Saturday, October 11, 2014

ചില ഉന്മാദ ചിന്തകൾ


വിരൽ നഖങ്ങളുടെ നിസ്സാര വളർച്ച പോലും വല്ലാത്തൊരു അസ്വസ്ഥതയാണു തരുന്നത്. അതുകൊണ്ടു തന്നെയാണ് പഴ്സിൽ എപ്പോഴും ഒരു ബ്ലേഡ് കരുതുന്നതും.

തിളങ്ങുന്ന സൂ‍പ്പർ മാക്സ് ബ്ലേഡ് നഖത്തിനും തൊലിക്കുമിടയ്ക്കായി ചേർത്ത് വെച്ച് ഒട്ടുമേ രക്തം ചിന്താതെ അരിഞ്ഞ് അരിഞ്ഞ് എടുക്കുന്ന് ജോലി അത്രയധികം വൈദഗ്ധ്യം നിറഞ്ഞതാണ്. ഒരു നിമിഷത്തേ അശ്രദ്ധ കൈകളെ കീറിമുറിക്കും.രക്തം ചീറ്റിയൊഴുകും..നാം പരിഭ്രാന്തരായേക്കും.ഒരു പക്ഷേ രക്തം കണ്ട് മോഹാത്സ്യപ്പെടാനും രക്തസ്രാവം വഴി മരണപ്പെടാനും സാധ്യത ഉണ്ട്. പറഞ്ഞു വരുന്നത് യുദ്ധമേഖലയിൽ ജോലി ചെയ്യുന്ന ഒരു പട്ടാളക്കാരന്റെ അതേ അവസ്ഥയിലായിക്കും നാമപ്പോൾ..

എങ്കിലും ബ്ലേഡ് കൊണ്ടുള്ള നഖഛേദനം തരുന്ന ഉന്മാദം വല്ലാത്തതാണ്. ഓരോ തവണയും വെട്ടിക്കഴിയുമ്പോൾ ഞാൻ എന്റെ വിജയത്തിൽ സ്വയമേ ഒന്നു അഹങ്കരിക്കും.എൻഡോർഫിൻ ശരീരത്തിൽ നിറഞ്ഞൊഴുകും. ആഹ്ലാദത്തിന്റെ ഉത്തമശൃംഗത്തിൽ വിരാജിക്കും..ഹോ‍ാ

പലരും ചോദിച്ചിട്ടുണ്ട് എന്തിനാണ് ഇത്രയും ചേർത്ത് നഖം വെട്ടുന്നതെന്ന്. അഴുക്കു നിറഞ്ഞ് അസുഖം പിടിക്കില്ലെന്നത് ഒരു കാര്യം.പക്ഷേ മനസ്സിന്റെ മനോനിലയിൽ നഖഛേദനത്തിനുള്ള പങ്കിനെക്കുറിച്ച് ഞാൻ പറഞ്ഞാൽ നിങ്ങൾ ചിരിച്ചേക്കും പക്ഷേ സത്യമതാണ്..

നീണ്ട നഖവുമായി ടൈപ്പു ചെയ്യുമ്പോൾ കീ ബോർഡിൽ കുത്തിക്കൊള്ളുന്ന നഖങ്ങളുടെ വേദന തലയിൽ സൃഷ്ടിക്കുന്ന പെരുപ്പായാണ് സംഗതികളുടെ തുടക്കം.

നഖങ്ങൾക്കു നീളം കൂടുന്നതോടെ ഭ്രാന്തമായ ഒരു ആവേശം ലഭിക്കുന്നതായി തോന്നിയിട്ടുണ്ട്. എന്തും വലിച്ചു കീറാനും മാന്തിപ്പൊളിക്കാനുമുള്ള ആവേശം..മുഖത്തിന്റെ ആകൃതി മാറുന്നതായും ദ്രംഷ്ടകൾ രൂപപ്പെടുന്നതായും തോന്നുന്നതായി പറഞ്ഞാൽ അതിൽ തികച്ചും അതിശയോക്തിയില്ല. വാൽ മുളയ്ക്കുന്നതും ഏകദേശം ആ സമയത്താണ്. പ്രത്യേക രീതിയിലുള്ള വസ്ത്രം ധരിച്ച് അത് മറച്ചുവയ്ക്കാനുള്ള എന്റെ ശ്രമം തീർത്തും ശ്രമകരമാണെന്നതും അതേ സമയം തന്നെ അഭിനന്ദനാർഹമാണെന്നും നിങ്ങൾ മനസ്സിലാക്കണം. നടക്കുന്ന രീതി പോലും മാറിപ്പോകുന്നു. സമൂഹം പരിഹസിച്ചില്ലായിരുന്നെങ്കിൽ നാലുകാലിൽ നടന്നേനെ.

