Wednesday, October 17, 2007

വെറ്റില മണക്കുന്ന പാലും മത്തിക്കറിയും - ഒരോര്‍മ്മ

എന്റെ മനസില്‍ ഏറ്റവും നിറഞ്ഞുനില്‍ക്കുന്നതും എന്നെ ഗൃഹാതുരത്വത്തിലേക്ക് തള്ളിവിടുന്നതുമായ ഓര്‍മ്മകള്‍ അച്ചന്റെ തറവാടിനെ ചുറ്റിപറ്റിയാണ്..

രസകരമായിരുന്നു ആ കാലം. വര്‍ഷാവസാനമാകുമ്പോഴേക്കും തറവാട്ടില്‍ പോകുന്നതിന്റെ സന്തോഷത്തിലായിരിക്കും. അവസാനത്തെ പരീക്ഷയും കഴിഞ്ഞ് അന്തപ്പന്‍ ചേട്ടന്റെ കടയുടെ മുന്നില്‍ കാത്തു നിന്ന് പൂശണ്ടോനെ തരം പോലെ പൂശി ആ വര്‍ഷത്തെ കണക്കെല്ലാം വീട്ടി ഒരോട്ടമായിരിക്കും വീട്ടിലേയ്ക്ക്..പിന്നെ പോകാനുള്ള കാത്തിരിപ്പ്..

മിക്കവാറും ഒരാഴ്ച്ചക്കുള്ളില്‍ തന്നെ ഞാന്‍ എക്സ്പോര്‍ട്ടു ചെയ്യപ്പെടും ചാപ്പാറയുള്ള(കൊടുങ്ങല്ലൂര്‍)തറവാട്ടിലേയ്ക്ക്. (അതിന്റെ ഗുട്ടന്‍സ് ഇതുവരെയും എനിക്കു പിടികിട്ടിയിട്ടില്ല). പിന്നെയും ഒരു ഒന്നു രണ്ടു ആഴ്ച്ച കഴിഞ്ഞേ അച്ചനും അമ്മയും എത്താറുള്ളൂ.

സാധാരണ ഞാനായിരിക്കും ആദ്യം അവിടെ എത്തുക. ബാക്കിയുള്ള ഗ്യാങ്ങ് വരുന്നതു വരെ അമ്മാമക്ക് കറിയിലിടാനായി ചെമ്മീന്‍പുളി പറിച്ചുകൊടുക്കുക, പറമ്പില്‍ നിന്ന് കശുനണ്ടി പെറുക്കുക, ആടുകള്‍ക്ക് പ്ലാവില സംഘടിപ്പിക്കുക, ചെമ്മീന്‍ കിള്ളുമ്പോള്‍ സഹായിക്കുക തുടങ്ങിയ പുണ്യ പ്രവര്‍ത്തികളീലായിരിക്കും ഞാന്‍. ഇതെല്ലാം കൊണ്ട് വേറെ ചില ഗുണങ്ങളുമുണ്ടായിരുന്നു. പിള്ളാര്‍ക്ക് വിളമ്പുമ്പോള്‍ വലിയ മീന്‍ എനിക്ക്, പത്തിരിയാണെങ്കില്‍ ഒരെണ്ണം കൂടുതല്‍ അങ്ങനെ പലതും. പാല്‍, മുട്ട ബിസിനസ് കഴിഞ്ഞാലുള്ള പിന്നത്തെ അമ്മാമയുടെ വരുമാനമാര്‍ഗ്ഗമായിരുന്നു ചെമ്മീന്‍ കിള്ളല്‍. അവര്‍ ഒരു നല്ല കുക്കായിരുന്നു, ഒരു മീന്‍ കറി സ്പെഷലിസ്റ്റ്. അതിന്റെ രസം ഒന്നു വേറെ തന്നെയാണ്. ഇതുവരെക്കും ഒരിടത്തു നിന്നും അത്രയും സ്വാദ് ഉള്ള കറി കഴിച്ചിട്ടില്ല.

