ പെണ്‍കുട്ടിയുമായി സംസാ‍രിക്കുമ്പോള്‍ അറിയാതെ ഒരു കോട്ടുവായിട്ടെന്നും അതില്‍ പിന്നെ അവനെ കാണുമ്പോള്‍ ആ കൊച്ച് ഒഴിഞ്ഞുമാറി പോകുന്നതായും ഉപ്പുചാക്ക് സങ്കടം പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞതോടെ കളരിയില്‍ പോകാനുള്ള ഉപ്പുചാക്കിന്റെ ആവേശം കമെന്റ് കിട്ടാത്ത ബ്ലോഗറെ പോലെ കുറഞ്ഞു കുറഞ്ഞു വന്നു.

ഒരു ദിവസം കാലത്ത് പതിവുപോലെ മാര്‍ത്തഹള്ളിയിലേക്ക് ഉപ്പുചാക്കിന്റെ കൂടെ‍ യാത്ര തിരിച്ചു. മാര്‍ത്തഹള്ളി ജംക്ഷനു തൊട്ടു മുമ്പ് വച്ച് പോലീസ് പട്രോള്‍ കൈ കാണിച്ചു. കിടക്കപ്പായീന്നെഴുന്നേറ്റ് മുഖം കൂടി കഴുകാതെയുള്ള പോക്കല്ലേ, വല്ല തരികിട ടീമാണെന്നു വിചാരിച്ചു കാണണം.

അവര്‍ക്ക് ബ്രെത്ത് അനലൈസ് ചെയ്യണമെന്ന്. ഉപ്പ് ചാക്കിനോട് കൂടെയുള്ള പോലീസുകാരന്റെ മുഖത്തേക്ക് ഊതാന്‍ പറഞ്ഞു. അല്ലെങ്കിലേ വായ്‌നാറ്റമുള്ളവന്‍ ഇപ്പോ പല്ലും തേച്ചിട്ടില്ല. നല്ലപോലെ ശ്വാസം ഉള്ളിലേക്കെടുത്ത് കൊടുങ്കാറ്റുപോലെ ഒരു ഊത്ത്.

ഫൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.........

ആ പോലീസ് ചേട്ടന്റെ മുഖത്ത് എക്സ്ട്രാ ഫിറ്റിങ്ങ് പോലെയുള്ള കൊമ്പന്‍ മീശയുടെ കൊമ്പുകള്‍, വാടിയ ചേമ്പിന്‍ തണ്ടു പോലെ, സ്ലോമോഷനില്‍ താഴേക്ക് വരുന്നതും ആസ്തമയുള്ളവരെ പോലെ ജീവ വായുവിനു വേണ്ടി ആഞ്ഞു വലിക്കുന്നതും കണ്ണിലെ കൃഷ്ണമണി മുകളിലേക്ക് മറിയുന്നതും ഞങ്ങള്‍‍ കണ്ടു.

ഒരു കറുത്ത തണ്ടര്‍ബേഡില്‍ ഞങ്ങള്‍ കളരി ലക്ഷ്യമാക്കി കിഴക്കോട്ട് പ്രയാണം തുടരുമ്പോള്‍ ഒരു വെളുത്ത
ആമ്പുലന്‍സ് ആ പോലീസുകാരനെയും വഹിച്ചുകൊണ്ട് മണിപ്പാല്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി പടിഞ്ഞാട്ട് കുതിച്ചു പായുകയായിരുന്നു.


ഉപ്പുചാക്കിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല....തൊടരും

Tuesday, June 10, 2008

കരിവാര്‍

കരിവാര ടീഷര്‍ട്ടുകള്‍ വില്‍പ്പ്നയ്ക്ക്..

ഓര്‍ഡറുകള്‍ നല്‍കിയാല്‍ ഒരുമാസത്തിനുള്ളില്‍ എത്തിച്ചു തരുന്നതാണ്.


Tuesday, May 27, 2008

സിമിത്തേരിപ്പൊക്കം

ഇരിങ്ങാലക്കുട ക്രൈസ് കോളേജില്‍ നിന്നും പ്രീഡിഗ്രീ രണ്ടാം വര്‍ഷം സെന്റ് ഓഫ് കഴിഞ്ഞിറങ്ങുമ്പോള്‍ എല്ലാവരെയും പോലെ ഞാന്‍ സെന്റിയായില്ല. ഡിഗ്രിക്കും ഇവിടെ തന്നെ വന്ന് അര്‍മ്മാദിക്കാന്‍ തന്നെയായിരുന്നു തീരുമാനം. മാസ് മൂവിസും പ്രഭാതും ഒന്നും അങ്ങനെയങ്ങോട്ടു മറക്കാന്‍ പറ്റില്ലല്ലോ. എന്റെ ആംഗലേയ ഭാഷയെ പുഷ്ടീപ്പെടുത്താന്‍ ഈ തിയറ്ററുകള്‍ ചെയ്ത സംഭാവനകള്‍ ഓര്‍ത്താല്‍ ഒരു പത്മശ്രീ കൊടുക്കാന്‍ വകയുണ്ട്.

പക്ഷേ..കല്ലേറ്റുംകര മോഡല്‍ പോളിയില്‍ നിന്നും പ്രോസ്പെക്ട്സ് വേടിച്ചു കൊണ്ടുവരാന്‍ അച്ഛന്‍ പറഞ്ഞപ്പോഴാണ് എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിയത്. അധികം ആംഗലേയം പഠിച്ച് സായിപ്പാകുമെന്നു ഭയന്നതുകൊണ്ടോ അതോ ഏതെങ്കിലും ചാരന്മാര്‍ ഒറ്റികൊടുത്തതു കൊണ്ടാണോ, അറിയില്ല.


അങ്ങനെ മോഡല്‍ പോളിയില്‍ ഇലക്ട്രോണിക്സ് ബാച്ചില്‍ ജോയിന്‍ ചെയ്യപ്പെട്ടു. വീ‍ട്ടില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരംമുണ്ട് പോളിയിലേക്ക്. വീട്ടില്‍ നിന്നും ഇറങ്ങി എഴുന്നള്ളത്തു പാതയിലൂടെ മുന്നോട്ടുപോയി താഴേക്കാട് ആലിന്റെ അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ പിന്നെ കുണ്ടുപാടം റോഡായി. അതായിരുന്നു കല്ലേറ്റുംകരയിലേക്കുള്ള ഷോര്‍ട്ട്‌കട്ട്.

വീതി വളരെ കുറവ്. മുന്നോട്ടു പോകുംതോറും വീടുകള്‍ കുറഞ്ഞുവരുന്നു. അവസാനത്തെ വീട് ശശിയേട്ടന്റേതാണ്. അതു കഴിഞ്ഞാല്‍ പിന്നെ കുത്തനെ ഒരു ഇറക്കമാണ്. ഇറങ്ങിചെല്ലുന്നത് വിശാലമായ പാടശേഖരങ്ങള്‍ക്കു നടുവിലേക്ക്. അവിടെനിന്നും
കുറച്ചൂടെ മുന്നോട്ടു പോയാല്‍ കുത്തനെ ഒരു കയറ്റം. കയറ്റത്തിന്റെ ഒരു വശം മുഴുവന്‍ ജാതി തോട്ടമാണ്. മറുവശത്ത് സിമിത്തേരിയും പണി നടന്നു കൊണ്ടിരിക്കുന്ന പള്ളിയും. കുറച്ചൂടെ മുന്നോട്ടു പോയാല്‍ വീണ്ടും വീടുകള്‍ കണ്ടുതുടങ്ങുകയായി.
തികച്ചും ഗ്രാമീണ സൌന്ദര്യം തുടിച്ചു നില്‍ക്കുന്ന പ്രദേശം.

എന്റെ തന്നെ പ്രാ‍യമുള്ള ഒരു കറുത്ത റാലി സൈക്കിളിലായിരുന്നു യാത്രകള്‍. മുന്നിലെ മഡ്ഗാര്‍ഡില്‍ ചാടാന്‍ വെമ്പി നില്‍ക്കുന്ന ഒരു സ്വര്‍ണ്ണക്കുതിര(സ്വര്‍ണ്ണ നിറത്തിലുള്ള). ഹാന്‍ഡില്‍ ബാറിലും പിന്നിലും ഒരു സ്പ്രിങ്ങ് ക്യാരിയര്‍. പിന്നെ കീറാന്‍ വെമ്പി നില്‍ക്കുന്ന സീറ്റും.

ലാബ് ഉള്ള ദിവസങ്ങളില്‍ കറുത്ത റബ്ബര്‍ഷൂസും വെയിലടിച്ചാല്‍ കറക്കുന്ന ഡേ-നൈറ്റ് ഗ്ലാസും സ്കൈ ബ്ലൂ ഷര്‍ട്ടും ഡാര്‍ക്ക് ബ്ലൂ പാന്റും ധരിച്ച് റാലി സൈക്കിളില്‍ പോളിയുടെ കോമ്പൌണ്ടില് പ്രവേശിക്കുമ്പോള്‍ എവിടെ നിന്നോ മേഘത്തില്‍ മമ്മൂട്ടി പാടുന്ന “ഞാന്‍ ഒരു പാട്ടു പാടം” എന്ന ഗാനം അലയടിക്കുമായിരുന്നു. ഞാന്‍ ബോട്ട് വേടിക്കുന്നതുവരെ ഇതായിരുന്നു അവസ്ഥ.

ആദ്യവര്‍ഷ അവസാനത്തിലാണ് പോളിയില്‍ നിന്നും തേക്കടിയിലേക്ക് ടൂര്‍ പോയത്. ഒരു തിങ്കളാഴ്ച്ച പുലര്‍ച്ച നാലു..നാലര മണിയോടേ ഞങ്ങള്‍ തിരിച്ചെത്തി. നേരം വെളുക്കുന്നതുവരെ പോളിയില്‍ തന്നെ കഴിച്ചുകൂട്ടാനായിരുന്നു മിക്കവരുടെയും പ്ലാന്‍.
വീട് അടുത്തായതില്‍ ഞാന്‍ പോകാന്‍ തീരുമാനിച്ചു. ചെറിയ തണുപ്പുണ്ടായിരുന്നതിനാല്‍ തോര്‍ത്തെടുത്ത് ഷര്‍ട്ടിന്റെ മുകളിലിട്ടു (നോട്ട് ദി പോയന്റ്)

പ്രധാന റോഡില്‍ നിന്നും കുണ്ടുപാടം റോഡില്‍ പ്രവേശിച്ചതോടെ 224 കെബിയുള്ള ഒരു വൈറസ് ആയി ഭയമെന്ന വികാരം രൂപം കൊണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ ഞാന്‍ മുന്നോട്ടുപോയി. പക്ഷേ സിമിത്തേരിപൊക്കത്തിനടുത്തെത്തിയപ്പോഴേക്കും ആ വൈറസ് 120 ജി ബിയുള്ള മനസിനെ പൂര്‍ണ്ണമായും ആക്രമിച്ചു കീഴ്പ്പെടുത്തി. തന്മൂലം ശരീരത്തിലുടനീളം വൈബ്രേഷന്‍(വിറയല്‍) രൂപം കൊള്ളുകയും ചെയ്തു.

“ചില്‍...” പെട്ടെന്നാണ് കുപ്പികള്‍ പൊട്ടിച്ചിതറുന്ന ശബ്ദം കേട്ടത്. അതിനു പുറകെ തന്നെ അടുത്തുള്ള ജാതിത്തോട്ടത്തില്‍ കൂടി ആരോ ഓടുന്ന ശബ്ദവും..

അനവസരത്തിലുള്ള ഈ ശബ്ദം എന്നില്‍ ഉറങ്ങിക്കിടന്നെ ധീരനെ ഉണര്‍ത്തുകയും തഥവസരത്തില്‍ ഈയുള്ളവന്‍ അവസരത്തിനൊത്ത് ഉയരുകയും ഞാന്‍ പോലും അറിയാതെ എന്റെ ഉള്ളില്‍ നിന്നും ഒരു അലര്‍ച്ച ഉടലെടുത്തതും സൈക്കിളിന്റെ സ്പീഡോമീറ്റര്‍ 6 കി.മി പെര്‍ അവറില്‍ നിന്നും 60 കി.മി പെര്‍ അവറിലേക്ക് ഡ്ഫ്ലക്ട് ചെയ്തതും ഒരുമിച്ചായിരുന്നു. ഇത്രയും നാള്‍ സൈക്കിള്‍ ഉരുട്ടി കയറിയ കയറ്റങ്ങള്‍ കൂള്‍ കൂളായി ചവിട്ടി കയറ്റി വീട്ടിലെത്തിയപ്പോഴും എന്റെ വിറയല്‍ മാറിയിരുന്നില്ല.

വാല്‍ കഷണം : കല്ലേറ്റുകരയിലേക്ക് എന്നും പുലര്‍ച്ചേ പാലുമായി പോയിരുന്ന ശശിയേട്ടന്‍ ചൊവ്വാഴ്ച്ച മുതല്‍ അതിനായി വേറേ ആളെ ഏര്‍പ്പാടാക്കി. സിമിത്തേരിപ്പൊക്കത്തുവച്ച് “വെളുത്ത” എന്തോ സാധനം അടുത്തു വരുന്നത് കണ്ട് പേടിച്ചത്രേ.

Tuesday, May 20, 2008

മരമാക്രി പിടിയില്‍




ബ.ലേ (ബന്ധത്തിലുള്ള ലേഖകന്‍)

അമേരിക്ക: ബ്ലോഗര്‍പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന മരമാക്രിയെ പിടികൂടിയതായി വിവരം ലഭിച്ചു.

ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക ദൌത്യസംഘത്തിന്റെ നേതൃത്വത്തിലാണ് മാക്രിയെ പിടികൂടിയത്.

മാക്രിയെ നേരില്‍ കണ്ട ചിലരില്‍ നിന്നും ഉള്ള വിശദാശംങ്ങള്‍ വച്ച് ദൌത്യസംഘം മാക്രിയുടെ ഒരു രേഖാചിത്രം തയ്യാറാക്കിയിരുന്നു.




ഉച്ചക്ക് രണ്ടുമണിയോടെയാണ് പ്രത്യേക ദൌത്യസംഘം മാധ്യമപ്രവര്‍ത്തകരുടെ അകമ്പടിയോടെ മരമാക്രിയുടെ പൊത്തില്‍ എത്തിച്ചേര്‍ന്നത്.


അപ്രതീക്ഷിതമായി ദൌത്യസംഘത്തെ കണ്ട് അന്തംവിട്ട് ഒളിഞ്ഞു നോക്കുന്ന മാക്രി




മാക്രിയെ കസ്റ്റടിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ തോക്കെടുത്ത് അത്മഹത്യാ ഭീഷണി മുഴക്കുന്ന മാക്രി




അവസാനം പിടിയില്‍ പെട്ടപ്പോള്‍




മാക്രിയുടെ പൊത്തില്‍ നിന്ന് ലഭിച്ച മുട്ടകള്‍, കറുത്ത പൊടികള്‍ എന്നിവ രാസപരിശോധനാ ലാബിലേക്ക് അയച്ചിരുന്നു.എന്നാല്‍ മാക്രി കാഷ്ടത്തെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത ആളുകള്‍ ദൌത്യസംഘത്തിന്റെ ശാപമാണെന്നു ലാബധികൃതര്‍ അറിയിച്ചു.


സമൂഹത്തിലെ ഉന്നതരുമായി മാക്രിക്കുള്ള ബന്ധം സൂചിപ്പിക്കുന്ന ചില ചിത്രങ്ങള്‍ ലഭിക്കുകയുണ്ടായി



മാക്രിയുടെ വിവാഹ ആല്‍ബത്തില്‍ നിന്ന്


(വലത്തുനിന്നും: മാക്രിണി,മാക്രി, മാക്രി അലക്സ്)



ഇപ്പോള്‍ കിട്ടിയ ഫോട്ടോ (പോലീസ് സ്റ്റേഷന്റെ ഭിത്തിയില്‍ നിന്ന്): ഇടികൊണ്ട് പടമായ മാക്രി



ബ്ലോഗര്‍പോള്‍ അന്വേഷിക്കുന്ന മാക്രി താനല്ലെന്നു ഇടികിട്ടുന്നതിനു മുമ്പും അല്ല താനാണ് താന്‍ മാത്രമാണ് എന്ന് ഇടികിട്ടിയശേഷവും മാക്രി പറഞ്ഞതായി അറിയാന്‍ കഴിഞ്ഞു.

മാക്രിയുടെ അറസ്റ്റിനെ തുടര്‍ന്ന് നാടിന്റെ പലഭാഗങ്ങളിലുമുള്ള മാക്രികള്‍ അപ്രത്യക്ഷമായി. പലരും കുടുംബസമേതം വിദേശയാത്ര യിലാണെന്ന് അവരുമായി ബന്ധപ്പെട്ട കേന്രങ്ങള്‍ അറിയിച്ചു. എന്നാല്‍ കപടന്മാരായ ചില മരമാക്രികളുടെ പേരു പറഞ്ഞ് ആഗോള മരമാക്രികളേ അടച്ച് അവഹേളിക്കരുതെന്ന് മാക്രിഐക്യവേദി ആവശ്യപ്പെട്ടു.

Saturday, May 10, 2008

കൂടപ്പിറപ്പ്

ജാക്കി ചാന്റെയും ബ്രൂസ്ലിയുടെയും സിനിമകള്‍ തലക്കു പിടിച്ച്, ബ്രൂസ്ലിയുടെ രണ്ടാം ജന്മമാണെന്നുള്ള പരമരഹസ്യം ഉള്ളിലൊതുക്കി വാഴകളെയും തരം കിട്ടുമ്പോള്‍ അനിയത്തിയെയും കരാട്ടെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കി നടന്നിരുന്ന കാലം..