നഖഛേദനം നടന്നില്ലെങ്കിൽ കൂടി സമൂഹമാണെന്നെ ഒരു മനുഷ്യജീവിയുടെ സ്വഭാവ സവിശേഷതകളുമായി മുന്നോട്ടു പോകാൻ സഹായിക്കുന്നത്...

അമ്പരപ്പിക്കുന്ന ഒരു വസ്തുത ചെറുവിരൽ നഖങ്ങൾക്കാണ് മറ്റുള്ളവയെ അപേക്ഷിച്ച് വളർച്ച കൂടുതൽ. മറ്റുള്ളവരെക്കാൾ ചെറുതാണെന്നൊരു കോമ്പ്ലെക്സിൽ നിന്ന് ഉടലെടുത്തതാവാം.എയും ക്യൂവും പ്രസ് ചെയ്യുമ്പോൾ വല്ലാത്തൊരു അസ്വസ്ഥ്ത തോന്നിത്തുടങ്ങിയിട്ടുണ്ട്. ഒന്നു വെട്ടിയിട്ടു വരാം

ഒരു പേരിലെന്തിരിക്കുന്നു കാര്യം?..

ഒരു പേരിലെന്തിരിക്കുന്നു കാര്യം?..


1. ഗൺഫ്യൂഷൻ ഗൺഫ്യൂഷൻ:

അപ്പന്റെം അമ്മേടേം പേരിന്റെ അക്ഷരങ്ങൾ ചേർത്ത് പേരിടുന്ന ഒരു പരുപാടി പണ്ടുണ്ടായിരുന്നു. അങ്ങനാണ് എല്ലാവരും തെറ്റി “ഗണേഷ് (Ga-ne-sh)“,
“ഗഹേഷ്(Ga-he-sh)” എന്നൊക്കെ വിളിക്കുന്ന “ജിഹേഷ് (Ge-he-sh)” എന്ന പേര് രൂഫപ്പെട്ടത്.

അമ്മേടെ “ജ“യും അപ്പന്റെ “ഹ”യും പിന്നെ ഒരു കാലത്തെ കോമൺ സഫിക്സായ “ഷ്”ഉം ചേർത്ത് ജിഹേഷ്. മലയാളത്തിൽ കുഴപ്പമില്ലെങ്കിലും ഇംഗ്ലീഷിൽ Ge-he-sh എന്നെഴുതുന്നത് പകുതി പേരും Ganesh എന്നാണു വായിക്കുക. ഗ്യാസ് കണക്ഷന്റെ ബുക്കിൽ Ga-ne-sh എന്നെഴുതിയത് തിരുത്തിക്കിട്ടാൻ പെട്ട പാട്.!!! നടന്ന് നടന്ന് രണ്ടു ചെരുപ്പ് തേഞ്ഞു.
വോട്ടർ ഐഡി കാർഡിൽ വന്നപ്പോൾ Ji-he-sh. അതും മാറ്റി.

വണ്ടി രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ ഒരു നൂറു തവണ പറഞ്ഞു സ്പെല്ലിങ്ങ് തെറ്റിക്കരുതെന്ന്. തഥൈവ.
ഇതൊക്കെ തിരുത്താൻ ഇനിയും ഈ ജീവിതം ബാക്കി....

2. മത ഭ്രാന്തമാരുടെ ഇടയിൽ:
കന്നട പഠിക്കണമെന്ന ആഗ്രഹവുമായി ചെന്നു പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ.ദക്ഷിണ വെയ്ക്കാൻ പറഞ്ഞു..10 ക്ലാസിനു1500 രൂഫ. വരമൊഴി സ്വന്തമായി പഠിച്ചിരുന്നതിനാൽ വാമൊഴിയായിരുന്നു മെയിൻ ടോപ്പിക്ക്. ഗുരുവിന് പഠിപ്പിക്കുന്നതിനേക്കാൾ താല്പര്യം മറ്റു മതസ്ഥരെ കുറ്റം പറയൽ.ജിഹേഷിന്റെ പേരിൽ നിന്നും മതം തിരിച്ചറിയാൻ കഴിയാതിരുന്ന പ്യാവം ഗുരു അറിഞ്ഞിരുന്നില്ല തന്റെ ശിഷ്യന്റെ മതത്തെയാണ് കുറ്റം പറയുന്നതെന്ന്. ജിഹേഷ് മതഭ്രാന്തനല്ലാത്തതിനാൽ ഗുരു രക്ഷപ്പെട്ടു.