അച്ചാച്ചന് ആകെയുണ്ടായിരുന്ന ദുശ്ശിലം വെറ്റിലമുറുക്കലായിരുന്നു. ഉറങ്ങുമ്പോളൊഴികെ ബാക്കി എല്ലാ സമയത്തും മുറുക്കികൊണ്ടേയിരിക്കും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കാണുന്നതിനാലാണെന്നു തോന്നുന്നു, അച്ചാച്ചന് എന്നോട് എന്തോ പ്രത്യകം സ്നേഹം ഉണ്ടായിരുന്നു..അതായിരുന്നു എന്റെ ഏറ്റവും വല്യ പ്രശ്നവും. സ്ഥിരമായി കാലത്ത് പാലു കുടിക്കുന്ന ആളാണ് അച്ചാച്ചന്‍..അതും ഒരു വലിയ മൊന്തയില്‍..എന്നു വച്ചാ‍ ഒരു നാലു ഗ്ലാസ് പാല്‍. എന്നോടുള്ള ഇഷ്ടം കൊണ്ട് മിക്കവാറും ദിവസം ഒരു മുക്കാ‍ല്‍ മൊന്ത കുടിച്ച ശേഷം ബാക്കി എനിക്കു തരും..കുടിക്കാതിരിക്കാന്‍ യാതൊരു തരോല്യാ..പിന്നെ കണ്ണടച്ച് ഒരൊറ്റ കുടിയായിരിക്കും..പലപ്പോഴും ആ പാലിന് വെറ്റിലമുറുക്കിയതിന്റെ മണമുണ്ടായിരുന്നോ?

ചെറിയച്ചന്റെ റൂമിന് പഴയ സിനിമകളിലെ വില്ലന്‍ സെറ്റപ്പാണ്. അവിടെയും ഇവിടെയും പല ജാതി കളറുള്ള ബള്‍ബുകള്‍ പിന്നെ കുറെ സ്പീക്കറുകള്‍ ..റേഡിയോകള്‍..അങ്ങനെ പലതും. ആളൊരു ഇലക്ടോണിക്സ് ഐടിഐ കാ‍രനായിരുന്നു.ഒരിക്കല്‍ കൌതുകം മൂത്ത് ഏതൊ ലൈവ് വയറില്‍ തൊട്ട് ഷോക്കടിച്ചതില്‍ പിന്നെ അങ്ങോട്ടേക്ക് തിരിഞു നോക്കിയിട്ടേയില്ല.

പിന്നെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മൂത്ത അമ്മായിയുടെ രണ്ടു സന്തതികള്‍, രണ്ടാമത്തെ അമ്മായിയുടെ മൂന്നു സന്തതികള്‍, പിന്നത്തെ അമ്മായിയുടെ മൂന്നു സന്തതികള്‍‍, പിന്നത്തെ അമ്മായിയുടെ രണ്ടു സന്തതികള്‍ ഒക്കെ കൂടി ഒരു വലിയ ഗ്യാങ്ങ് തൃശൂര്‍ ജില്ലയുടെ പലഭാഗങ്ങളില്‍ നിന്ന് എക്സ്പോര്‍ട്ടു ചെയ്യപ്പെടും..

പിള്ളേരെല്ലാം എത്തിയാപ്പിന്നെ മുഴുവന്‍ ബഹളമായി. ഒളിച്ചുകളി,കുട്ടിം കോല്,പടവെട്ട്,തമ്മീതല്ല്,ഗോലികളി തുടങ്ങിയവ കൊണ്ട് വീട് മുഖരിതമാവും. ക്രിക്കറ്റ് എന്നൊന്നും കേട്ടിട്ടേയില്ല അന്ന്. അവിടെ അടുത്തു തന്നെ ഒരു വലിയ ചെമ്മീന്‍ കെട്ടുണ്ട്. മിക്കവാറും ദിവസങ്ങളില്‍ വെയിലാറുന്നതോടെ ഞങ്ങളുടെ ഗ്യാങ്ങ് ചെമ്മീന്‍ കെട്ടിനടുത്തേക്ക് ഷിപ്റ്റ് ചെയ്യും. കുറച്ചു കൂടി സ്വാതന്ത്രം..അലറാം..അമറാം..കൂവാം..പിന്നെ ദേഷ്യം വന്നാല്‍ പച്ച തെറി ഉറക്കെ വിളിച്ചു പറയാം അങ്ങനെ പലഗുണങ്ങളുണ്ട്. ചില ദിവസങ്ങളിലെ പ്രധാന പണീ ഞണ്ടുകളെ ഉപദ്രവിക്കലാണ്.അവറ്റകള്‍ മണ്ണീ‍ലുണ്ടാക്കുന്ന കുഴിയിനടുത്ത് ഈര്‍ക്കിലികൊണ്ട് കുടുക്ക് വച്ച്, പുറത്തെക്ക് വരുന്ന സമയത്ത് ഒരൊറ്റവലി. മിക്കവാറും എണ്ണം രക്ഷപ്പെടും ചില മണ്ടന്‍ ഞണ്ടുകള്‍ കുടുങ്ങുകയും ചെയ്യും.