അന്ന് ഓരോ ദിവസവും എഴുന്നേറ്റിരുന്നത് ഇന്നെങ്ങിനെ ഇന്നോവേറ്റീവ് ആയി തല്ലുകൂടാം എന്നാലോചിച്ചോണ്ടായിരുന്നു. പത്തിരുപതു പിടക്കോഴികളും അവര്‍ക്കിടയില്‍ അര്‍മ്മാദിച്ചുകൊണ്ടിരുന്ന നാലഞ്ചു പൂവന്മാരും ഉണ്ടായിരുന്നിട്ടും കാലത്തെ അമ്മയെ വിളിച്ചുണര്‍ത്തുന്ന ചുമതല അനിയത്തി ഏറ്റെടുത്തിരുന്നു. കാലത്തേ എഴുന്നേറ്റ് മൂത്രശങ്ക തീര്‍ത്തു തിരിച്ചുവരുമ്പോള്‍ അവളുടെ തലക്കിട്ടൊരു കിഴുക്കു കൊടുത്തില്ലെങ്കില്‍ അന്നത്തെ ദിവസമേ ശരിയല്ലാതാകും :)

കോഴിക്കുട് ആരു തുറക്കും ?

പഴയ കഞ്ഞിവെള്ളം ആരു കൊണ്ടു കളയും ?

ചെടികള്‍ക്ക് ആര് വെള്ളമൊഴിക്കും?

രണ്ടിഞ്ചു പൊക്കമുള്ള തക്കാളിച്ചെടി വളര്‍ന്നു വലുതായി കായുണ്ടാകുമ്പോള്‍ ആദ്യത്തെ തക്കാളി ആരു പറിക്കും?

ആര് പാല്‍ വേടിച്ചോണ്ടുവരും?

ആര് മുറ്റത്തു കിടക്കുന്ന പേപ്പര്‍ എടുക്കും?

ആര് പുതപ്പു മടക്കിവെക്കും?

...തുടങ്ങി തല്ലുപിടിക്കാന്‍ ഒട്ടേറെ വഴികള്‍ ഉണ്ടായിരുന്നു..

ഇതൊന്നും ഇല്ലെങ്കില്‍ കൂടി സാദാരണ അവധിദിവസങ്ങളില്‍ ഡീഫാള്‍ട്ടായി മൂന്നോ അതിലതികമോ...

1) ചായകുടിക്കുന്ന ഗ്ലാസിനു വേണ്ടി

2) ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ മേശക്കടിയില്‍ കൂടി ചവിട്ട്

3) ഊണ് കഴിക്കാനുള്ള പാത്രത്തിനുവേണ്ടി + മേശക്കടിയില്‍ കൂടി ചവിട്ട്


അല്ലാത്തദിവസങ്ങളില്‍ രണ്ടോ അതിലതികമോ (1ഉം 2ഉം) അടി/ഇടി/ചവിട്ട് അരങ്ങേറും..

പഴയ സിനിമകളില്‍ ഉണ്ടാകാറുള്ള “ഡിഷും” അല്ലെങ്കില്‍ “ഠേ” എന്നീ ശബ്ദങ്ങള്‍ വന്നാല്‍ മാത്രമേ അതിനെ അടി/ഇടി ആയി കണക്കാക്കിയിരുന്നുള്ളൂ..

അത് ഒരു വേനല്‍ അവധിക്കാലമായിരുന്നു.. ഒരു ദിവസം എന്റെ ആക്രമണങ്ങളില്‍ പ്രധിക്ഷേധിച്ച് അവള്‍ ശക്തമായി തിരിച്ചടിച്ചു. എന്ത് നീര്‍ക്കോലിക്കും ശീല്‍ക്കാരമോ?..രണ്ടു സ്റ്റെപ്പ് ബാക്കിലോട്ടു വെച്ച് കരാട്ടേ സ്റ്റൈലില്‍ ഒന്നു കൊടുത്തു. ടിങ്ങ് അവളങ്ങിനെ പറന്നു പോയി ചുമരിലിടിച്ചു വീണു..പിന്നെ അവിടെ നിന്നില്ല ഓടി വടക്കുവശത്തെ പറമ്പിലെ കല്ലുവെട്ടു കുഴിയില്‍ ഒളിച്ചു..സിലോണ്‍ റേഡിയോ വച്ച പോലെ അവളുടെ കരച്ചിലിന്റെ ശബ്ദം ഉയര്ന്നും താഴ്ന്നും കേള്‍ക്കാമായിരുന്നു..

കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന്റെ സൈക്കിളിന്റെ മണിയടി കേട്ടു. ഞാനാസമയം ഇന്നടി കൈയ്യില്‍ കിട്ടുമോ അതോ കാലില്‍ കിട്ടുമോ എന്നുള്ളത് അപ്പെല വച്ച് ടോസിടുകയായിരുന്നു.


“ഒരു ഓട്ടോ വിളിച്ചോണ്ടുവാടാ &%^@%“ അച്ഛന്റെ ശബ്ദം


കാര്യം അല്‍പ്പം പിശകാണെന്നു മനസു മന്ത്രിച്ചു. കുടുക്കു പൊട്ടിയ ട്രൌസര്‍ ഒരു കൈ കൊണ്ടു കൂട്ടിപിടിച്ച് വലതു കൈകൊണ്ടു മാത്രം സ്റ്റിയറിങ്ങ് കണ്ട്രോള്‍ ചെയ്ത് നേരെ ജക്ഷനിലേക്കു വിട്ടു. മര്‍ഫീസ് ലോ എന്നത് എന്താണെന്നു ഞാന്‍ ആദ്യമായിട്ടു മനസിലായത് അന്നാണ്. ഒരു ഓട്ടോ പോലും ഇല്ല. അല്ലേലും അങ്ങനെയാണല്ലോ തെക്കോട്ടു ബസ്സുകാത്തു നിന്നാല് പിന്നെ വരുന്ന എല്ലാതും വടക്കോട്ടേക്കായിരിക്കും.വൈസാ വേര്‍സാ. ഓട്ടോയില്ലാതെ വീട്ടില്‍ ചെന്നാലുള്ള അവസ്ഥ ചിന്തിക്കാന്‍ കൂടി കഴിഞ്ഞില്ല.

മുന്‍പൊരിക്കല്‍ പന്തു കളിക്കുമ്പോള്‍ എടക്കാല്‍ വച്ച് വീഴ്ത്തീന്നു അച്ഛനോടു പരാതിപ്പെട്ട സതീശന്റെ കൈയ്യില്‍ കോമ്പസു കൊണ്ട് ടാറ്റു വരച്ചതിന്നു രണ്ടു ദിവസം അനുഭവിച്ചതിനു കണക്കില്ല. ആകെയുണ്ടായ ഗുണം അച്ഛനില്ലാത്ത സമയത്ത് വല്ല രജിസ്ട്രേട് കത്തും വന്നാല്‍ എന്റ് കാലിന്റെ പിറകുവശം വച്ച് അച്ഛന്റെ വിരലടയാളം പതിക്കാമായിരുന്നു എന്നതുമാത്രമായിരുന്നു. അത്രത്തോളം പതിഞ്ഞിരുന്നു കൈപ്പാടുകള്‍

അങ്ങനെ നാടുവിട്ടാലോ എന്നൊക്കെ ആലോചിച്ചോണ്ടു നില്‍ക്കുമ്പോഴാണ് ബാലേട്ടന്റെ അരിയെത്താ‍റായ ലാബ്രട്ട ചുമച്ച് കിതച്ച് കട കട ശബ്ദവുമായി വന്നത്. നാട്ടുകാര് സ്ഥിരമായി ലോഡിങ്ങിനു വിളിക്കുന്ന വണ്ടി. അതടുത്തൂടെ പോയാല്‍ ഒന്നുകില്‍ പുകപിടിച്ച് കറുത്തു പോകും അല്ലേല്‍ സിമന്റില്‍ കുളിക്കും. അതും പിടിച്ച് വീട്ടിലെത്തി. അച്ഛന്‍ അനിയത്തിയേയും തൂക്കി ഓട്ടോയില്‍ കയറി. പിന്നാലേ ഞാനും. വീടിനടുത്തു തന്നെയുള്ള ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ ട്യൂട്ടി ടോക്ടര്‍ മാത്രം. ചാലക്കുടി സെന്റ് ജെയിംസിലേക്കു കൊണ്ടുപോക്കോളാന്‍ പറഞ്ഞു.

ഒരു പത്തുകിലോമീറ്റര്‍ വരും ചാലക്കുടിയിലേക്ക്. ലാബ്രട്ട കിതച്ചു പാഞ്ഞു. ഞാനും കിതച്ചു. കയറ്റങ്ങളില്‍ ആസ്തമാ രോഗികളെ പോലെ പുളഞ്ഞു. ഇതിനേക്കാള്‍ ബേദം നടക്കുന്നതാണെന്നു തോന്നിപ്പോയി. പിറകില്‍ നിന്നും ഓരോ ഓട്ടോറിക്ഷകള്‍ വരുമ്പോഴും എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കും...അവ പാഞ്ഞു വന്ന് ലാബ്രട്ടയെ മറികടന്നു പോകും. ഓരോ തവണ ഇതു സംഭവിക്കുമ്പോഴും ഞാന്‍ അച്ഛനെ ഒളികണ്ണിട്ട് നോക്കും..ക്രൂരമായി അച്ഛന്‍ തിരിച്ചും. ആ സമയത്ത് ആ വഴിക്ക് ഓട്ടോ വിളിച്ചു പോയ എല്ലാവരെയും മനസില്‍ താനാരോ പാടി വാഴ്ത്തി. അനിയത്തി വേദന കൊണ്ട് കരച്ചിലിന്റെ വോള്യം കൂട്ടിന്നുണ്ടായിരുന്നു..

ഇരുപത് മിനിറ്റു കൊണ്ട് എത്തേണ്ട ദൂരം 45 മിനിറ്റുകൊണ്ട് കവര്‍ ചെയ്തു. എക്സറേയില്‍ ഒടിവു കണ്ടുപിടിച്ചു. അവളുടെ കയ്യില്‍ പ്ലാ‍സ്റ്റര്‍ ഇടുമ്പോള്‍ ഞാന്‍ എന്റെ ഭാവിയെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുകയായിരുന്നു.

എന്തായാലും കാര്യങ്ങളൊക്കെ വിചാരിച്ചപോലെ തന്നെ നടന്നു. അനിയത്തിയുടെ കൈയ്യൊടിച്ചതും തിരക്കുപിടിച്ച് ആശുപത്രിയില്‍ പോകേണ്ട സമയത്ത് ലാബ്രട്ട വിളിച്ചതുമൊക്കേ ചേര്‍ത്ത്, വീട്ടിലെത്തിയ ഉടന്‍ തന്നെ അച്ഛന്‍ വാത്സല്യപൂര്‍വ്വം കോരിയെടുത്ത് ഓമനിച്ചു.

തല്ലിന്റെ ചൂടാറുന്നതു വരെ ഇത്രയും നല്ല കുട്ടികള്‍ വേറേയുണ്ടാവില്ല. പക്ഷേ ചൂടാറുന്നതും പൂര്‍വ്വാധികം ശക്തിയോടെ ഫൈറ്റ് പുനരാരംഭിക്കുന്നതും ഒരുമിച്ചായിരുന്നു. തല്ലലും തലോടലുകളുമായി കാലങ്ങള്‍ കടന്നു പോയി. മുതിര്‍ന്നതോടെ തല്ലുകൂടല്‍ എല്ലാം ഗതകാല സ്മരണകളായി. പരസ്പരമുള്ള സ്നേഹത്തിന്റെ ആഴവും വിസ്തൃതിയും വര്‍ദ്ധിച്ചു. ഒരു ചേട്ടന്റെ സാമീപ്യം ഏറ്റവും വേണ്ടുന്ന സമയമായപ്പോഴേക്കും ജോലി സംബദ്ധമായി നാടു വിട്ടു. എങ്കിലും ഒരു ദിവസം പോലും പരസ്പരം സംസാരിക്കാതിരുന്നിട്ടില്ല.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു അവളുടെ കല്യാണദിവസം. എല്ലാം കഴിഞ്ഞ് അവളെ ഭര്‍തൃഗൃഹത്തില്‍ കൊണ്ടു ചെന്നാക്കി പോരാന്‍ സമയത്ത് “ഞാന്‍ പൂവാടി ” എന്നു പറഞ്ഞപ്പോള്‍ എന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.


കാലങ്ങള്‍ ഏറേ കഴിഞ്ഞെങ്കിലും “വല്ലാത്ത വേദന” എന്നും പറഞ്ഞ് ഇപ്പോഴും അവളെന്നെ ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ടേയിരിക്കുന്നു....ഒടിഞ്ഞ(ഞാന്‍ ഒടിച്ച) വലം കൈ കാണിച്ച്..:)

Wednesday, March 5, 2008

പപ്പൂസ് - ഒരു എക്സ്ക്ലൂസിവ് ഇന്റ്ര്‌വ്യൂ

അറിയാതെ ഡിലിറ്റായി പോയി. കാഷില്‍ നിന്നും എടുത്തു വീണ്ടും പോസ്റ്റുന്നു. ക്ഷമി.

Monday, January 28, 2008
പപ്പൂസ് - ഒരു എക്സ്ക്ലൂസിവ് ഇന്റ്ര്‌വ്യൂ




മാന്യപ്രേക്ഷകര്‍ക്ക് ബ്ലോഗദര്‍ശന്റെ അഭിമുഖം പരിപാടിയിലേക്ക് സ്വാഗതം. ഇന്നിവിടെ വന്നിരിക്കുന്നത് വളരെ കുറഞ്ഞ കാലയളവില്‍ തന്നെ ബൂ‍ലോകത്തിലെ പുലിയായി മാറിയ മിസ്റ്റര്‍ പപ്പൂസ് ആണ്.

“സ്വാഗതം മിസ്റ്റര്‍ പപ്പൂസ്”

“എല്ലാവര്‍ക്കും നമോവാകം”

“എന്താണു മിസ്റ്റര്‍ പപ്പൂസ് സ്വരത്തില്‍ ഒരു അടര്‍ച്ച”

“ഇവിടെ കുടിക്കാനൊന്നുമില്ലേ?”

“ചായ വേണോ അതോ കാപ്പിയോ”

“പിരിയും...”

“എന്താ”

“അല്ല..അതൊന്നും ഞാന്‍ കഴിക്കാറില്ല. ചായ ആന്‍ഡ് കാപ്പി ആര്‍ ഇഞ്ചൂറിയസ് ടു ഹെല്‍ത്ത്”

“ഇതാ കിങ്ങ്ഫിഷറിന്റെ..”

“താങ്കയൂ അതാണെന്റെ ഇഷ്ട ബ്രാന്‍ഡ്”

“സോറി സര്‍, ഇത് താങ്കളുദ്ദേശിച്ചതല്ല... കുടിവെള്ളമാണു...പാക്കേജ്ട് ഡ്രിങ്കിങ്ങ് വാട്ടര്‍”

“ഞാനും ഉദ്ദേശിച്ചത് ഇതു തന്നെ” (ഇനീപ്പോ എന്തു ചെയ്യുമെന്റെ ഒ സി ആര്‍ പുണ്യാളാ?)

“ഒക്കെ മിസ്റ്റ്ര് പപ്പൂ‍സ്, താങ്കളെക്കുറിച്ച് അറിയാന്‍ നമ്മുടെ പ്രേക്ഷകര്‍ കണ്ണില്‍ കടുകുപൊട്ടിച്ചു കാത്തിരിക്കുകയാണു. താങ്കളെക്കുറിച്ച് രണ്ടു വാക്ക്..”

“എനിക്കോര്‍മ്മവയ്ക്കുമ്പോള്‍ മുതല്‍ ഞാന്‍ പൂമ്പാറ്റയുടെ അവസാന പേജിലാണു. പൂമ്പാറ്റയിലെ ജോലി പോയതോടെ നിരാശയുടെ അഗാധ ഗര്ത്തത്തിലേക്കു മൂക്കു കുത്തി വീണു. അങ്ങനെയാണു ഞാന് ഒ സി ആറു മായി കൂട്ടായത്. ഒരിക്കല്‍ മൈസൂറിലേ ലോബോസില്‍ നില്പ്പനടിച്ചോണ്ടിരിക്കുമ്പോ തൊട്ടു നക്കാന്‍ തന്ന പേപ്പറില്‍ നിന്നാണു ബ്ലോഗിനെ കുറിച്ച് അറിഞ്ഞത്. അങ്ങനെ പപ്പൂസ് ബ്ലോഗിലെത്തി”

“താങ്കള്‍ പെട്ടെന്നൊരു ദിവസമാണു ബ്ലോഗിലേക്കു വന്നതെങ്കിലും താങ്കളുടെ ശൈലി എവിടെയോ മുമ്പ് കണ്ടിട്ടുള്ളതായി ചിലര്‍ സംശയ പ്രകടിപ്പിക്കുകയുണ്ടായി. മാത്രമല്ല താങ്കളാരാണെന്നു 101 ശതമാനം അറിയാമെന്നും ചിലര് പറയുന്നു. ഇതിനെ കുറിച്ച് എന്താണു പറയാനുള്ളത്?”

“ദാറ്റീസ് കൊയറ്റ് നാച്യറല്‍. മുമ്പ് പൂമ്പാറ്റ വായിച്ചിരുന്ന പലരും അതെന്നോടു പറഞ്ഞിട്ടുണ്ട്. പൂമ്പാറ്റയായാലും ബ്ലോഗായാലും പപ്പൂസ്...പപ്പൂസ് താന്‍”

“എല്ലാ‍വരും മുടി നീട്ടി വളര്‍ത്തി പെണ്ണുങ്ങളെ പോലെ നടക്കുന്ന ഈ കാലഘട്ടത്തില്‍ വൈ യു ഡോണ്ട് ഹാവ ഒണ്‍ലി 10 ഹെയര്‍‍ ഇന്‍ യുവര്‍ മൊട്ടത്തലൈ. പാരമ്പര്യമാണോ?