ബാംഗ്ലൂർ നഗരത്തിൽ ഒരു സ്ഥലം വേടിക്കാൻ നടന്ന് കണ്ട് ഇഷ്ടപ്പെട്ട് വിലപേശി ഉറപ്പിച്ച് വെരിഫിക്കേഷനു ഡോക്യുമെന്റ്സ് എല്ലാം കൈപറ്റി അവസാനം ജിഹേഷിന്റെ മതം തിരിച്ചറിയുന്ന ഡെവലപ്പർ “തന്റെ മതക്കാർക്ക് കൊടുക്കില്ലടോ” എന്നു പറഞ്ഞ് കാർക്കിച്ചു തുപ്പുന്നു. എങ്കിൽ എന്റെ സുഹൃത്തിനെകൊണ്ട് വാങ്ങിപ്പിച്ച് പിന്നീട് ഞാൻ വേടിച്ചാലോ എന്നായി ഞാൻ. നിന്നെയിവിടെ ജീവിക്കാൻ അനുവദിക്കില്ലെന്നു അങ്ങേരും..സ്ഥിതിഗതികൾ വഷളാകുന്നതിനുമുമ്പ് ഞാൻ സ്കൂട്ടായി.

3. അർത്ഥം:
അർത്ഥം ചോദിക്കുന്നവരോട് ബ്ബ ബ്ബ ബ്ബ അടിക്കുന്ന ഒരു കാലമുണ്ടായിരുന്നു ജിഹേഷിന്. പിന്നെ കഷ്ടപ്പെട്ടു കണ്ടു പിടിച്ചു
ജിഹേഷ് = ജിഹ്വ+ഈഷ് (‌ഈശ്വരൻ). അതായത് നാക്കിന്റെ ഈശ്വരൻ... അന്തമാതിരി ഒരു ഈശ്വരൻ ഇരുക്കാ ഇല്ലയാ... തെരിയാത് തമ്പീ‍ീ‍ീ..

അതുകൊണ്ടു തന്നെയാണ് മകൾക്ക് പേരിടുമ്പോൾ
1. അർത്ഥം നന്നായിരിക്കണം
2. അധികം കേൾക്കാത്ത കൺഫ്യൂഷൻ ഇല്ലാത്ത പുതുമയുള്ള പേരായിരിക്കണം
3. മതപരമാകരുത്...തിരിച്ചറിയപ്പെടരുത് എന്നു ചുരുക്കം
എന്നീ നിബന്ധനകൾ വച്ചത്...

തപ്പി തപ്പി നേപ്പാൾ, ബൂട്ടാൻ വഴി ടിബറ്റിലെത്തി. ടിബറ്റൻ പേരുകളിൽ നിന്ന് ഇഷ്ടപ്പെട്ട രണ്ടെണ്ണം ഷോർട്ട് ലിസ്റ്റ് ചെയ്തു. അവസാന ഘട്ട വോട്ടിങ്ങിൽ നിന്നാണ് "ZAYA" “സായ“ എന്ന പേര് തിരഞ്ഞെടുത്തത്..
നിബന്ധനകൾ എല്ലാം മീറ്റ് ചെയ്യുന്നു..

1. അർത്ഥം : victorious women.... കിടിലൻ..
2. ഇതുവരെ ഞാൻ കേട്ടിട്ടില്ല.. വീട്ടുകാരും..നാട്ടുകാരും....വായിക്കുമ്പോഴും എഴുതുമ്പോഴും കൺഫ്യൂഷൻ ഇല്ലവേ ഇല്ലൈ
3. “സായ” എന്ന പേരിൽ നിന്ന് മതം ഒരുത്തനും തിരിച്ചറിയാൻ പറ്റില്ല.
and Hence "Zaya"


ദയവായി ശ്രദ്ധിക്കുക: ഇതൊരു ടിബറ്റൻ പേരാണ്. മതപരമാക്കാനുള്ള തന്ത്രപ്പാടിൽ ഇതര ഭാഷകളിലെ ഇതുമായി സ്വരബന്ധമുള്ള വാക്കുകൾ ചികഞ്ഞ് അർത്ഥം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിലൂടെ ജീവിതത്തിലെ മറ്റു പ്രധാനപ്പെട്ട കാര്യങ്ങൾക്കുള്ള സമയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.