അക്കാലത്ത് ഐസ് എന്നത് ഒരു കൌതുകവസ്തുവാണ്. ചെമ്മീന്‍ കെട്ടിലെ ഐസ് ഫാക്ടറിയില്‍ ചെന്ന് അച്ചാച്ചന്റെ പേരു പറഞ്ഞ് സ്വയം പരിചയപ്പെടുത്തി ഐസിന്റെ ഒരു കൊച്ചു കഷണം കിട്ടുമ്പോള്‍ ഒരു നിധി കിട്ടിയ സന്തോഷമായിരുന്നു.

വെള്ളത്തിലിറങ്ങരുതെന്ന് ഉത്തരവുള്ളതിനാല്‍ വെള്ളത്തിലിറങ്ങാന്‍ ഒരു പ്രത്യക താല്പര്യം ആയിരുന്നു. ഒരു ദിവസം പതിവുപോലെ ചെമ്മീന്‍ കെട്ടിലെത്തിയപ്പോളുണ്ട് അവിടെ ഒരു വള്ളം കെട്ടിയിരിക്കുന്നു. സമീപത്താണെങ്കില്‍ ഒരു പൂച്ചകുഞ്ഞിനെയും കാണാനില്ല. എന്നാ പിന്നെ ഒന്നു കേറിയാലോ..പകുതിപേര്‍ റെഡി. പതുക്കെ പടവുകളിറങ്ങി കയറുവലിച്ച് അത് തീരത്തോട് അടുപ്പിച്ചു. സീനിയോരിറ്റി വച്ച് ആദ്യത്തെ അമ്മായീടെ സന്തതികള്‍,പിന്നത്ത് രണ്ട് സന്തതികള്‍,പിന്നെ ഞാനും കേറി ഇരിപ്പുറച്ചു. ബാക്കിയുള്ളവര്‍ കാഴ്ച്ചക്കാര്‍. ഒന്നു സ്ഥലം മാറി ഇരിക്കാമെന്നു വച്ച് എഴുന്നേറ്റപ്പോഴേക്കും വള്ളം ഇളകി എന്റെ ബാലന്‍സ് പോയി..ഞാന്‍ ദേ കിടക്കുണു വെള്ളത്തില്‍ ഫ്ലാറ്റായി. ഇതു കണ്ട് ബാക്കിയുള്ളവരും എഴുന്നേറ്റു. വള്ളം മറിഞ്ഞ് അവരും എനിക്കു കമ്പനി തന്നു. സത്യം പറയാ‍ലോ, അരക്കൊപ്പം വെള്ളമെ ഉണ്ടായിരുന്നുള്ളൂ പക്ഷേ ഇത്തിരി വെള്ളം കുടിച്ചു പോയി.

കരക്കുനിന്നിരുന്ന സാമദ്രോഹികള്‍ ഇതെല്ലാം വള്ളിപുള്ളി വ്യത്യാസമില്ലാതെ അച്ചാച്ചന് എത്തിച്ചുകൊടുത്തു. നനഞ്ഞു കുതിര്‍ന്ന തുണിയുമായി വീട്ടില്‍ എത്തിയപ്പോഴേയ്ക്കും ഞങ്ങള്‍ക്കു സ്വീകരണം നല്‍കാന്‍ എല്ലാവരും മുന്‍ വശത്തു തന്നെ ഉണ്ടായിരുന്നു :)

അങ്ങനെ രസകരമായ ഓര്‍മ്മകള്‍.