“ഞാന്‍ രാകേഷ് റോഷന്റെ ഒരു വലിയ ഫാനാണ്...ദാറ്റ്സ് ആള്‍“

"സജീവേട്ടന്‍ വരച്ച കാരിക്കേച്ചര്‍ താങ്കളുമായി എത്രത്തോളം സാമ്യമുണ്ട്?”

“മുഖം കറക്റ്റാണെങ്കിലും കുപ്പികളുടെ വലിപ്പം കുറഞ്ഞുപോയി :( ”

“താങ്കളുടെ മാസ്റ്റര്‍പീസാണല്ലോ ബ്ലോഗന്‍ വീരഗാഥ. ഈ കഥയ്ക്കു പിന്നിലുള്ള പ്രചോദനം?”

“എം ടി...അല്ല്...ഒ സി ആര്‍....ബ്ലോഴശി രാജ എന്നൊരു ചരിത്ര പ്രാധാന്യമേറിയ പോസ്റ്റാണു അടുത്തത്“

“ഈ അടിദാസ് കൊണ്ട് എന്താണുദ്ദേശിക്കുന്നത്?”

“അടി താ + പപ്പൂസ് എന്നതിന്റെ ചുരുക്ക രൂപമാണ്“

“താങ്കളുടെ ഫോട്ടോ ബ്ലോഗില്‍ കൂടുതലും മങ്കികളുടെ പടങ്ങളാണല്ലോ?”

“മങ്കികളുമായുള്ള എന്റെ ആത്മബന്ധം ആരംഭിക്കുന്നത് കപീഷില്‍ നിന്നാണ്. അന്ന് പൂമ്പാറ്റയില്‍ ഞാനും കപീഷുമായിരുന്നു ലീഡ് റോളില്‍. കപീഷ് പിന്നീട് ബാലരമയിലേക്കു പോയി. ഇപ്പോഴും ഞങ്ങള്‍ സ്ഥിരം ചാറ്റു ചെയ്യാറുണ്ട്”

“തുടക്കത്തിലുള്ള എല്ലാ പോസ്റ്റുകളിലും കൊച്ചുത്രേസ്യ എന്ന കഥാപാത്രം വന്നെങ്കിലും അവസാന രണ്ടുമൂന്നു പോസ്റ്റുകളില്‍ ആ കഥാപാത്രത്തെ പരാമര്‍ശിക്കുന്നില്ലല്ലോ?”

“ബ്ലോഗിന്റെ ഹെഡ്ഡറിലുള്ള എന്റെ ചിത്രത്തിന്റെ തല ശ്രദ്ധിച്ചിരിക്കുമെന്നു കരുതുന്നു. ചിരവ കൊണ്ട് തലക്കടി കിട്ടിയാലുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ കുറച്ചു പാടാണ്”




“എം ടി യുടെ നാലുകെട്ടിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം?”

“വളരെ നല്ല അഭിപ്രായമാണ് അതിനെക്കുറിച്ച്. അമ്പതുകൊല്ലമായിട്ടും ഒരു കേടുപാടുമില്ലാതെ ഇപ്പോഴും ആ നാലുകെട്ടു നിലകൊള്ളുന്നു എന്നുള്ളതു തന്നെ എം ടി എന്ന കോണ്ട്രാക്ടറുടെ കഴിവാണു. സമ്മതിച്ചു കൊടുക്കണം”

“ഇനി കുറച്ചു സിനിമാസ്റ്റൈല്‍ ചോദ്യങ്ങള്‍ ചോദിക്കട്ടേ”

“ആയിക്കോട്ടോ”

“ഇഷ്ടപ്പെട്ട കളര്‍”

“പൊതുവേ എല്ലാ കളേഴ്സിനെയും ഇഷ്ടമാണ്”

“ഇഷ്ടപ്പെട്ട വാഹനം”

“തീവണ്ടി..അതില്‍തന്നെ മലബാര്‍ എക്സ്പ്രസ്”

“ഇഷ്ടപ്പെട്ട ബ്ലോഗ്”

“നിരക്ഷരജാലകം”


“അപ്പോള്‍ മിസ്റ്റര്‍ പപ്പൂസ് താങ്കളുടെ വിലപ്പെട്ട സമയം ബ്ലോഗദര്‍ശന്‍ പ്രേക്ഷകരുമായി പങ്കു വെച്ചതിനു വളരെ നന്ദി. പ്രേക്ഷകരോട് എന്തെങ്കിലും പറയാനുണ്ടോ”

“എനിക്ക് ഇങ്ങനെയൊരു അഭിമുഖത്തിനു അവസരമുണ്ടാക്കിത്തന്ന ബ്ലോഗദര്‍ശനു വളരെ നന്ദി. പ്രിയപ്പെട്ട പ്രേക്ഷകരെ, ഈ ബ്ലോഗെഴുതുന്നതും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും ഒന്നുമൊന്നും ഞാനല്ല. പിന്നെ എന്താണെന്നെന്നോ, ഓസീയാര്‍ ദി വണ്‍ ആന്റ് ഓണ്‍ലി ഓസീയാര്‍. അതീ ബൂഗോളത്തില്‍ ഉണ്ടാകുന്നിടത്തോളം പപ്പൂസും ഇവിടെയുണ്ടാകും. ബ്ലോഗ് കീ ജയ്.ഓ സീ ആര്‍ കീ ജയ്.....അയ്യോ വാള്‍ വരുന്നു”

“ആര് ഇടിവാള്‍ ആണോ”

“അല്ലാ കൊടുവാ....ഗ്വാ...ഗ്വാ...ഗ്വാ........”

Posted by ജിഹേഷ്/ഏടാകൂടം at 12:05 AM



41 comments:



Gopan (ഗോപന്‍) said...
:-)
ഇതു തീരുന്ന ലക്ഷണം കാണുന്നില്ല..

January 28, 2008 12:32 AM
വാല്‍മീകി said...
ഹഹഹ.. ജിഹേഷേ...ഗലക്കി.
അപ്പോള്‍ പപ്പൂസിനെ നേരിട്ട് കണ്ടാണല്ലേ ഇന്റര്‍വ്യൂ നടത്തിയത്.

January 28, 2008 1:08 AM
പ്രിയ ഉണ്ണികൃഷ്ണന്‍ said...
ഹ ഹ ഹ ഏടാകൂടം കലക്കി.

January 28, 2008 1:16 AM
ഗുണാളന്‍ said...
haha , nannayittundu .. kalakki..

Gunalan,
Still Developer of mobchannel.com

January 28, 2008 2:13 AM
കുതിരവട്ടന്‍ :: kuthiravattan said...
പപ്പൂസ് ഒരു തരംഗം തന്നെ. :-)
നന്നായിട്ടുണ്ട് ഈ ഏടാകൂടം.

January 28, 2008 2:48 AM
കാര്‍വര്‍ണം said...
kalakkeelo mashe..:))

January 28, 2008 8:52 AM
ശ്രീലാല്‍ said...
ഹ.ഹ. രസായിട്ടുണ്ട് ജിഹേഷേ.. പപ്പൂസ് വാഴ്കെ.. :)‍

January 28, 2008 9:19 AM
ഏറനാടന്‍ said...
പപ്പൂസ് അഭിമുഖം ഇനി പുന:സം‌പ്രേക്ഷണം എന്നാ?
എഡിറ്റ് ചെയ്യാതെ കാണിക്കുമെങ്കില്‍ അവസാനം വാള്‍ അല്ല കൊടുവാള്‍ വെക്കുമ്പോള്‍ അതേറ്റ അഭിമുഖക്കാരന്റെ മോന്ത ക്ലോസറ്റില്‍ കാണാമായിരിക്കുമോ?

January 28, 2008 10:44 AM
ശ്രീ said...
“മങ്കികളുമായുള്ള എന്റെ ആത്മബന്ധം ആരംഭിക്കുന്നത് കപീഷില്‍ നിന്നാണ്. അന്ന് പൂമ്പാറ്റയില്‍ ഞാനും കപീഷുമായിരുന്നു ലീഡ് റോളില്‍. കപീഷ് പിന്നീട് ബാലരമയിലേക്കു പോയി. ഇപ്പോഴും ഞങ്ങള്‍ സ്ഥിരം ചാറ്റു ചെയ്യാറുണ്ട്”

ഹ ഹ... ജിഹേഷ് ഭായ്... കലക്കീ...
പപ്പുസാണ്‍ താരം!
:)

January 28, 2008 10:52 AM
പ്രയാസി said...
പപ്പൂസ് ടീവീലും വന്നാ യെപ്പം..!

മൊട്ടേടെ വെട്ടമടിച്ച് ടീവീടെ ബള്‍ബടിച്ചു പോകാഞ്ഞത് ഭാഗ്യം..:)

ജിഹേഷ്.. കലക്കന്‍ പോസ്റ്റ്..:)

ഇതു പോലെ ഓരൊ ആള്‍ക്കാരെയായി ഇന്റര്‍ വ്യൂ ചെയ്യൂ.. ഒരു മെഗാ ഇന്റര്‍വ്യൂ പരമ്പര..

അതെ എല്ലാരും പറയുന്ന പോലെ പപ്പൂസ് പപ്പൂസ്സായിത്തന്നെ ഇരുന്നോട്ടെ..

അതാ അതിന്റെ ഒരു രസം.. അല്ല ആളെ അറിഞ്ഞിട്ടെന്തിനാ.. പേരു പറഞ്ഞു ചീത്ത വിളിക്കാനാ.. ഇതാകുമ്പൊ പപ്പൂസിനെ വിളിച്ചാ പൂമ്പാറ്റക്കെ ഏള്‍ക്കൂ...

January 28, 2008 11:49 AM
അനാഗതശ്മശ്രു said...
ബ്ളോഗര്‍ മാരുടെ പപ്പും പൂടയും പറിക്കുന്ന പപ്പൂസിന്റെ
അഭിമുഖം ഭേഷായി

January 28, 2008 12:04 PM
കൊച്ചുത്രേസ്യ said...
ഓഹോ ഈ പണിയുമുണ്ടോ ജിഹേഷേ..കൊളളാം..കൊള്ളാം.

തലക്കെട്ട്‌ 'പപ്പൂസ്‌ ഹാജര്‍' എന്നാക്കാമായിരുന്നു ;-)

January 28, 2008 12:50 PM
ശ്രീവല്ലഭന്‍ said...
:-)

January 28, 2008 2:19 PM
നവരുചിയന്‍ said...
പപൂസിനെ ടി വി ലും ആക്കിയ ???
വേഗം ഇറകി വിട്ടോ ഇല്ലെന്കില്‍ അവിടേം വാല്‍ വെക്കും ..
പറഞ്ഞു തിരുന്നില്ല ദൈ വെച്ചു .....

January 28, 2008 3:09 PM
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
നന്നായിട്ടുണ്ട് ജിഹേഷ് ... എന്നാലും പെട്ടെന്ന് അവസാനിപ്പിച്ചത് പോലെ തോന്നി ...!

January 28, 2008 3:26 PM
കൃഷ്‌ | krish said...
“ബ്ലോഗിന്റെ ഹെഡ്ഡറിലുള്ള എന്റെ ചിത്രത്തിന്റെ തല ശ്രദ്ധിച്ചിരിക്കുമെന്നു കരുതുന്നു. ചിരവ കൊണ്ട് തലക്കടി കിട്ടിയാലുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ കുറച്ചു പാടാണ്”

ത്രേസ്യ ന്നാലും ത്ര കഠിനമനസ്സൂള്ളവളായിപ്പോയല്ലോ പപ്പൂസേ..
(നീയാരാ മോന്‍, എന്തേലും കുരുത്തക്കേട് കാണിച്ചിട്ടുണ്ടാവും, അഖിലബൂലോഗ വാള്‍ ശിരോമണി)

ഇന്റര്‍വ്യൂ കലക്കിയിട്ടുണ്ട്..ജിഹേഷ്.
:)
ഒരു ഏടാക്കൂടം എടുത്തതിന്റെ ഗുണമാകും, സ്റ്റുഡിയോ ഫ്ലോര്‍ അടിച്ചുവൃത്തിയാക്കേണ്ട ജോലികൂടി ‘ഏടാകൂട’ത്തിനു കിട്ടിയിട്ടുണ്ട്.

ഗുണപാഠം: പപ്പൂസിനെ കൂട്ടിയാല്‍ ‘വാള്‍ വെച്ചതും‘ കഴുകേണ്ടിവരും.

(പ്രാസത്തിന് വേറെ വാക്ക് ഉപയോഗിക്കാമായിരുന്നു, പോട്ടെ!!)

January 28, 2008 3:45 PM
മഞ്ജു കല്യാണി said...
ജിഹേഷ് ഭായ്, അഭിമുഖം കലക്കി!

January 28, 2008 4:34 PM
പപ്പൂസ് said...
ഇത്ര വേഗം...?!? എന്നാലും ബ്ലി ബ്ലി സിയില്‍ കൊടുക്കാംന്നു പറഞ്ഞിട്ട് ബ്ലോഗ്‍ദര്‍ശനില്‍ ഇട്ടു കളഞ്ഞല്ലോ മിസ്റ്റര്‍ ഏടാകൂടം! പ്രസിദ്ധീകരിക്കും മുമ്പേ പ്രതിഫലമായി തരാമെന്നു പറഞ്ഞ ആ കൊടം എവിടെ?? പറ്റിക്കുന്നോ മിസ്റ്റര്‍ ഏടാകൂടം? എട്രാ കൊടം....!!!!

||മങ്കികളുമായുള്ള എന്റെ ആത്മബന്ധം ആരംഭിക്കുന്നത് കപീഷില്‍ നിന്നാണ്. അന്ന് പൂമ്പാറ്റയില്‍ ഞാനും കപീഷുമായിരുന്നു ലീഡ് റോളില്‍||

ഹ ഹ!! സംഗതി കലക്കി.... :))

(ഇനീപ്പോ എന്തു ചെയ്യുമെന്റെ ഒ സി ആര്‍ പുണ്യാളാ?)

January 28, 2008 7:16 PM
പൈങ്ങോടന്‍ said...
രാത്രി 8 PM ന് സം‌പ്രേഷണം ചെയ്ത ഈ ഇന്റര്‍വ്യൂ കണ്ട് ബോധം കെട്ടുപോയ എല്ലാര്‍ക്കുമായി ഇതാ കടുപ്പത്തിലൊരു ജോണി വാക്കറേട്ടന്‍ :)

January 28, 2008 8:32 PM
നിരക്ഷരന്‍ said...
അഭിമുഖം കലക്കി ജിഹേഷേ.ഒരു പിടികിട്ടാപ്പുള്ളിയായ ഈ പപ്പൂസിനെപ്പിടിച്ച് അഭിമുഖം സംഘടിപ്പിച്ചുകളഞ്ഞല്ലോ !!

January 28, 2008 8:51 PM
മിന്നാമിനുങ്ങുകള്‍ //സജി.!! said...
ഹഹഹ ജിഹേഷെ ഇന്റര്‍വ്യൂ പരുപാടിയും ഉണ്ടല്ലെ..
ഹഹഹ ഗോള്ളാം...ഓസീ ആര്‍ പുണ്യാളന് സ്തുതി ഹിഹി..

January 28, 2008 8:56 PM
മന്‍സുര്‍ said...
ജിഹേഷ്‌ ഭായ്‌...

ബ്ലോഗാദര്‍ശന്‍റെ ഇന്‍റ്റര്‍വ്യൂ....മനോഹരമായിരുന്നു
ടീവിയില്‍ നിന്നും കണ്ണെടുകാനേ തോന്നിയില്ല അത്രകും രസികനായിരുന്നു

ഓഹ്‌....കൊടുവാല്‍ ലൈവായി കാണിചതില്‍....അഭിനന്ദനങ്ങള്‍

പോറൊട്ടക്ക്‌... ഉള്ളികറി പോലെ ഉത്തരങ്ങള്‍ നല്‍കി ബ്ലോഗ്ഗേര്‍സ്സിന്‍റെ മാനം കാത്ത പപ്പൂസ്സിന്‌ ഒരു പപ്പൂസ്‌ കീ ജയ്‌

ഓസിയാറോ കൊടുത്തില്ല...എന്ന പിന്നെ ഒരു ചയ എങ്കിലും മര്യാദക്ക്‌ കൊടുക്കേണ്ടേ...അതും

വണ്‍ ബൈ ടൂ......നല്ല ടീമാണ്‌


നന്‍മകള്‍ നേരുന്നു

January 29, 2008 4:31 AM
ആഗ്നേയ said...
പപ്പൂസേ,പ്രയാസീ,പ്രിയാആ.ജിഹേഷ് ആരെങ്കിലും എനിക്കൊന്നു പറഞ്ഞുതന്നേ.
ഒന്നും മനസ്സിലാകുന്നില്ലേ...

January 29, 2008 1:19 PM
ആഗ്നേയ said...
This post has been removed by the author.
January 29, 2008 3:36 PM
ആഗ്നേയ said...
ഈ ഓസീയാര്‍ എന്താന്നാരേലും പറഞ്ഞു തരൂ പ്ലീസ്..
(2 മാസം മുന്‍പേ ഞാന്‍ ബ്ലോഗാന്‍ തുടങ്ങിയപ്പോള്‍ കമന്റുകളില്‍ കാണുന്ന ഓ.ടോ.എന്നതിനു ഞാന്‍ കണ്ടെത്തിയ അര്‍ത്ഥം ഓട്ടോ ടോക് അഥവാ ആത്മഗതം എന്നാരുന്നു.അതുപോലത്തെ പറ്റീരിനീം പറ്റേണ്ടെന്നോര്‍ത്താ പരസഹായം തേടുന്നേ..ദയവായി ഹെല്‍പ്പൂ...)

January 29, 2008 3:37 PM
നിരക്ഷരന്‍ said...
ഓ.സീ.ആര്‍ എന്നത് ഒരു മദ്യമാണ് ആഗ്നേയാ.