വെടിക്കഥകൾ


ഹെൽമറ്റ് ഹെഡ്ഡിനു വെറുമൊരു അലങ്കാരമാണെന്ന മിഥ്യാധാരണകൾ വച്ച് പുലർത്തിവന്ന ആത്മമിത്രം നിർത്തിയിട്ട ലോറിയുടെ പിന്നാമ്പുറത്ത് തഴമ്പുണ്ടാക്കി, ഒരാഴ്ച്ചയോളം ഐ സി യുവിൽ കിടന്ന് കാലനും ഡോക്ടേഴ്സിനും കൂടി ഒരു വടംവലി മത്സരത്തിനുള്ള സ്കോപ്പും ഉണ്ടാക്കി, ഐ.സി.യുവിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഒന്നു പോയി കാ‍ണാമെന്നു വച്ചത്, രണ്ടു വർഷം മുമ്പ് കടം വാങ്ങിയ രണ്ടായിരത്തി അഞ്ഞൂറു രൂപയെ പറ്റി ഓർമ്മിപ്പിക്കണം എന്ന സദുദ്ദേശ്യത്തോടെ മാത്രമായിരുന്നു

ലീവും അപ്ലൈ ചെയ്ത് മാനേജറുടെ മനസ്സിലെ പച്ചത്തെറികൾ ടെലിപ്പതിയിലൂടെ പിടിച്ചെടുത്ത് ഡീകോഡ് ചെയ്ത് പുളകിതനായി, നഗരത്തിരക്കിലൂടെ ഡ്രൈവ് ചെയ്ത് ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും സന്ദർശന സമയം കഴിഞ്ഞ് വെറും അഞ്ചു മിനിറ്റ്. കപ്പിനും ലിപ്പിനും ഇടയ്ക്ക് നഷ്ടപ്പെടുന്ന വേദന... ഹോ...

റിസപ്ഷനിൽ നിന്നും ഉള്ളിലോട്ടു കയറുന്ന വാതിൽക്കൽ വച്ച് നോമിനെ ക്രൂർ സിങ്ങിന്റെ കൊച്ചാപ്പാന്റെ ലുക്കുള്ള സെക്യൂരിറ്റി ചേട്ടൻ തടഞ്ഞു.

“സന്ദർശന സമയം കഴിഞ്ഞു. ഇനി ഉള്ളിൽ പോകാൻ പറ്റില്ല.”

മയത്തിൽ പറഞ്ഞാൽ മാതേവനും മനസ്സിലാകും എന്നാണല്ലോ!!!

കീശയിൽ കയ്യിട്ട്, സെക്യൂരിറ്റി ചേട്ടനെ കടക്കണ്ണുകൊണ്ട് കടാക്ഷിച്ച് ആകർഷിക്കാനുള്ള ശ്രമം വിഫലമായി വിഷണ്ണനായിരിക്കുമ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. ഔറ്റ്പേഷ്യന്റ് ഡിപ്പാർട്ട്മെന്റും ഉള്ളിലായതിനാൽ ഡോക്ടറുടെ പേരിൽ എടുത്തിരിക്കുന്ന റെജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ ഉള്ളിൽ കയറാം.

പിന്നെ അമാന്തിച്ചില്ല. നോട്ടീസ് ബോർഡിലുള്ള ഡോക്ടേർസ് ലിസ്റ്റ് ഒരു തവണ സ്കാൻ ചെയ്തു. തലമുടി അൽകുൽത്താക്കി, ടക്ക് ഇൻ ചെയ്ത ഷർട്ട് പുറത്തോട്ടിട്ട് മോക്ഷം നൽകി, രണ്ട് കുടുക്കും ഊരി, വക്രിച്ച മുഖവുമായി സെക്യൂരിറ്റി ചേട്ടന്റെ മുന്നിലെത്തി സൈക്യാട്രിക്ക് ഡോക്ടറുടെ പേരു പറഞ്ഞതും നോമിനെ ഉള്ളിലേക്ക് ആനയിച്ചതും സെക്കന്റിന്റെ ആയിരത്തിലൊരംശം കൊണ്ടായിരുന്നു, കാർഡ് പോലും ചോദിച്ചില്ല....