ഞാന്‍ പിന്നെ ഈ സാധനം കൈകൊണ്ട് തൊടാറില്ലാത്തതുകൊണ്ട്,(ചുണ്ടുകൊണ്ട് മാത്രം തൊടും, ചിലപ്പോള്‍) കൂടുതല്‍ വിശദമായി അറിയില്ല. ഓ.സീ.ആര്‍. അടിച്ചുകഴിഞ്ഞാല്‍ ഉണ്ടാകുന്ന സംഭവത്തിനെ ഓസീഞ്ചം എന്ന് വിളിക്കുമെന്ന് നമ്മുടെ പപ്പൂസാണ് ഈയിടെ പറഞ്ഞുതന്ന് എന്നെ ചീത്തയാക്കിയത് :) :)

(ഞാന്‍ ഓടി) കൂടുതല്‍ വിവരത്തിന് സമീപിക്കുക.
പപ്പൂസ്,
c/o ഓ.സീ.ആര്‍.
ഓസീഞ്ചം വഴി,
അടിദാസ്,
p.o. വാള് വെക്കല്‍-24x7-365

January 29, 2008 3:48 PM
ഉപാസന | Upasana said...
ഇന്റര്‍വ്യൂ സൂപ്പറായി മാഷേ...
ചിരവക്കടിയും കലക്കി. നാടന്‍ പ്രയോഗം..!

പ്രയാസിയുടെ ബള്‍ബടിച്ച് പോകുന്ന കമന്റും നന്നായി.
:)
എന്നും സ്നേഹത്തോടെ
ഉപാസന

January 29, 2008 4:28 PM
ജിഹേഷ്/ഏടാകൂടം said...
മിസ്റ്റര്‍ പപ്പൂസുമായുള്ള അഭിമുഖം കാണാനെത്തിയ എല്ലാവര്‍ക്കും ബ്ലോഗദര്‍ശന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു..:)

ഗോപന്‍, :) ഏത്?

വാല്‍മീകി, :)

പ്രിയ, :)

ഗുണാളന്‍, :)

കുതിരവട്ടന്‍, :)

കാര്‍വര്‍ണ്ണം, :)

ശ്രീലാല്‍, :)

ഏറനാടന്‍, വാളേറ്റ അഭിമുഖക്കാരന്‍ മുഖം റീപ്ലേസ് ചെയ്യാന്‍ പോയിരിക്കുകയാ..:)

ശ്രീ, :)

പ്രയാസീ, ഹ ഹ :)

അനാഗതശ്മശ്രു, :)

കൊച്ചു ത്രേസ്യാ, അതൊരു കോടതിയല്ലായിരുന്നു :)

ശ്രീവല്ലഭേട്ടാ, :)

നവരുചിയാ, :)

സുകുമാരേട്ടാ, അതികം ആലോചിക്കാന്‍ നിന്നില്ല :)

കൃഷേ, വാള്‍ കഴുകി വാള്‍ കഴുകി..ഞാന്‍ മുടിഞ്ഞു. ഏതു വേണ്ടാത്ത്ത നേരാത്താണോ എന്തോ ഈ പരിപാടി ചെയ്യാന്‍ തോന്നിയത് :)

മഞ്ജു, :)

പപ്പൂസേ, ഒരു കൊടം നിറയേ ഒസിആര്‍ ഞാന്‍ കൊറിയര്‍ അയച്ചൂലോ,കിട്ടീല്യേ?.

പൈങ്ങ്‌സ്, :)

നിരക്ഷരന്‍ ചേട്ടാ, :)

സജീ, :)

മന്‍സൂര്‍ ഭായ്, :)

ആഗ്നേയേച്ചി, നിരക്ഷരന്‍ ചേട്ടന്റെ വിശദീകരണം വായിച്ചിരിക്കുമെന്നു കരുതുന്നു :)

സുനിലേ, :)

January 29, 2008 9:58 PM
Maheshcheruthana/മഹി said...
ജിഹേഷ്‌ ഭായ്‌,
പപ്പൂസ് സൂപ്പര്‍.അഭിനന്ദനങ്ങള്‍!

January 30, 2008 12:57 AM
ഗീതാഗീതികള്‍ said...
ജിഹേഷേ, കലക്കി.

ആഗ്നേയയുടെ ഒപ്പം ഞാനുമുണ്ട്.
ഈ പപ്പൂസിനേയും, അദ്ദേഹത്തിന്റെ പൂര്‍വചരിത്രത്തേയും കുറിച്ച് അറിയാത്തതുകൊണ്ട്,ചിലതൊന്നും മനസ്സിലായില്ല.

പിന്നെ യഥര്‍ത്ഥ ഫോട്ടോ മാറ്റി, നിഷ്കളങ്കന്റെപുതിയ പോസ്റ്റിലെ, സ്വപ്നത്തിലെ നിഷ്കളങ്കനെപ്പോലെ പൈപ്പും വലിച്ചിരിക്കുന്ന ഒരു പടം?

January 30, 2008 11:43 PM
കാനനവാസന്‍ said...
ഹ ഹ... ഇന്റര്‍വ്യൂ സൂപ്പറായി മാഷേ...

February 2, 2008 11:53 AM
Cartoonist said...
ജിഹേഷെ,
‘പഴശ്ശീയം’ അല്ല, അടുത്തത് കവിതയാണ്. കവിതയാണ് ഇനി തന്റെ തട്ടകം എന്ന് പപ്പൂസ്സ് പറഞ്ഞിരുന്നതാണല്ലൊ! അതുകഴിഞ്ഞ് മാത്രം, നാടകം.തുടര്‍ന്ന്, നോവല്‍. പിന്നെ , മരണം വരെ വിമര്‍ശനം.

February 2, 2008 4:29 PM
lekhavijay said...
“മങ്കികളുമായുള്ള എന്റെ ആത്മബന്ധം ആരംഭിക്കുന്നത് കപീഷില്‍ നിന്നാണ്. അന്ന് പൂമ്പാറ്റയില്‍ ഞാനും കപീഷുമായിരുന്നു ലീഡ് റോളില്‍. കപീഷ് പിന്നീട് ബാലരമയിലേക്കു പോയി. ഇപ്പോഴും ഞങ്ങള്‍ സ്ഥിരം ചാറ്റു ചെയ്യാറുണ്ട്”
കൊള്ളാം.ഇന്റെര്‍വ്യൂ ഇത്തിരി കൂടി ആകാമായിരുന്നു.

February 2, 2008 6:58 PM
നിഷ്ക്കളങ്കന്‍ said...
ജിഹേഷേ,
ഇതിനിടയില്‍ എടാകൂടമായോ? :)
കുറെ നാളായി എടാകൂടത്തില്‍ കയറീട്ട്.
കല‌ക്കിയിട്ടുണ്ട്. കേട്ടോ.
:)

February 5, 2008 5:11 PM
കാലമാടന്‍ said...
കൊള്ളാം, സഖാവേ...
------------------------------------------------
(ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
http://kaalamaadan.blogspot.com/2007/12/blog-post_28.htm

February 10, 2008 2:18 AM
Jith Raj said...
വളരെ നന്നായിരിക്കുന്നു, ഒത്തിരി ചിരിപ്പിക്കുകയും കുറച്ചു ചിന്തിപ്പിക്കുകയും ചെയ്ത ഇന്റ്റെറ്വ്യൂ

February 24, 2008 10:09 PM
Jith Raj said...
തകറ്പ്പന്‍ സാധനം..ചിരിച്ച് ചിരിച്ച്..... എന്നിട്ട് ആ ഏജന്റ് പിന്നെ വിളിച്ചില്ലേ.

February 24, 2008 10:19 PM
ഇടിവാള്‍ said...
“ബ്ലോഗിന്റെ ഹെഡ്ഡറിലുള്ള എന്റെ ചിത്രത്തിന്റെ തല ശ്രദ്ധിച്ചിരിക്കുമെന്നു കരുതുന്നു. ചിരവ കൊണ്ട് തലക്കടി കിട്ടിയാലുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ കുറച്ചു പാടാണ്”

ഓ.ടോ: ആഗ്നേയക്ക് [കള്ളിനെക്കുറിച്ച് ആര്‍ക്കെങ്കിലും സംശയം വന്നാല്‍ അതു തീര്‍ത്തുകൊടുത്തില്ലെങ്കില്‍ ദൈവകോപം വരും]

ഈ ഓ.സി. ആര്‍ എന്നാല്‍ വെറൂം മദ്യമല്ല... ഓള്‍ഡ് കാസ്ക് റം.. മിലിട്ടറിക്കാരുടെ പ്രിയ പാനീയം ഊര്‍ജ്ജ സ്രോതസ്സ് എന്നീ നിലകളില്‍ ഇവ പ്രശസ്തം..കുതിരക്കു പോലും കൊടുക്കാം ;)

വില തുച്ഛം ഗുണം മെച്ചം എന്നതിനാല്‍, ദാരിദ്ര്യ രേഖക്കു താഴേയുള്ള കുടിയന്മാരുടേയും, പോക്ക്കറ്റ് മണി കുറവുള്ള കോളേജ് കുമാരന്മാരുടേയും ആശ്രയം

മലയാളം വിക്കിയില്‍ ഓ.സി.ആര്‍ നെപറ്റി ഒരു പേജെഴുതണം ;)

February 24, 2008 11:43 PM
ആഗ്നേയ said...
ജിഹേഷേ ഒരു മിനുറ്റേ!
ഇടീ,നാട്ടുകാരാ താങ്ക്സേ..
പക്ഷേ അന്നത്തെ എന്റെ സങ്കടം കണ്ട് ഒരു ബൂലോക മഹാന്‍ സഹായിച്ചു..
പിന്നെ എന്റെ വക ഈ വിഷയത്തില്‍ കുറച്ചു റിസേര്‍ചും നടത്തി...
ഇപ്പോള്‍ എന്റെ പാണ്ഡിത്യം അറിയണേല്‍ ദാ നിഷ്ക്കൂന്റെ ഈ പോസ്റ്റും,കമന്റും നോക്കിക്കേ..
http://nishkkalankachithrangal.blogspot.com/2008/02/blog-post_5618.html
ഒന്നൂടെ താങ്ക്സ്...
ജിഹേഷേ സോറി..

February 25, 2008 8:32 AM
ആഗ്നേയ said...
This post has been removed by the author.
February 25, 2008 8:38 AM
ഇടിവാള്‍ said...
ങേ! ങ്ങേ ങ്ങോ!

ആഗ്നേയേ, നമ്മളു നാട്ടുകാരോ? ബൂലോഗത്തെ ധന്യമാക്കാന്‍ മറ്റൊരു വെങ്കിടങ്ങു ദേശി കൂടിയോ! വണ്ടര് ‍ഫുള്‍ ഓസിയാര്‍

എങ്കില്‍ മാത്രം ഒരു കാര്യം പറയട്ടേ? ഓസീയാറിനെ കുറീച്ച് ഞാന്‍ പറഞ്ഞു തന്നെങ്കിലും ഈ സംഭവം ഞാന്‍ ആദ്യമായി കാണുന്നത് പപ്പൂസിന്റെ ബ്ലോഗിലിട്ട പടത്തിലൂടെയാണ്!

ഹ്! കണ്ടപ്പോ തന്നെ എടുത്തടിക്കാന്‍ യോ അല്ല.. ഛര്‍ദ്ദിക്കാന്‍ തോന്നി.. ആള്‍ക്കാരൊക്കെ എങ്ങന്യാ ഇതൊക്കെ കഴിക്കണേന്ന് ഒര്‍ത്തുപോയി..

മദ്യം മനുഷ്യന്റെ ശത്രുവാണ്..അതില്‍ നിന്നും എല്ലാ മനുഷ്യരും ഒരിക്കലെങ്കിലും മോചിതരാവും (അടിച്ചു ഫിനിഷ് ചെയ്ത് കുപ്പി വലിച്ചെറിയുമ്പോഴെങ്കിലും)

നാട്ടിലൊക്കെ ഞാന്‍ ഫയങ്കര ഡീസന്റാ ;)


ജിഹേഷേ: ഷെമിഴ്ക്കൂ.. ഓസിയാറിന്റെ കുപ്പിയെടുത്ത് എന്റെ തലക്കെറിയല്ലെ..പപ്പൂസിന്റെ പോലെ തലയില്‍ “മൊഴ“ [തൃശ്ശൂരി ഇസ്റ്റയിലാ] ആയി നടക്കാന്‍ സമയമില്ലെന്നുമാത്രമല്ല, താല്പര്യവുമില്ല ;)

February 25, 2008 10:38 AM

Thursday, January 3, 2008

ഒരു യാത്ര

ചറപറാന്നുള്ള മഴയും ഒടുക്കത്തെ തണുപ്പും. എവിടങ്ങാണ്ട് ന്യൂനമര്‍ദ്ദമാണെന്നും പറഞ്ഞാ ഈ മഴ. ഓഫീസില്‍ നിന്നും ഇറങ്ങുമ്പോ നൂലുപോലുണ്ടായിരുന്ന മഴ ഇപ്പോ നല്ല ശക്തമായി. അതോടോപ്പം തന്നെ റോഡിലെ തിരക്കും. മഴ പെയ്ത് കണ്ണാടിപോലെ കിടക്കുന്ന എയര്‍പ്പോര്‍ട്ട് റോഡിലൂടെ നിരങ്ങി നീങ്ങാന്‍ എന്തിനീ നൂറ്റമ്പത് സി സി വണ്ടി എന്നൊരു നിമിഷം ചിന്തിച്ചു. അന്നേ അച്ഛന്‍ പറഞ്ഞതാ ഒരു സൈക്കിള്‍ വാങ്ങാന്‍..കേട്ടില്ല അനുഭവിച്ചോ..

റൂമില്‍ എത്തുമ്പോഴേക്കും നനഞ്ഞു കുതിര്‍ന്നു. ജീന്‍സ് പിഴിഞ്ഞാല്‍ നാലംഗങ്ങളുള്ള കുടുംബത്തിനു ഒരു ദിവസത്തേക്ക് ആവശ്യമുള്ള വെള്ളം കിട്ടും. മറ്റു ജീന്‍സെല്ലാം നാട്ടില്‍ പോകുമ്പോ കഴുകാനായി പാക്കു ചെയ്തിരുന്നു. ആകെയുള്ളത് “പൂത്തു”ലഞ്ഞു കിടക്കുന്ന ഒരു നരച്ച ജീന്‍സു മാത്രം. ഉപയോഗിച്ചു നരച്ചതൊന്നുമല്ല..വേടിച്ചപ്പോഴേ അങ്ങനെയാ...

ഒന്നൊന്നരമാസത്തെ അഴുക്കു തുണികള്‍ നിറഞ്ഞ ബാഗെടുത്ത് തോളിലിട്ടു. വീട്ടില്‍ പോയിട്ടു വേണം കഴുകാന്‍. വാതില്‍ പൂട്ടി പുറത്തിറങ്ങി. മഴ അപ്പോഴും ചാറിക്കൊണ്ടിരിക്കുന്നു.

എയര്‍പ്പോര്‍ട്ട് റോഡ് നിറഞ്ഞ് വണ്ടികള്‍...വളരെ മന്ദഗതിയില്‍..ഒരൊറ്റ ഓട്ടോ പോലും നിര്‍ത്തുന്നില്ല.

“ഹലോ മഡിവാ‍ള”

“20 റുപ്പീസ് എക്സ്ട്രാ ബേക്കു”

“നൊ 20 റുപ്പീസ് ...ഒണ്‍ലി മീറ്റര്‍ ചാര്‍ജ്ജ്”

“ഒക്കെ സാര്‍..കുത്കൊളി”

മുക്കാല്‍ മണിക്കുറോണ്ടു മഡിവാളയില്‍ എത്തി. മീറ്ററില്‍ അറുപതു രൂപ. നൂറിന്റെ നോട്ടു കൊടുത്തപ്പോള്‍ ഇരുപതു രൂപ തിരിച്ചു തന്നു. കണക്കു ക്ലാസില്‍ പോകാത്ത ചേട്ടനാണെന്നു വിചാരിച്ച് ബാക്കി നാല്‍പ്പതു രൂപ തരാന്‍ പറഞ്ഞു.

ചോദിച്ചപ്പോ എന്റെ ശബ്ദം കുറച്ചു കൂടിപോയതാണോ, അതോ അങ്ങേരുടെ ചെവിക്ക് സെന്‍സിറ്റിവിറ്റി കൂടുതലായതാണോ എന്നറിഞ്ഞൂടാ..“ഹോയ്“ എന്നും പറഞ്ഞ് അങ്ങേര് പതുക്കെ എഴുന്നേറ്റു. താന്‍ മുടിഞ്ഞു പോകുമെടോ..തന്റെ ഓട്ടോയില്‍ ലുഫ്ത്താന്‍സയുടെ ഫുഡ് കൊണ്ടുപോകുന്ന വണ്ടിയിടിക്കുമെടോ എന്നൊക്കെ ശപിച്ച് അവിടന്നു സ്ഥലം കാലിയാക്കി.

ആറരയുടെ ബസ് കൃത്യമാ‍യി ഒരു മണിക്കുര്‍ വൈകി ഏഴരക്കു തന്നെ എത്തി. എയര്‍ ബസ്സാന്നൊക്കെ ടിക്കറ്റ് ബുക്ക് ചെയ്തപ്പോ പറഞ്ഞെങ്കിലും വരണ വരവുകണ്ടാല്‍ ചരക്കുമായി വരുന്നു തമിഴന്‍ വണ്ടിയുടെ ചേല്. മുകളില്‍ മുഴുവന്‍ ലോഡ്.
വാതില്‍ തുറന്നതോടെ എല്ലാവരും അവിടെ തടിച്ചു കൂടി തിരക്കാക്കി. അല്ലേലും എവിടെപോയാലും നമ്മളിങ്ങനൊക്കെതന്നെയാലേ?

സീറ്റ് നമ്പര്‍ പത്ത്. വിന്‍ഡോ സീറ്റ്. സഹസീറ്റില്‍ ഒരു ചേച്ചി. പക്ഷേ വണ്ണം കുറവായോണ്ട് ഒന്നര സീ‍റ്റിലായാ ഇരിക്കുന്നേ. ചുരുക്കി പറഞ്ഞാല്‍ എനിക്ക് അരസീറ്റ് മാത്രം. ഇനി രാത്രി ഉറക്കത്തിലെങ്ങാനും ഈ സൈഡിലോട്ടു ചാരിയാല്‍ പാണ്ടി ലോറി കേറിയ തവളേടെ അവസ്ഥയാകും

“ആര്‍ക്കെങ്കിലും ഒരു ലേഡീസ് സീറ്റ് വേണോ”

ചോദിക്കേണ്ട താ‍മസം തൊട്ടു പുറകിലുള്ള സീറ്റിലേ പെണ്‍കൊടി ചാടിയെഴുന്നേറ്റു.

“താങ്ക്സ് .. ഐ വാസ് ഫീലിങ്ങ് വെരി അണ്‍കം‌ഫോര്‍ട്ടബിള്‍”

“ഓ താങ്ക്‍സ് ഒന്നും വേണ്ടാ. ഇനിയെങ്കിലും മലയാളിയോട് മലയാളത്തില്‍ തന്നെ ഒന്നു സംസാരിച്ചാല്‍ മതി“

ഒരു സഹായം ചെയ്ത് മനഃസംതൃപ്തിയില്‍ പെണ്‍കൊടിയുടെ സീറ്റില്‍ ചെന്നിരുന്നു. സഹസീറ്റന്‍ മിസ്റ്റര്‍ മസില്‍കുമാര്‍ എന്നെ ക്രൂരമായി നോക്കി. എന്തായിരുന്നു ആ ക്രൂരമായ നോട്ടത്തിന്റെ മീനിങ്ങ്? ഞാനെന്തു തെറ്റാ ചെയ്തേ?

സീറ്റിലിരുന്നു ഷൂസ് അഴിച്ച്, എം പിത്രി പ്ലേയര്‍ ഓണാക്കി. ഇയര്‍ ഫോണ്‍ ഫിറ്റു ചെയ്തു. ഹാന്‍ഡ് റെസ്റ്റില്‍ കൈവയ്ക്കാന്‍ നോക്കിയിട്ടു മസില്‍ ചേട്ടന്‍ സ്ഥലം തരുന്നില്ല. കുറേ നേരം തിക്കി നോക്കി..നോ രക്ഷ..ഞാനാരാ മോന്‍... ഹാന്‍ഡ് റെസ്റ്റില്ലാതെയും പോകാന്‍ എനിക്കറിയാം...

എട്ടു മണിക്കു ബസ്സ് പുറപ്പെട്ടു. സാദാരണ വൈകീട്ട് എട്ടുമണിക്കു പുറപ്പെട്ടാല്‍ ഒരു ഏഴര-എട്ടു മണിക്ക് ചാലക്കുടി എത്താറുണ്ട്. ഏഴുമണി ഉണരാന്‍ പാകത്തില്‍ അലറാം വെച്ചു. സ്ഥിരമായി ഒമ്പതു മണിക്ക് എഴുന്നേല്‍ക്കുന്നോര്‍ക്ക് അലാറമില്ലാതെ പറ്റില്ല.


ട്രിങ്ങ്...ട്രിങ്ങ്...ടിങ്ങ്..ട്രിങ്ങ്..

ഏഴുമണി..കണ്ണു തിരുമ്മി പുറത്തോട്ടു നോക്കി..കുറച്ച് അപരിചിതമായ വഴികള്‍..ദേ ഒരു ബോര്‍ഡ്.

വെല്‍ക്കം ടു പനമ്പിള്ളി നഗര്‍..

“ചേട്ട്‌സ് ചാലക്കുടി കഴിഞ്ഞോ”..

“അതു കഴിഞ്ഞിട്ട് ഒരു അരമണിക്കുറായി”

അയ്യോ..ചാടി ഓടി മുന്നിലെത്തി. ഡ്രൈവര്‍ ചേട്ടാ ഡ്രൈവര്‍ ചേട്ടാ..എന്റെ സ്റ്റോപ്പ് കഴിഞ്ഞുപോയി ഒന്നു തിരിച്ചു കൊണ്ടുവിടുമോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്തിനാ വെളുപ്പാന്‍ കാലത്തു തന്നെ നല്ല നാടന്‍ തെറി കേള്‍ക്കുന്നേ.

കാര്യം പറഞ്ഞപ്പോ അടുത്ത ബസ് സ്റ്റോപ്പില്‍ ഇറക്കാമെന്നു പറഞ്ഞു.പാതി ഉറക്കത്തില്‍ നില്‍ക്കുന്ന എനിക്ക് എവിടെ ഇറങ്ങിയാല്‍ എന്ത്. അവസാ‍നം അത്താണിയില്‍ നിര്‍ത്തിതന്നു. നന്ദിയോടെ ആ മുഖത്തേക്കു നോക്കിയിട്ട് ബസ്റ്റോപ്പിലേക്ക് നടന്നു. പിന്നെയൊരു പ്രയാണമായിരുന്നു ഒരു തൃശൂര്‍ ഫാസ്റ്റില്‍ കയറി ചാലക്കുടിയിലേക്ക്. പിന്നെ അവിടെ നിന്ന് ഒരു ഓട്ടോയില്‍ വീട്ടിലേക്കും.

എന്താണ്ടൊക്കെ കബി നഹി ഘദം ഹോ ജാത്തീ ഹേ.....

Saturday, December 29, 2007

റോങ്ങ് നമ്പര്‍..

ഒരു ദിവസം വീട്ടിലേക്കു വിളിച്ചപ്പോഴാണു ക്ലാസ്മേറ്റായിരുന്ന സന്തോഷിനു ആക്സിഡന്റ് ആയെന്നും കുണ്ടായി മറിയ ത്രേസ്യാ ഹോസ്റ്റ്പിറ്റലില്‍ അഡ്മിറ്റാ‍ണെന്നും വിവരം കിട്ടിയത്.അവന്റെ വീ‍ട്ടിലേക്കു വിളിച്ചിട്ടു കിട്ടാത്തതിനാല്‍ നെറ്റില്‍ നിന്നും ഹോസ്പിറ്റലിന്റെ നമ്പര്‍ തെരഞ്ഞുപിടിച്ച് വിളിച്ചു. നീണ്ട പരിശ്രമത്തിനൊടുവില്‍ ലൈന്‍ കിട്ടി. ആക്സിഡന്റില്‍ പെട്ട് അഡ്മിറ്റായ സന്തോഷിന്റെ റൂമിലേക്ക് കണക്ടുചെയ്യണമെന്ന അപേക്ഷയില്‍ അവരെനിക്കൊരു ഹോള്‍ഡ് ഓണ്‍ മ്യൂസിക് ഇട്ടു തന്നു വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. മ്യൂസിക് വളരെ അരോചകമായിരുന്നു. ബീഥോവന്റെ മഹത്തായ സൃഷ്ടി ആയിരുന്നെങ്കിലും കേട്ടു കേട്ടു വല്ലാതെ ബോറഡിച്ചു തുടങ്ങിയിരുന്നു.

മ്യൂസിക് മാറി ”ഹലോ“ എന്നൊരു ശബ്ദം കേട്ടപ്പോഴാണു ഞാന്‍ വീണ്ടും ബോധമണ്ഡലത്തിലേക്കു തിരിച്ചുവന്നതു. “ഇതു ഞാനാ..” എന്നു പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പു തന്നെ “മോനേ എന്നാടാ നീ വരുന്നേ...” എന്ന് ഒരു വയസ്സായ ശബ്ദം എന്നോടു ചോദിച്ചു. “അമ്മയ്ക്കു അസുഖം വളരെ കൂടുതലാ..“

റോങ്ങ് നമ്പറിലേക്കാണു കണക്ടു ചെയ്തിരിക്കുന്നതെന്നു മനസിലായെങ്കിലും ആ ശബ്ദത്തിലെ നിസ്സഹായതയും വാത്സല്യത്തോടെയുള്ള മോനേ... എന്നുള്ള വിളീയും മനസിനെ വല്ലാതെ സ്പര്‍ശിച്ചു.അതുകൊണ്ടു ഡിസ്കണ്ക്ട് ചെയ്തില്ല.

പിന്നെയും അദ്ദേഹം തുടര്‍ച്ചയായി സംസാരിച്ചു മകനോടാണെന്നു തെറ്റിദ്ധരിച്ച്. കുറച്ചു സമയം കൊണ്ടു തന്നെ കാര്യമെല്ലാം ഏകദേശം മനസിലായി. അവര്‍ തനിച്ചാണു താമസിക്കുന്നത്. അച്ഛനെ നോക്കാന്‍ അമ്മയും അമ്മയെ നോക്കാന്‍ അച്ഛനും. മകന്‍ മുബൈയില്‍ ആണ്..അവിടെ നിന്നു തന്നെ വിവാഹമെല്ലാം കഴിച്ച്, വല്ലപ്പോഴും ഹിന്ദിക്കാരിയായ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം വരും. വല്ലപ്പോഴും മാത്രം വിളിക്കും.

“നിന്നെ കണ്ടു കൊണ്ടു കണ്ണടയ്ക്കണമെന്നാടാ ഞങ്ങളുടെ ആഗ്രഹം..“ അദ്ദേഹത്തിന്റെ ശബ്ദം ഇടറി.

വയസ്സായ മാതാപിതാക്കളെ വീട്ടിലോ വൃദ്ധസദനങ്ങളിലോ തനിച്ചാക്കി, മഹാനഗരങ്ങളില്‍ മുഖത്തു കൃത്രിമചിരിയും ഹാഷ്പോഷ് ഇംഗ്ലീഷും കൈയ്യില്‍ നുരയുന്ന ലഹരിയുമായി, കടമകളും ഉത്തരവാദിത്തങ്ങളും മറന്നു ജീവിക്കുന്ന് ഒരു തരം ജീവികള്‍ ഉണ്ടെന്നുള്ള സാ‍മാന്യബോധമുള്ളതിനാല്‍ എത്രയും പെട്ടെന്നു വരാമെന്നു പറഞ്ഞാണു ഞാന്‍ ഫോണ്‍ വെച്ചത്.ആന കൊടുത്താലും ആശ കൊടുക്കെരുതെന്ന പ്രമാണം മനസില്‍ ഉണ്ടായിരുന്നെങ്കിലും അസുഖമായി കിടക്കുന്ന ആ അമ്മയ്ക്ക് മകന്‍ വരുമെന്ന പ്രതീക്ഷ കുറച്ചെങ്കിലും ആശ്വാസം നല്‍കിയെങ്കിലോ...

ഇതു ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നു തോന്നുന്നു. തങ്ങളുടെ രണ്ടാം ബാല്യത്തില്‍ മക്കളുടെ തണലില്‍ ജീവിക്കണമെന്നും അന്ത്യശ്വാസം വലിക്കുമ്പോള്‍ മക്കള്‍ അടുത്തുണ്ടാകണമെന്നതും ഏതു മാതാപിതാക്കളുടെയും ആഗ്രഹമല്ലേ. പക്ഷേ പ്രവാസികള്‍ക്ക് ഈ കടമ നിറവേറ്റാന്‍ എത്രത്തോളം പറ്റും എന്നതും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു...

**********************************************************************************
എല്ലാ ബൂലോകര്‍ക്കും സന്തോഷവും സമൃതിയും നിറഞ്ഞ നവ വത്സരം ആശംസിക്കുന്നു.

Monday, December 24, 2007

പിറന്നാള്‍ ആശംസകള്‍...

ഡിസംബര്‍, ഏറ്റവും പ്രിയപ്പെട്ട മാസങ്ങളില്‍ ഒന്ന്...പലതു കൊണ്ടും..രാത്രിയിലെ നനുത്ത് തണുപ്പ്..പുലര്‍കാലെ ഇലകളിലുള്ള തുഷാരബിന്ദുക്കള്‍...മഞ്ഞിന്റെ നേര്‍ത്ത പാളികളിലൂടെ അരിച്ചിറങ്ങുന്ന സൂര്യ രശ്മികള്‍..ഡിസംബര്‍ തുടങ്ങുന്നതോടെ നക്ഷത്രങ്ങള്‍ ഓരോന്നായി ഭൂമിയിലേക്കു താമസം മാറ്റുന്നു...

ഇന്നും വ്യക്തമായ ഓര്‍മ്മയുണ്ട്...വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ ക്രിസ്മസ് രാത്രി. അമ്മയുടെ അടക്കി പിടിച്ച കരച്ചില്‍ കേട്ടാണ് ഞാനുണര്‍ന്നത്. അച്ഛനെയാണെങ്കില്‍ കാണാനില്ല. കരച്ചിലിന്റെ വക്കോളമെത്തിയപ്പോഴേക്കും അമ്മായി വന്ന് ആശ്വസിപ്പിച്ചു. മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു അതില്‍ നിന്നും കിതച്ചുകൊണ്ട് ഓടിവരുന്ന അച്ഛന്‍.

പിന്നെ എല്ലാവരും കാറില്‍ കയറി. കാര്‍ ശരവേഗത്തില്‍ പാഞ്ഞു.

കൃസ്തീയ ദേവാലയങ്ങളിലെല്ലാം പാതിരാ കുര്‍ബ്ബാനയുടെ സമയം..മാനത്തും മണ്ണിലും നിറഞ്ഞു മിന്നുന്ന നക്ഷത്രങ്ങള്‍..കൃസ്തീയ ഭവനങ്ങളുടെ മുറ്റത്തെല്ലാം പുല്‍ക്കൂടുകള്‍...പിന്നെ എപ്പോഴോ ഉറങ്ങിപോയി..

ഉണര്‍ന്നപ്പോള്‍ ഒരു ആശുപത്രിയിലാണ്..അമ്മായിയുടെ മടീയില്‍. അവരെന്നെ അമ്മയുടെ അടുത്തേക്ക് കൊണ്ടു പോയി..നോക്കുമ്പോള്‍ അമ്മയുടെ തൊട്ടടുത്ത് ഒരു കൊച്ച് ഉണ്ണിവാവ...എന്റെ കൂടെ കളിക്കുന്നതിനും തല്ലുകൂടുന്നതിന്നും പിന്നെ എനിക്ക് കൊഞ്ചിക്കാനുമായി...എന്റെ കുഞ്ഞനിയത്തി....

ഉണ്ണിയേശുവിനോടൊപ്പം അവള്‍ക്കും പിറന്നാളാശംസകള്‍...

***********************************************************
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ് പുതുവത്സര ആ‍ശംസകള്‍

Sunday, December 9, 2007

ടിവീടെ ബള്‍ബ്?

ടി വി എന്ന അത്ഭുതവസ്തു ആദ്യമായി കാണുന്നത് ഇരിങ്ങാലക്കുട വച്ചാണ്, രാജന്‍ ഡോക്ടറുടെ വീട്ടില്‍. ഒരു കൊച്ചു പെട്ടിക്കുള്ളില്‍ കിടന്ന് ആളുകള്‍ ഓടുന്നതും പാടുന്നതുമെല്ലാം കണ്ട് അന്തംവിട്ടു നിന്നു പോയി. പ്രോഗ്രാം കഴിഞ്ഞ് ഗ്രെയിന്‍സ് കണ്ടു തുടങ്ങിയപ്പോള്‍ ഓട്ടോ സ്റ്റോപ്പ് ഇല്ലാത്ത കാസെറ്റ് പ്ലേയറില്‍ നാട വലിഞ്ഞു പൊട്ടുന്ന പോലെ ഇതിലും സംഭവിക്കുമോ എന്നൊക്കെ‍ ആലോചിച്ചിട്ടുണ്ട്.

പിന്നെയും കുറേ കഴിഞ്ഞാണ് ഗള്‍ഫിലുള്ള മാമന്‍ ഒരെണ്ണം ഗള്‍ഫില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തത് തറവാട്ടു വീട്ടില്‍ പ്രതിഷ്ടിച്ചത്. 1986-87 കാലഘട്ടം. ദൂരദര്‍ശന്‍ വെളുപ്പിലും കറുപ്പിലും സം‌പ്രേക്ഷണം ചെയ്യുന്ന സമയം. അന്ന് ശനിയാഴ്ച്ചകളാണ് ഏറ്റവും ഇഷ്ടമുള്ള ദിവസം, കാരണം മലയാള സിനിമ ശനിയാഴ്ച്ചകളിലായിരുന്നു. ഒരു നാലു നാലരയാകുമ്പോള്‍ തന്നെ കുളിച്ചൊരുങ്ങി നില്‍ക്കും, മാ‍മന്റെ വീട്ടില്‍ പോകാന്‍.

മെറ്റല്‍ വിരിച്ച റോഡിലൂടെ അമ്മയെ അനുസരിക്കാതെ ഓടിച്ചാടി, പറമ്പിറോഡ് ഇറക്കവും പാടവും കഴിഞ്ഞ് കനാലിന്റെ അരികുപിടിച്ച് നടന്ന് അവിടെയെത്തുമ്പോഴേക്കും അഞ്ചു അഞ്ചരയാകും. അപ്പോഴേക്കും ടെസ്റ്റ് സിഗ്നല്‍ മാറി വളയങ്ങള്‍ കറങ്ങി തുടങ്ങിയിരിക്കും. പിന്നെ അരമണിക്കുര്‍ തുടര്‍ച്ചയായ പരസ്യമാണ്. ആറുമണി ആകുന്നതോടെ ടി വിയിരിക്കുന്ന ഹാളില്‍ സൂചി കുത്താന്‍ കൂടി ഇടമുണ്ടാകില്ല. ചുറ്റു വട്ടത്തുള്ള ആളുകളെല്ലാം നേരത്തേ പണിയെല്ലാം കഴിച്ച് അവിടെയെത്തും..പിന്നെ ഏട്ടര വരെ ഒരു സിനിമാ തിയേറ്ററിന്റെ പ്രതീതി. കൈയ്യടികള്‍,ചിരികള്‍, നേര്‍ത്ത ഏങ്ങി കരച്ചിലുകള്‍..

മാമന് ഇതെല്ലാം കണ്ട് മനസു നിറഞ്ഞു. പക്ഷേ ടി വി കാണാന്‍ വരുന്ന പൊടി പിള്ളാരൊക്കെ അവിടെ തന്നെ കാര്യസാധ്യം നടത്തുകയും ഷോ കേയ്സിലെ സാധനങ്ങള്‍ ഓരോന്നായി കാണാതാകുകയും ചെയ്തതോടെ ശനിയാഴ്ച്ചകള്‍ ഒരു പേടി സ്വപ്നമാകാന്‍ തുടങ്ങി.

അങ്ങനെയിരിക്കേ ഒരു ശനിയാഴ്ച്ച പടം തുടങ്ങി പത്തു പതിഞ്ചു മിനിറ്റായപ്പോഴേക്കും ടിവി ഓഫ് ആയിപ്പോയി. ഉടനെ മാമന്‍ ചെന്നു പരിശോധിച്ചു.

“ഇതിന്റെ ബള്‍ബ് ചൂടുകാരണം അടിച്ചു പോയി” എന്ന് മാമന്‍.

ടിവിയെയും ബള്‍ബിനെയും പ്രാകികൊണ്ട് എല്ലാവരും പുറത്തു പോയി. ഒരു ആറരയായപ്പോഴേക്കും ടി വി ഒന്നും ചെയ്യാതെ തന്നെ ഓണ്‍ ആയി.

പിന്നെയും പല ആഴ്ച്ചകളിലും ഇത് ആവര്‍ത്തിച്ചപ്പോള്‍ എന്നിലെ ഡിറ്റക്ടീവ് ഉണര്‍ന്നു. ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടു. എപ്പോ ടി വീടെ ബള്‍ബ് അടിച്ചു പോകുമ്പോഴും അച്ഛാച്ചനെ കസേരയില്‍ കാണില്ല. പിറ്റെ ആഴ്ച്ച എന്റെ കണ്ണുകള്‍ അച്ഛാച്ചനെ ചുറ്റി പരതി നടന്നു.

അങ്ങനെ പിന്നത്തെ ആഴ്ച്ച സിനിമ തുടങ്ങി, ഒരു പത്തു പതിനഞ്ചു മിനിറ്റാകുമ്പോ അച്ഛാച്ചന്‍ പതുക്കെ എണീറ്റ് കിച്ചണിലേക്ക് പോയി. പിന്നാലെ ഞാനും. ഞാന്‍ നോക്കുമ്പോഴുണ്ട് ടിവി യുടെ പവര്‍ കണക്റ്റു ചെയ്തിരിക്കുന്ന എക്സ്റ്റന്‍ഷന്‍ വയര്‍ വലിച്ചൂരുന്നു.

“ദേ ഈ അച്ഛാച്ചനാ...” എന്നു പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ എന്നെ കണ്ട അച്ചാച്ചന്‍ ചുണ്ടോടു വിരല്‍ ചേര്‍ത്ത് ശൂ എന്നു കാണിച്ചു.

മാ‍മന്റെ ഐഡിയ ആയിരുന്നത്ര അത്. ടി വി കാണാന്‍ വരുന്ന കള്ളന്‍മാരുടെ ശല്യം ഒഴിവാക്കാന്‍ കണ്ടു പിടിച്ച ഒരു വഴി. പലപ്രാവശ്യം ടി വിയുടെ ബള്‍ബ് കേടായതോടെ പലരും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകുകയും കാലക്രമേണ അനവധി ടിവികള്‍ ചുറ്റുപാടും രംഗപ്രവേശം ചെയ്യുകയും ചെയ്തതോടെ ശനിയാഴ്ച്ചകളിലെ തിരക്ക് ഒരു ഓര്‍മ്മയായി മാറി.

പിന്നെ കുറേ കാലത്തേക്ക് അവിടങ്ങളില്‍ ടി വി കേടായി എന്നു പറഞ്ഞാല്‍ ആദ്യത്തെ ചോദ്യം

“ ടി വിടെ ബള്‍ബ് അടിച്ചു പോയോ? ” എന്നായിരുന്നത്രേ...

(ഏതു ബള്‍ബ്? ഇപ്പോഴും സംശയം )

Wednesday, November 21, 2007

ചലഗട്ട ഡേയ്സ്

മഡിവാള കൈരളീ‍ന്ന് നാലു വെള്ളേപ്പോം ഒരു കഷണം പുട്ടും കോഴിന്റെ നെഞ്ചു വറുത്തതും പിന്നാലെ ഒരു സ്വീറ്റ് & സാള്‍റ്റ് ലൈം സോഡയും കേറ്റിയ ക്ഷീണത്തില്‍ എന്തു ചെയ്യണമെന്ന് കലുങ്കുഷമായി ചിന്തിച്ചിരിക്കുമ്പോളാണു മനസിന്റെ ഫ്രെയിമില്‍ ഒരു കൊതുകുതിരി കറങ്ങാന്‍ തുടങ്ങിയത്..തിരി കറങ്ങി അവസാനിച്ചത് 2002ല്‍

2002 ഏപ്രില്‍ മാസത്തിലാണു ബാംഗ്ലുരിലേക്ക് പറിച്ചു നടപ്പെട്ടത്. ഓഫീസ് എയര്‍പ്പോര്‍ട്ടിനടുത്തുള്ള വിന്‍ഡ് ടണല്‍ റോഡിലായിരുന്നു. വിന്‍ഡ് ടണല്‍ റോഡിലൂടെ പിന്നെയും പോയാല്‍ ചലഗട്ട എന്ന ഗ്രാമത്തിലെത്തും. എയര്‍പ്പോര്‍ട്ട് റോഡില്‍ നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ ഉള്ളിലേക്കായിട്ടാണ് ഇത്. ഗ്രാമം എന്ന വിശേഷിപ്പിക്കാന്‍ കാ‍രണം വലിയ ഡെവലപ്പ്‌മെന്റ് ഒന്നും വന്നിട്ടില്ല അവിടെ. വീതി കുറഞ്ഞ റോഡുകള്‍..ഒന്നോ രണ്ടോ കോണ്‍ക്രീറ്റ് വീടുകള്‍, ബാക്കിയുള്ളതെല്ലാം ഷീറ്റ് കൊണ്ട് മേഞ്ഞത്, ജംക്ഷനില്‍ ഒരു സ്റ്റേഷനറി ഷോപ്പ് ഒരു ടെലഫോണ്‍ ബൂത്ത്, ഒരു അമ്പലം..വഴിവക്കില്‍ മുറുക്കി ചുവപ്പിച്ച് റോഡിലോട്ട് നീട്ടി തുപ്പുന്ന കന്നഡ തള്ളമാര്‍..കുറേ നായ്ക്കള്‍...പിന്നെ ആശ്വാസമെന്നോണം ഒരു കണ്ണുര്‍കാരന്‍ അബൂക്കായുടെ കടയും..ഓഫീസില്‍ നിന്ന് മൂന്നു കിലോമീറ്ററേ ഉള്ളൂ എന്നതിനാലും ചുളുവിലക്കു വീടു വാടകക്കു കിട്ടിയതിനാലും ചലഗട്ടയില്‍ തന്നെ കൂടാന്‍ തീരുമാനിച്ചു.

പിറ്റെ ദിവസം തന്നെ അച്ഛന്‍ മടങ്ങിപോയി. സാദാരണ സിനിമകളില്‍ കാണുന്നതുപോലുള്ള സെന്റിമെന്റല്‍ സീന്‍ ഒഴിവാക്കാനായി യാത്ര പറയുന്ന സമയത്തു ഞാന്‍ ഇന്‍ ഹരിഹര്‍ നഗറിലെ കോമഡിയും ആലോചിച്ചോണ്ടു നിന്നു.

നാട്ടില്‍ വച്ച് അടുക്കളയില്‍ കയറുന്നത് രണ്ടു കാര്യങ്ങള്‍ക്കായിരുന്നു. ഒന്ന് ഭക്ഷണം കഴിക്കാന്‍ പിന്നെ അമ്മയുടെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് ദുട്ട് അടിച്ചുമാറ്റാന്‍. അല്ലെങ്കില്‍ തന്നെ കുക്കിങ്ങ് എന്നുവച്ചാല്‍ അതു പെണ്‍‌വര്‍ഗ്ഗത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും അതില്‍ കൈകടത്തുന്നത് ശരിയല്ല എന്നുമുള്ള ചില പ്രബുദ്ധ ചിന്തകള്‍ ഉണ്ടായിരുന്നതിനാല്‍ കുക്കിങ്ങിന് ഒട്ടും മുതിര്‍ന്നില്ല.

കാലത്തും വൈകീട്ടും അബുക്കാടെ കടയില്‍ നിന്ന് ഭക്ഷണം..ഉച്ചക്ക് ഓഫീസില്‍ നിന്നും. ചിലപ്പോള്‍ മുരുഗേഷ് പാളയിലേ ചേട്ടന്റെ മെസ്സില്‍ പോയി ഭക്ഷണം. ഒരിക്കല്‍ പൊരിച്ച കരിമീ‍ന്റെ കൂടെ കോമ്പ്ലിമെന്റായി പാറ്റ ഫ്രൈ കിട്ടിയതിനാല്‍ അവിടത്തെ ഭക്ഷണം ഉപേക്ഷിച്ചു. ചലഗട്ട ജംക്ഷനിലെ വഴിയരികില്‍ നിന്നുള്ള മുളകു ബജികളും മസാലവടകളും വൈകുന്നേരങ്ങളിലെ ശീലമായി മാറി

കഴിക്കുന്ന ഫുഡിന്റെ ഹൈജീനിക്ക് നേച്ചര്‍ മൂലം ശരീരരത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയും തന്മൂലം എന്തു കഴിച്ചാലും രുചി വായില്‍ നിന്നു മാറുന്നതിനു മുമ്പേ പുറത്തെത്താനും തുടങ്ങി. നാട്ടില്‍ വച്ച് ചെയ്യാറുള്ള പൊടികൈകള്‍ ഫലിക്കാതെയായി.
അവസാനം ബാംഗ്ലൂരെത്തി വിത്തിന്‍ ഫിഫ്റ്റീന്‍ ഡേയ്സ്, ഇന്ദിരാനഗര്‍ അമര്‍ ജ്യോതി നഴ്സിം ഹോമിലെ മൂന്നാം നിലയിലെ മൂന്നാം നമ്പര്‍ ബെഡ് അഞ്ചു ദിവസത്തേക്ക് ബുക്കു ചെയ്യേണ്ടി വന്നു.

“യു ഹാവ് അക്യൂട്ട് ഗാസ്ട്രോ എന്‍‌ട്രൈറ്റിസ്“ വായില്‍ കൊള്ളാത്ത പേര് ഡോക്ടര്‍ പറയുന്നത് കേട്ട് അന്തം വിട്ട് കണ്ണു തള്ളി വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന മലയാളി നഴ്സ് “കോളറയുടെ ഒരു ചെറിയ രൂപം” എന്നു പരിഭാഷപ്പെടുത്തി തന്നു.

ആദ്യത്തെ മൂന്നു ദിവസം വിശപ്പെന്നെ വികാരമേ ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായി ഗ്ലൂക്കോസ് കയ്റ്റികൊണ്ടിരുന്നു.പിന്നെ ഇടക്കിടക്ക് ഓരോ ഇഞ്ചക്ഷനും. നാലാം ദിവസം വയര്‍ ശരിയാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു..കുറേശെ വിശപ്പ് അനുഭവപ്പെട്ടു തുടങ്ങി.
പക്ഷേ ശാന്തമാകാന്‍ തുടങ്ങിയ വയറ് സഹമുറിയന്‍ കൊണ്ടു വന്ന മസാല ദോശയും കൊക്കോ കോളയും കഴിച്ചതോടെ ആവണ്ണക്കെണ്ണ കുടിച്ചോനു എനിമ കൊടുത്ത അവസ്ഥയായി.

അവസാനം അഞ്ചാം ദിവസം ആശുപത്രിയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍, അല്ലെങ്കിലേ ഞെങ്ങി ഞെരുങ്ങി എന്റെ ശരീരത്തില്‍ കഴിഞ്ഞിരുന്ന ആത്മാവിന്നു ഒരു കാ‍ല്‍ വയ്ക്കാന്‍ കൂടി സ്ഥലമില്ലാതെയായി. തൂക്കം കുറഞ്ഞത് ഒറ്റയടിക്ക് ആറുകിലോ.

ഇനി വീണ്ടും ഒരു ഗെയിമിനു താല്‍പര്യമില്ലാത്തതിനാല് സ്വയം പാചകം ആരംഭിച്ചു. ഒരു ദിവസം ചോറ്,തൈര് ആന്‍ഡ് അച്ചാര്‍ ആണെങ്കില്‍ പിറ്റേ ദിവസം തൈര്,ചോറ് ആന്‍ഡ് അച്ചാര്‍. അതിന്റെ പിറ്റെ ദിവസം അച്ചാര്‍,ചോര്‍ ആന്‍ഡ് തൈര്‍.

പച്ചരിയും അച്ചാറും ചൂണ്ടി കാണിച്ചു വേടിച്ചു. തൈരിന്റെ കന്നഡ അറിയാത്തതിനാല്‍ “Curd ബേക്കൂ“ എന്നു പറഞെങ്കിലും “ കര്‍ഡ് ഇല്‍‌വ“ എന്നും പറഞ്ഞു കടക്കാരന്‍ എന്നെ നിരാശനാക്കി. ഒരു അവസാന ശ്രമമെന്ന നിലയില്‍ “നനഗേ സി യു ആര്‍ ഡി ബേക്കു” എന്നൊരു തട്ടു തട്ടി. അത് ആ പുണ്യപുരുഷന്‍ കൂട്ടി വായിക്കുകയും “തകൊള്ളി കേഡ്” എന്നു പറഞ്ഞു തൈര് ഏടുത്തു തരുകയും ചെയ്തു. സി യു ആര്‍ ഡി യെ കേഡ് എന്നു വായിക്കണോ അതോ കര്‍ഡ് എന്നു വായിക്കണോ? ഇന്നും ഇതൊരു സംശയമായി അവശേഷിക്കുന്നു.

കുറേ രാത്രിസ്വപ്നങ്ങളില്‍ സുന്ദരിമാര്‍ക്കു പകരം മത്തിയും അയലയും വന്നു എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു. എന്നാ ഈ വീക്കെന്‍ഡ് മീന്‍ കറിയില്‍ പരീക്ഷണം നടത്താം എന്നു തീരുമാനിച്ച്, ശനിയാഴ്ച്ച കാലത്ത് തന്നെ മുരുഗേഷ് പാളയില്‍ പോയി ജീവിച്ചിരുന്നപ്പോള്‍ നല്ല ഫ്രഷ് ആയിരുന്ന കുറച്ച് മത്തി വേടിച്ചു. വീട്ടിലെത്തി കഴുകി വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്കും വാതിലിന്മേല്‍ ആരോ വന്നു തട്ടുന്ന ശബ്ദം..മോസ്കിറ്റോ നെറ്റ് അടിച്ചിട്ടുള്ള ജനാലയിലൂടെ നോക്കുമ്പോഴുണ്ട് ആയിരക്കണക്കിനു ഈച്ചകള്‍..തേനീച്ചകൂട്ടില്‍ കല്ലെറിഞ്ഞപോലെ..വീട്ടിനുള്ളിലേക്ക് കയറാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്...പിന്നെയൊരു യുദ്ധമായിരുന്നു, നെറ്റിലേ അല്‍പ്പം വലിയ തുളയിലൂടെ കടക്കുന്നവയേ ക്രൂരമായി ഞെരിച്ച് കൊന്നും രക്ഷപ്പെടുന്നവയേ ഫോളേ ചെയ്ത് തേജോവധം ചെയ്ത് കൊന്നും അമര്‍ഷം തീര്‍ത്തു. കന്നഡക്കാര്‍, പ്രത്യേകിച്ചും ബാംഗ്ലൂരിയന്‍സ് വെജിറ്റേറിയന്‍സ് ആകാം കാരണം ഇതായിരിക്കാം.

ബാംഗളൂര്‍ എത്തിയ ശേഷ്മുള്ള ആദ്യ മഴ. വൈകുന്നേരം 8 മണിയോടെ ഓഫീസില്‍ നിന്നിറങ്ങി. ചലഗട്ടയിലേക്കുള്ള വഴികണ്ട് താമരശ്ശേരി ചുരത്തില്‍ വച്ചു ഒറ്റയാനെ കണ്ട് പോലെ അന്തം വിട്ടു നിന്നു പോയി. ബാംഗ്ലുര്‍ നഗര്ത്തിലെ മുഴുവന്‍ വേസ്റ്റും വഹിച്ചു കൊണ്ടു പോകുന്ന ഒരു വലിയ ഓവു ചാല്‍ കര കവിഞ്ഞൊഴുകുന്നു. ഏതാണ്ടു മുട്ടിനൊപ്പം വെള്ളമുണ്ട്. യാതൊരു വാഹനവും ആ വഴിക്കു വരാന്‍ തയ്യാറാകുന്നില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു നടക്കാന്‍ തുടങ്ങി.

കനത്ത മഴയും കൂരിരുട്ടും..കാലില്‍ എന്തൊക്കെയോ വന്നു തട്ടുന്നുണ്ട്..ഏതാണ്ട് ഇരുന്നൂറു മീറ്റര്‍ പോയിക്കാണും..പുറകില്‍ നിന്ന് ഒരു വാഹനത്തിന്റെ ലൈറ്റ് കണ്ടു, ഒരു ടെംമ്പോ. ഗോഡ് ഈസ് ഗ്രൈയ്റ്റ്..എന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. തിരിഞ്ഞു നിന്ന് കൈകള്‍ ഉയത്തി വീശി നിര്‍ത്താനായി സിഗ്നല്‍ കൊടുത്തു..എന്തിനധികം പറയുന്നു അതവിടെ നിര്‍ത്തിയില്ലെന്നു മാത്രമല്ല ആ ഓടവെള്ളത്തില്‍ എന്നെ കുളിപ്പിച്ചോണ്ട് അതങ്ങോട്ട് പോവുകയും ചെയ്തു. വണ്ടി നിര്‍ത്താന്‍ ഓളിയിട്ടു കൊണ്ടിരുന്ന എന്റെ വായില്‍ നിന്നും വിത്സിന്റെ പാക്കറ്റ് തുപ്പി കളഞ്ഞ് ടെംമ്പോയുടെ ഡ്രൈവറെ പച്ചതെറിവിളിക്കുമ്പോള്‍ മനുഷ്യരുടെ സ്വാര്‍ത്ഥതയെ കുറിച്ചു ഞാനാലോചിക്കുകയായിരുന്നു..ഒപ്പം ബാംഗ്ലൂരിന്റെ സ്വാദിനെകുറിച്ചും..ഹയ്യേ ദുപ്പ്..ദുപ്പ്..

ചലഗട്ടയില്‍ നിന്നു താമസം മാറ്റാനുള്ള ഒരു പ്രധാന കാരണം ഇതായിരുന്നു. അല്ലാതെ ഉറക്കെ പാട്ടു വച്ചതിനു അടുത്ത വീട്ടിലേ കാര്‍ക്കോടകന്‍ വന്നു ജീവന്‍ വേണേല്‍ സ്ഥലം വിട്ടോ എന്നു പറഞ്ഞോണ്ടോന്നുമല്ല :)

Saturday, November 3, 2007

ഇന്റ്രവ്യു - ഒരോര്‍മ്മ

ബ്ലോഗിങ്ങിനെകുറിച്ചോ..അഗ്രിഗേറ്റര്‍,പിന്‍‌മൊഴി/മറുമൊഴി എന്നീ സങ്കേതങ്ങളെകുറിച്ചോ വല്യ പിടിപാടില്ലാ‍ത്ത സമയത്ത്. അതായത് 2007 ജനുവരിയില്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റ്, ഒന്നു കൂടി പൊടിതട്ടിയെടുത്ത് വീണ്ടും പോസ്റ്റുന്നു.


2001 ല്‍ ഡിപ്ലോമ കഴിഞ്ഞ് വീട്ടില്‍ പുര നിറഞ്ഞു നില്‍ക്കുന്ന അവസരത്തിലാണ് ഇനിയെന്ത് എന്ന ഒരു ഡിടിസ് അശരീരി വീട്ടിനുള്ളില്‍ മുഴങ്ങിയതു. അപ്പോഴേയ്ക്കും കുറേ സഹപാഠികള്‍ ബി.ടെക്ക് എന്ന സാഹസത്തിനായി കേരളാ ബോര്‍ഡര്‍ ക്രോസ് ചെയ്തിരുന്നു. ഇനിയും അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട എന്ന തീരുമാനം എടുത്തിരുന്നതിനാല്‍ ബോര്‍ഡര്‍ ക്രോസ് ചെയ്യാന്‍ ഞാന്‍ മുതിര്‍ന്നില്ല..അല്ലാതെ ചില പരദൂഷണക്കാര്‍ പറയുന്നതു പോലെ തലയ്ക്കകത്ത് ഒന്നുമില്ലാഞ്ഞിട്ടല്ല.

വളരെ‍ വ്യക്തവും കൃത്യവുമായ ഒരു റ്റൈം റ്റേബിള്‍ പ്രകാരം ജീവിതം മുന്നോട്ടു പോയി. ഏര്‍ളി മോര്‍ണിങ് 10 മണിയോടെ എണീറ്റ് മനോരമയില് കമിഴുന്നു വീഴുന്നു, പിന്നെ എല്ലാ ചരമ കോളങ്ങളും സിനിമാ പരസ്യങ്ങളും പീഡനകേസുകളും വായിച്ചു 11 മണിയോടെ വീണ്ടും തല പൊക്കുന്നു. പിന്നെ തകര്‍ത്തു പിടിച്ചു പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് 11.30 ടിവി ഓണാക്കുന്നു, അപ്പോഴേയ്ക്കും ഡി ഡി മലയാളത്തില്‍ ഏതെങ്കിലും സിനിമായുടെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് കാണിച്ചു തുടങ്ങിയിറ്റുണ്ടാവും.. പിന്നെ ഊണ്, സിനിമായെല്ലാം റ്റൈം ഡിവിഷന്‍ മള്‍ട്ടിപ്ലെക്സ് ചെയ്ത് അഡ്ജെസ്റ്റ് ചെയ്യുന്നു...ടിവിയില്‍ ശുഭം എഴുതിക്കാണിക്കുമ്പോഴേക്കും‍ ഞാ‍ന് ചെയറില് ഫ്ലാറ്റായിട്ടുണ്ടാവും.

ഇങ്ങിനെ ജീവിതം വളരെ ഇതം പ്രഥമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് പൊട്ടിത്തെറിച്ചു ഒരു ഇന്റ്രവ്യു ലെറ്റ്ര് വന്നതു. .എറണാകുളത്തുനിന്ന്..

ഇന്റ്രവ്യു ദിവസം കാലത്തേ തന്നേ വിളിച്ചെഴുന്നേല്‍പിച്ചു. ഉറക്കം തൂങ്ങുന്ന മുഖവും വടിപോലത്തെ ഷര്‍ട്ടും വല്ലപ്പോഴും ഇടുന്ന പോയിണ്ടട് ഷൂസും തല്ലികേറ്റി ഞൊണ്ടി ഞൊണ്ടി ചാലക്കുടിയിലേക്കു വച്ചു പിടിച്ചു. അവിടെ നീന്നു ഒരു തിരോന്തരം ഫാസ്റ്റില് കയറീ എറണാകുളത്തേക്കു ടിക്കറ്റെടുത്തു...വ്ണ്ടിയിലിരുക്കുമ്പോള്‍ മുഴുവന്‍ ഇന്റ്രവ്യു കഴിഞ്ഞു ഷേണായീസില്‍ രാവണപ്രഭു കാണാന്‍ ടിക്കറ്റു കിട്ടുമോ എന്നുള്ള ആശങ്കയായിരുന്നു.

മോഹന്‍ലാല്‍ “അയാ‍ള്‍ കഥയെഴുതുകയാണ്‍” എന്ന സിനിമയില്‍ പറഞ്ഞ പോലെ “ചോയിച്ച് ചോയിച്ചു പോയി” അവസാനം ഓഫീസ് കണ്ടു പിടിച്ചു. ഇന്റ്രവ്യൂ റൂമിലേയ്ക്കു കേറുമ്പോള്‍ പറയേണ്ട “May I come in sir, Can I have a seat” മുതലായവ മനസില്‍ ഒരാവര്‍ത്തികൂടി പറഞ്ഞു പഠിച്ച് വിളിക്കുന്നതിനായി കാതോര്‍ത്തിരുന്നു. മലയാളം മീഡിയത്തില്‍ പഠിച്ചതിനാലും ഇംഗ്ലീഷ് എന്റെ ബദ്ധശത്രു ആയതിനാലും എങ്ങിനെ ഈ കടമ്പ കടക്കും എന്ന ഒരു ന്യായമായ ഒരു സംശയം എന്നെ അലട്ടുന്നുണ്ടായിരുന്നു

അവസാനം എന്റെ ഊഴം വന്നെത്തി. ഞാന്‍ മാര്‍ച്ച് പാസ്റ്റ് ചെയ്തു വാതിലിനടുക്കലെത്തി. എയറു പിടിച്ച് ഗാംഭീ‍ര്യമുള്ള ശബ്ദത്തില്‍ ചോദിച്ചു

“May I come in sir“.

“Yes, കടന്നു വരൂ“

മലയാളത്തിലുള്ള ആ മാധുര്യമുള്ള ശബ്ദം.കിണറ്റില്‍ വീണോന് തുങ്ങി നില്‍ക്കാന്‍ കയറു കിട്ടിയ അവസ്ഥ. ഞാന്‍ മനസില്‍ പറഞ്ഞു “ഇനി ഞാന്‍ ജോലിയും കൊണ്ടേ പോകൂ“

ഇനിയുള്ള സംഭാക്ഷണങ്ങള്‍

അവര്‍ : എന്തുകൊണ്ട് അപ്ലൈഡ് ഇലക്ട്രോണിക്സ് എടുത്തു ? കമ്പൂട്ടര്‍ ഹാര്‍ഡ് വെയര്‍ ഉണ്ടായിരുന്നല്ലോ?

കമ്പൂട്ടര്‍ ഹാര്‍ഡ്‌വെയറിനു സീറ്റു കിട്ടാതിരുന്നിട്ടു ഇലക്ട്രോണിക്സിനു ചേര്‍ന്നതാണെന്നു പറയാന്‍ പറ്റിലല്ലോ?

ഞാന്‍ : പണ്ടു മുതലേ എനിക്കു ഇലക്ട്രോണിക്സ് വല്യ താല്പര്യമായിരുന്നു. ഈ റേഡിയോ എല്ലാം കാണുമ്പോള്‍ ഞാന്‍ അത്ഭുതത്തോടേ നോക്കാറുണ്ടു ....എന്നെല്ലാം വച്ചലക്കി. എന്നിലെ വികടസരസ്വതി എനിക്കു തന്നെ പാരയാകുമെന്നു ഞാ‍നറിഞതു അടുത്ത ചോദ്യത്തോടെയാണ്

അവര്‍ : ഓഹോ ...റേഡിയോ എല്ലാം അത്രയ്ക്ക് ഇഷ്ടമാ‍ണോ?....ഈ റേഡിയോയുടെ പ്രധാന ഭാഗങ്ങള്‍ ഏതൊക്കെയാണ്? അതിന്റെ വര്‍ക്കിങ് ഒന്നു പറയൂ..

ദാ കെടക്കുണു..എല്ലാ കോണ്‍ഫിഡന്‍സും..ഒലിച്ചു പോയി...സെക്കന്‍ഡിയരില്‍ എപ്പോഴോ പഠിച്ച ഇതെല്ലാം അപ്പോഴേക്കും മറന്നിരുന്നു. എങ്കിലും..ഓര്‍മ്മയില്‍ വന്നതൊക്കെ പറഞ്ഞു..

ഞാന്‍ : ആന്ടിന...ടീമോഡുലേറ്റ്ര്..ആര്‍.എഫ് ആ‍മ്പ്ലിഫയര്‍.........

പിന്നെ എങ്ങിനെയൊക്കെയോ വര്‍ക്കിങ്ങും പറഞ്ഞൊപ്പിച്ചു.അവരുടെ മുഖഭാവത്തീല്‍ നിന്ന് കാര്യങ്ങള്‍ പിടിവിട്ടു പോയി എന്നു അപ്പോഴേ തോന്നിയിരുന്നു...

"എന്തൊക്കെയാണു ഹോബീസ്?"

"പാട്ട് ഒക്കെ ഇഷ്ടമാണ്..പിന്നെ ബുക്സ് ഒക്കെ വായിക്കും"

"ഏതു തരം ബുക്സ്?"

"ഡിറ്റക്ടീവ് ബുക്സ് ആണ് കൂടുതല്‍ താല്‍പ്പര്യം"

"ഏതാണ് ഏറ്റവും അവസാനം വായിച്ചത്?"

"രക്തം കുടിക്കുന്ന പെണ്‍കുട്ടി.."

അടുത്ത നിമിഷം ഞാന്‍ കാണുന്നത് എന്റെ നേരെ ഷേയ്ക്ക് ഹാന്‍ഡിനായി നീളുന്ന അവരുടെ കയ്യാണ്.

"ഒക്കേ..ഞങ്ങള്‍ അറിയിക്കാം"

അങ്ങനെ അവര്‍ ആ ഇന്റ്രവ്യു ശുഭമായി വേഗം അവസാനിപ്പിച്ചു....

അവരും ഹാപ്പി, രാവണപ്രഭുവിന് ടിക്കറ്റു കിട്ടിയതിനാല്‍ ഞാനും ഹാപ്പി

സവാരി ഗിരി ഗിരി..:)

Wednesday, October 17, 2007

വെറ്റില മണക്കുന്ന പാലും മത്തിക്കറിയും - ഒരോര്‍മ്മ

എന്റെ മനസില്‍ ഏറ്റവും നിറഞ്ഞുനില്‍ക്കുന്നതും എന്നെ ഗൃഹാതുരത്വത്തിലേക്ക് തള്ളിവിടുന്നതുമായ ഓര്‍മ്മകള്‍ അച്ചന്റെ തറവാടിനെ ചുറ്റിപറ്റിയാണ്..

രസകരമായിരുന്നു ആ കാലം. വര്‍ഷാവസാനമാകുമ്പോഴേക്കും തറവാട്ടില്‍ പോകുന്നതിന്റെ സന്തോഷത്തിലായിരിക്കും. അവസാനത്തെ പരീക്ഷയും കഴിഞ്ഞ് അന്തപ്പന്‍ ചേട്ടന്റെ കടയുടെ മുന്നില്‍ കാത്തു നിന്ന് പൂശണ്ടോനെ തരം പോലെ പൂശി ആ വര്‍ഷത്തെ കണക്കെല്ലാം വീട്ടി ഒരോട്ടമായിരിക്കും വീട്ടിലേയ്ക്ക്..പിന്നെ പോകാനുള്ള കാത്തിരിപ്പ്..

മിക്കവാറും ഒരാഴ്ച്ചക്കുള്ളില്‍ തന്നെ ഞാന്‍ എക്സ്പോര്‍ട്ടു ചെയ്യപ്പെടും ചാപ്പാറയുള്ള(കൊടുങ്ങല്ലൂര്‍)തറവാട്ടിലേയ്ക്ക്. (അതിന്റെ ഗുട്ടന്‍സ് ഇതുവരെയും എനിക്കു പിടികിട്ടിയിട്ടില്ല). പിന്നെയും ഒരു ഒന്നു രണ്ടു ആഴ്ച്ച കഴിഞ്ഞേ അച്ചനും അമ്മയും എത്താറുള്ളൂ.

സാധാരണ ഞാനായിരിക്കും ആദ്യം അവിടെ എത്തുക. ബാക്കിയുള്ള ഗ്യാങ്ങ് വരുന്നതു വരെ അമ്മാമക്ക് കറിയിലിടാനായി ചെമ്മീന്‍പുളി പറിച്ചുകൊടുക്കുക, പറമ്പില്‍ നിന്ന് കശുനണ്ടി പെറുക്കുക, ആടുകള്‍ക്ക് പ്ലാവില സംഘടിപ്പിക്കുക, ചെമ്മീന്‍ കിള്ളുമ്പോള്‍ സഹായിക്കുക തുടങ്ങിയ പുണ്യ പ്രവര്‍ത്തികളീലായിരിക്കും ഞാന്‍. ഇതെല്ലാം കൊണ്ട് വേറെ ചില ഗുണങ്ങളുമുണ്ടായിരുന്നു. പിള്ളാര്‍ക്ക് വിളമ്പുമ്പോള്‍ വലിയ മീന്‍ എനിക്ക്, പത്തിരിയാണെങ്കില്‍ ഒരെണ്ണം കൂടുതല്‍ അങ്ങനെ പലതും. പാല്‍, മുട്ട ബിസിനസ് കഴിഞ്ഞാലുള്ള പിന്നത്തെ അമ്മാമയുടെ വരുമാനമാര്‍ഗ്ഗമായിരുന്നു ചെമ്മീന്‍ കിള്ളല്‍. അവര്‍ ഒരു നല്ല കുക്കായിരുന്നു, ഒരു മീന്‍ കറി സ്പെഷലിസ്റ്റ്. അതിന്റെ രസം ഒന്നു വേറെ തന്നെയാണ്. ഇതുവരെക്കും ഒരിടത്തു നിന്നും അത്രയും സ്വാദ് ഉള്ള കറി കഴിച്ചിട്ടില്ല.

അച്ചാച്ചന് ആകെയുണ്ടായിരുന്ന ദുശ്ശിലം വെറ്റിലമുറുക്കലായിരുന്നു. ഉറങ്ങുമ്പോളൊഴികെ ബാക്കി എല്ലാ സമയത്തും മുറുക്കികൊണ്ടേയിരിക്കും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കാണുന്നതിനാലാണെന്നു തോന്നുന്നു, അച്ചാച്ചന് എന്നോട് എന്തോ പ്രത്യകം സ്നേഹം ഉണ്ടായിരുന്നു..അതായിരുന്നു എന്റെ ഏറ്റവും വല്യ പ്രശ്നവും. സ്ഥിരമായി കാലത്ത് പാലു കുടിക്കുന്ന ആളാണ് അച്ചാച്ചന്‍..അതും ഒരു വലിയ മൊന്തയില്‍..എന്നു വച്ചാ‍ ഒരു നാലു ഗ്ലാസ് പാല്‍. എന്നോടുള്ള ഇഷ്ടം കൊണ്ട് മിക്കവാറും ദിവസം ഒരു മുക്കാ‍ല്‍ മൊന്ത കുടിച്ച ശേഷം ബാക്കി എനിക്കു തരും..കുടിക്കാതിരിക്കാന്‍ യാതൊരു തരോല്യാ..പിന്നെ കണ്ണടച്ച് ഒരൊറ്റ കുടിയായിരിക്കും..പലപ്പോഴും ആ പാലിന് വെറ്റിലമുറുക്കിയതിന്റെ മണമുണ്ടായിരുന്നോ?

ചെറിയച്ചന്റെ റൂമിന് പഴയ സിനിമകളിലെ വില്ലന്‍ സെറ്റപ്പാണ്. അവിടെയും ഇവിടെയും പല ജാതി കളറുള്ള ബള്‍ബുകള്‍ പിന്നെ കുറെ സ്പീക്കറുകള്‍ ..റേഡിയോകള്‍..അങ്ങനെ പലതും. ആളൊരു ഇലക്ടോണിക്സ് ഐടിഐ കാ‍രനായിരുന്നു.ഒരിക്കല്‍ കൌതുകം മൂത്ത് ഏതൊ ലൈവ് വയറില്‍ തൊട്ട് ഷോക്കടിച്ചതില്‍ പിന്നെ അങ്ങോട്ടേക്ക് തിരിഞു നോക്കിയിട്ടേയില്ല.

പിന്നെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മൂത്ത അമ്മായിയുടെ രണ്ടു സന്തതികള്‍, രണ്ടാമത്തെ അമ്മായിയുടെ മൂന്നു സന്തതികള്‍, പിന്നത്തെ അമ്മായിയുടെ മൂന്നു സന്തതികള്‍‍, പിന്നത്തെ അമ്മായിയുടെ രണ്ടു സന്തതികള്‍ ഒക്കെ കൂടി ഒരു വലിയ ഗ്യാങ്ങ് തൃശൂര്‍ ജില്ലയുടെ പലഭാഗങ്ങളില്‍ നിന്ന് എക്സ്പോര്‍ട്ടു ചെയ്യപ്പെടും..

പിള്ളേരെല്ലാം എത്തിയാപ്പിന്നെ മുഴുവന്‍ ബഹളമായി. ഒളിച്ചുകളി,കുട്ടിം കോല്,പടവെട്ട്,തമ്മീതല്ല്,ഗോലികളി തുടങ്ങിയവ കൊണ്ട് വീട് മുഖരിതമാവും. ക്രിക്കറ്റ് എന്നൊന്നും കേട്ടിട്ടേയില്ല അന്ന്. അവിടെ അടുത്തു തന്നെ ഒരു വലിയ ചെമ്മീന്‍ കെട്ടുണ്ട്. മിക്കവാറും ദിവസങ്ങളില്‍ വെയിലാറുന്നതോടെ ഞങ്ങളുടെ ഗ്യാങ്ങ് ചെമ്മീന്‍ കെട്ടിനടുത്തേക്ക് ഷിപ്റ്റ് ചെയ്യും. കുറച്ചു കൂടി സ്വാതന്ത്രം..അലറാം..അമറാം..കൂവാം..പിന്നെ ദേഷ്യം വന്നാല്‍ പച്ച തെറി ഉറക്കെ വിളിച്ചു പറയാം അങ്ങനെ പലഗുണങ്ങളുണ്ട്. ചില ദിവസങ്ങളിലെ പ്രധാന പണീ ഞണ്ടുകളെ ഉപദ്രവിക്കലാണ്.അവറ്റകള്‍ മണ്ണീ‍ലുണ്ടാക്കുന്ന കുഴിയിനടുത്ത് ഈര്‍ക്കിലികൊണ്ട് കുടുക്ക് വച്ച്, പുറത്തെക്ക് വരുന്ന സമയത്ത് ഒരൊറ്റവലി. മിക്കവാറും എണ്ണം രക്ഷപ്പെടും ചില മണ്ടന്‍ ഞണ്ടുകള്‍ കുടുങ്ങുകയും ചെയ്യും.

അക്കാലത്ത് ഐസ് എന്നത് ഒരു കൌതുകവസ്തുവാണ്. ചെമ്മീന്‍ കെട്ടിലെ ഐസ് ഫാക്ടറിയില്‍ ചെന്ന് അച്ചാച്ചന്റെ പേരു പറഞ്ഞ് സ്വയം പരിചയപ്പെടുത്തി ഐസിന്റെ ഒരു കൊച്ചു കഷണം കിട്ടുമ്പോള്‍ ഒരു നിധി കിട്ടിയ സന്തോഷമായിരുന്നു.

വെള്ളത്തിലിറങ്ങരുതെന്ന് ഉത്തരവുള്ളതിനാല്‍ വെള്ളത്തിലിറങ്ങാന്‍ ഒരു പ്രത്യക താല്പര്യം ആയിരുന്നു. ഒരു ദിവസം പതിവുപോലെ ചെമ്മീന്‍ കെട്ടിലെത്തിയപ്പോളുണ്ട് അവിടെ ഒരു വള്ളം കെട്ടിയിരിക്കുന്നു. സമീപത്താണെങ്കില്‍ ഒരു പൂച്ചകുഞ്ഞിനെയും കാണാനില്ല. എന്നാ പിന്നെ ഒന്നു കേറിയാലോ..പകുതിപേര്‍ റെഡി. പതുക്കെ പടവുകളിറങ്ങി കയറുവലിച്ച് അത് തീരത്തോട് അടുപ്പിച്ചു. സീനിയോരിറ്റി വച്ച് ആദ്യത്തെ അമ്മായീടെ സന്തതികള്‍,പിന്നത്ത് രണ്ട് സന്തതികള്‍,പിന്നെ ഞാനും കേറി ഇരിപ്പുറച്ചു. ബാക്കിയുള്ളവര്‍ കാഴ്ച്ചക്കാര്‍. ഒന്നു സ്ഥലം മാറി ഇരിക്കാമെന്നു വച്ച് എഴുന്നേറ്റപ്പോഴേക്കും വള്ളം ഇളകി എന്റെ ബാലന്‍സ് പോയി..ഞാന്‍ ദേ കിടക്കുണു വെള്ളത്തില്‍ ഫ്ലാറ്റായി. ഇതു കണ്ട് ബാക്കിയുള്ളവരും എഴുന്നേറ്റു. വള്ളം മറിഞ്ഞ് അവരും എനിക്കു കമ്പനി തന്നു. സത്യം പറയാ‍ലോ, അരക്കൊപ്പം വെള്ളമെ ഉണ്ടായിരുന്നുള്ളൂ പക്ഷേ ഇത്തിരി വെള്ളം കുടിച്ചു പോയി.

കരക്കുനിന്നിരുന്ന സാമദ്രോഹികള്‍ ഇതെല്ലാം വള്ളിപുള്ളി വ്യത്യാസമില്ലാതെ അച്ചാച്ചന് എത്തിച്ചുകൊടുത്തു. നനഞ്ഞു കുതിര്‍ന്ന തുണിയുമായി വീട്ടില്‍ എത്തിയപ്പോഴേയ്ക്കും ഞങ്ങള്‍ക്കു സ്വീകരണം നല്‍കാന്‍ എല്ലാവരും മുന്‍ വശത്തു തന്നെ ഉണ്ടായിരുന്നു :)

അങ്ങനെ രസകരമായ ഓര്‍മ്മകള്‍.

അച്ചാച്ചനും അമ്മാമയും ഞങ്ങളെ വിട്ടുപോയി. തറവാടു വീട് ഭാഗപ്പെട്ടു. കസിന്‍സ് പലരും പലവഴിക്കായി. ഇപ്പോള്‍ ചിലരെ കണ്ടിട്ടു തന്നെ വര്‍ഷങ്ങളായിരിക്കുന്നു.

പക്ഷേ ഇപ്പോഴും ഞാനോര്‍ക്കുന്നു വെറ്റില മുറുക്കിയ മണമുള്ള പാലും ആ മത്തിക്കറിയുടെ ടേസ്റ്റും....

--------------------------------------
ഡെഡിക്കേഷന്‍: പ്രവാസികളുടെ മക്കള്‍ക്ക്

അച്ചാച്ചനും അമ്മാമയും ആരാണെന്നു ചോദിച്ചാല്‍ അച്ചന്റെ/അമ്മയുടെ റിലേറ്റീവ്സ് എന്നു പറയുന്ന കുട്ടികള്‍.. കളിയെന്നു വച്ചാല്‍ ക്രിക്കറ്റെന്നു പറയുന്ന കുട്ടികള്‍..മഹാനഗരങ്ങളില്‍ ശീതികരിച്ച ചുവരുകള്‍ക്കുള്ളില്‍ ഇരുന്നു കമ്പൂട്ടര്‍ ഗെയിംസ് കളിച്ച്, മേദസ്സു നിറഞ്ഞ ചീര്‍ത്ത ശരീരവുമായി വളരുന്ന കുട്ടികള്‍..മാതൃഭാഷ ഏതാണെന്നു ചോദിച്ചാല്‍ മല്യാളം എന്നു പറയുന്ന കുട്ടികള്‍..

ഇവര്‍ക്കെല്ലാം..

Sunday, June 24, 2007

ഒരു യു.എസ് വീരഗാഥ

ബ്ലോഗിങ്ങ് തുടങ്ങി ആദ്യത്തെ ഇന്റ്ര്നാഷണല്‍ യാത്ര ആയതിനാല്‍ ഒരു പത്തു പോസ്റ്റിനുള്ള കഥയും കൊണ്ടേ തിരിച്ചെത്തുകയുള്ളൂ എന്നൊരു ശപഥം ഞാനെടുത്തിരുന്നു. രാത്രി 1.45 നുള്ള ഫ്ലൈറ്റിനായി ഏകദേശം 11 മണിയോടെ ബാഗ്ലൂര്‍ എയര്‍‌പ്പോര്‍ട്ടില്‍ എത്തി. ബോര്‍ഡിങ്ങ് പാസ് എടുത്ത് സെക്യൂരിറ്റി ചെക്കും ഇമിഗ്രേഷനും കഴിഞ്ഞ് കൊതുകുകടിയും കൊണ്ട് വെറുപ്പു പിടിച്ച് ഇരിക്കുമ്പോഴാണ് എന്തെങ്കിലും എഴുതാമെന്നു വച്ചു പുത്തകം കയ്യിലെടുത്തത്. പക്ഷേ എവിടെ കോണ്‍സണ്ട്രേഷന്‍ കിട്ടാന്‍ ?..ചുറ്റിലും കളറുകള്‍ ഇന്റ്ര്നാഷണലും ഇന്ട്രാനാഷണലും.

ചെവിട്ടില്‍ മോബൈല്‍ ഒട്ടിപോയ ഒരു പാവം ചേച്ചി...നമ്മളീതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ ജോസിഗിഫ്റ്റിനെ പോലെ നിര്‍വ്വികാര മുഖവുമായി ചിലര്‍....വെടിക്കെട്ടില്‍ ചരിഞ്ഞു പൊട്ടിയ കതിന തലയിലേയ്ക്കു വരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടുനില്‍ക്കുന്ന നില്‍ക്കുന്ന ജീവികളെപോലെ കുറെ ഫസ്റ്റ് ടൈം ഫ്ലൈയേര്‍സ്..അനിക്സ്പ്രേയുടെ പരസ്യത്തിലെ “പൊടി” മാറ്റി “തുണി” എന്നാക്കിയാല്‍ എങ്ങനെയോ അതുപോലെ വസ്ത്രം ധരിച്ച കുറെ മദാമ്മമാര്‍ ..വയസുകാലത്തു മക്കളോടൊത്തു താമസിക്കാനുള്ള മോഹവുമായി അമേരിക്കയിലേയ്ക്ക് കുടിയേറുന്ന ചില വൃദ്ധമാതാപിതാക്കള്‍ അങ്ങനെ പല പല കാഴ്ച്ചകള്‍

സമയം 12.45 ആയി. ഇനിയും ഒരു മണിക്കുര്‍ ..ചെറുതായി വിശന്നു തുടങ്ങിയിരിക്കുന്നു...സാദാരണ മാധുരി ഗ്രാന്‍ഡില്‍ നിന്ന് ആന്ദ്രാ മീല്‍‌സോ അല്ലെങ്കില്‍ പഞ്ചാബി ധാബയില്‍ നിന്ന് തവാ റൊട്ടിയും ബിന്ദി ഫ്രൈയ്യുമൊ ഒക്കെ കഴിച്ച് തംബുരു വിഴുങ്ങിയപോലെ നില്‍ക്കാറുള്ള ഞാന്‍ ഇനി ഫ്ലൈറ്റില്‍ വച്ച് പ്രകൃതിയുടെ വിളിവന്നാല്‍ എന്തു ചെയ്യും എന്ന ആശങ്കയില്‍ ഡിന്നര്‍ ഒരു മസാലദോശയില്‍ ഒതുക്കിയിരുന്നു.. ഫ്ലൈറ്റിലെ യൂറോപ്യന്‍ ക്ലോസറ്റിന്ടെ മുകളില്‍ കയറി തവളയെ പോലെ ഇരിക്കുമ്പോള്‍ വല്ല എയര്‍ പോക്കറ്റിലും വീണു ഫ്ലൈറ്റൊന്നു കുലുങ്ങിയാല്‍ കഴിഞ്ഞില്ലേ കാര്യം..പിന്നെ ഊരിയെടുക്കല്‍ ഒരു ചടങ്ങാകും.

1.45നു ലുഫ്താന്‍സയുടെ ഫ്ലൈറ്റില്‍ ബോര്‍ഡു ചെയ്തു. കിങ്ഫിഷറിലെയും ജെറ്റിലേയും കാര്യങ്ങളൊക്കെ ആലോചിച്ച് പല പല പ്രതീക്ഷകളോടെ കയറിയ ഞാന്‍ നട്ടപാതിരയ്ക്കു ഗുഡ്മോര്‍ണിങ് പറഞ്ഞ അമ്മച്ചി ഹോസ്റ്റ്സിനെ കണ്ട് കഷ്ടപ്പെട്ടൊരു പുഞ്ചിരി മുഖത്തു വരുത്തി.

ബാഗ്ലൂരിനു റ്റാറ്റയും പറഞ്ഞു ഇരുന്നു പതുക്കെ ഒന്നു മയങ്ങി വന്നപ്പോഴാണ് ഒരു ശബ്ദം..

സര്‍ വുഡ് യു ലൈക്ക് റ്റു ഹാവ് വെജ് മീല്‍‌സ് ഓര്‍ നോണ്‍ വെജ് മീ‍ല്‍‌സ്?..

സമയം നോക്കിയപ്പോള്‍ രാത്രി മൂന്നു മണി..അങ്ങനെ ജീവിതത്തിലാദ്യമായി നട്ടപ്പാതിരയ്ക്കു മീല്‍‌സ് കഴിച്ചു. പിന്നെ പതുക്കെ പതുക്കെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.

ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തി ഡാലസ് ഫ്ലൈറ്റിന്റെ ടെര്‍മിനലില്‍ പോകാനായി സ്കൈ ട്രെയിനില്‍ കയറി..പക്ഷേ ഒരു സംശയം..ഇത് കറക്ട് ട്രെയിന്‍ ആണോ?..

“ഡെസ് ദിസ് ഗോ ടു ഗേറ്റ് സി09 ? ” ഞാന്‍ വേഗം ട്രെയിന്‍ ഓടിച്ചിരുന്ന നീഗ്രോയോട് ചോദിച്ചു.

“ആമ സര്‍ ഇതു അങ്കെ താന്‍ പോകും” നീഗ്രോ തിരിച്ചു പറഞ്ഞു..ഹാ..എന്തൊരു അത്ഭുതം..ജര്‍മ്മിനിയിലും തമിഴാണോ? അങ്ങനെ അന്തം വിട്ടു നില്‍ക്കുമ്പോഴുണ്ട് ഒരു അനൊണ്‍സ്മെന്റ്.

“യു അര്‍ റീച്ചിങ്ങ് ഫ്രാങ്ക് ഫര്‍ട്ട് ഇന്‍ 20 മിനിറ്റ്സ്..പ്ലീസ് ഫാസ്റ്റന്‍ യുര്‍ സീറ്റ് ബെല്‍റ്റ്സ്”.......സ്വപ്നമായിരുന്നോ?..

അങ്ങനെ ജര്‍മ്മന്‍ സമയം 7.30AM (ഇന്ത്യന്‍ സമയം 11AM ) ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തി. ഡാലസ് ഫ്ലൈറ്റ് അതേ ടെര്‍മ്മിനല്‍ തന്നെ ആയിരുന്നതിനാല്‍ ട്രെയിന്‍ പിടിയ്ക്കേണ്ടി വന്നില്ല. ഇനി അടുത്ത ഫ്ലൈറ്റ് 10.05 ന്..അങ്ങനെ വീണ്ടും ഇന്റ്ര്നാഷണല്‍ മൌത്ത് ലുക്കിങ്ങിലേയ്ക്ക്...

10 മണിയോടെ ഡാലസ് ഫ്ലൈറ്റില്‍ ബോര്‍ഡു ചെയ്തു. ഏതെങ്കിലും മദാമ്മ തരുണീമണികളെ സഹസീറ്റുകാരിയായി സ്വപനം കണ്ടിരുന്ന എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് ഒരു “തടിച്ചു കൊഴുത്തു കറുത്തു മെലിഞ്ഞ” സുന്ദരകോമളന്‍ നീഗ്രോ എന്റെ അടുത്തു വന്നിരുന്നു.

“ഹൈ”

ഞാനും “ഹൈ“

“ചണ്ടര്‍‌കൊണ്ടാണിടെനുസ്കൊട്ണി”

വാട്ട്?

തിരിച്ചും അതേ വാചകം..ഒരു മാറ്റവുമില്ല..ഇനിയിപ്പോ എന്റെ ഇംഗ്ലീഷിലുള്ള “പാണ്ഡിത്യം” അങ്ങേരെ കൂടി അറിയിക്കേണ്ട എന്നു വിചാരിച്ചു, ഒരു 70 എം എം ചിരിയോടെ പറഞ്ഞു.

“യെസ്”

“ഓ യെസ്..കണ്ടനുമ്മി മാ‍നോകിമിസി“

“നോ”

പിന്നെയുള്ള എല്ലാത്തിനും മാറ്റി മാറ്റി യെസ് - നോ -യെസ് എന്നൊക്കെ തട്ടി..കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ യെസും-നോയും എല്ലാം കേട്ട് അങ്ങേര്‍ക്ക് ബോറഡിച്ചെന്നു തോന്നുന്നു..ഒരു ഗ്ലാസ് വോഡ്കയും വേടിച്ചടിച്ച് അങ്ങേര് തിരിഞ്ഞു കിടന്നു ഫീസായി.

പുറത്തെ മേഘപടലങ്ങളിലേയ്ക്ക് കണ്ണും നട്ടു ഞാനും ഇരുന്നു.

(തൊടരും)