അച്ചാച്ചനും അമ്മാമയും ഞങ്ങളെ വിട്ടുപോയി. തറവാടു വീട് ഭാഗപ്പെട്ടു. കസിന്‍സ് പലരും പലവഴിക്കായി. ഇപ്പോള്‍ ചിലരെ കണ്ടിട്ടു തന്നെ വര്‍ഷങ്ങളായിരിക്കുന്നു.

പക്ഷേ ഇപ്പോഴും ഞാനോര്‍ക്കുന്നു വെറ്റില മുറുക്കിയ മണമുള്ള പാലും ആ മത്തിക്കറിയുടെ ടേസ്റ്റും....

--------------------------------------
ഡെഡിക്കേഷന്‍: പ്രവാസികളുടെ മക്കള്‍ക്ക്

അച്ചാച്ചനും അമ്മാമയും ആരാണെന്നു ചോദിച്ചാല്‍ അച്ചന്റെ/അമ്മയുടെ റിലേറ്റീവ്സ് എന്നു പറയുന്ന കുട്ടികള്‍.. കളിയെന്നു വച്ചാല്‍ ക്രിക്കറ്റെന്നു പറയുന്ന കുട്ടികള്‍..മഹാനഗരങ്ങളില്‍ ശീതികരിച്ച ചുവരുകള്‍ക്കുള്ളില്‍ ഇരുന്നു കമ്പൂട്ടര്‍ ഗെയിംസ് കളിച്ച്, മേദസ്സു നിറഞ്ഞ ചീര്‍ത്ത ശരീരവുമായി വളരുന്ന കുട്ടികള്‍..മാതൃഭാഷ ഏതാണെന്നു ചോദിച്ചാല്‍ മല്യാളം എന്നു പറയുന്ന കുട്ടികള്‍..

ഇവര്‍ക്കെല്ലാം..

Sunday, June 24, 2007

ഒരു യു.എസ് വീരഗാഥ

ബ്ലോഗിങ്ങ് തുടങ്ങി ആദ്യത്തെ ഇന്റ്ര്നാഷണല്‍ യാത്ര ആയതിനാല്‍ ഒരു പത്തു പോസ്റ്റിനുള്ള കഥയും കൊണ്ടേ തിരിച്ചെത്തുകയുള്ളൂ എന്നൊരു ശപഥം ഞാനെടുത്തിരുന്നു. രാത്രി 1.45 നുള്ള ഫ്ലൈറ്റിനായി ഏകദേശം 11 മണിയോടെ ബാഗ്ലൂര്‍ എയര്‍‌പ്പോര്‍ട്ടില്‍ എത്തി. ബോര്‍ഡിങ്ങ് പാസ് എടുത്ത് സെക്യൂരിറ്റി ചെക്കും ഇമിഗ്രേഷനും കഴിഞ്ഞ് കൊതുകുകടിയും കൊണ്ട് വെറുപ്പു പിടിച്ച് ഇരിക്കുമ്പോഴാണ് എന്തെങ്കിലും എഴുതാമെന്നു വച്ചു പുത്തകം കയ്യിലെടുത്തത്. പക്ഷേ എവിടെ കോണ്‍സണ്ട്രേഷന്‍ കിട്ടാന്‍ ?..ചുറ്റിലും കളറുകള്‍ ഇന്റ്ര്നാഷണലും ഇന്ട്രാനാഷണലും.

ചെവിട്ടില്‍ മോബൈല്‍ ഒട്ടിപോയ ഒരു പാവം ചേച്ചി...നമ്മളീതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ ജോസിഗിഫ്റ്റിനെ പോലെ നിര്‍വ്വികാര മുഖവുമായി ചിലര്‍....വെടിക്കെട്ടില്‍ ചരിഞ്ഞു പൊട്ടിയ കതിന തലയിലേയ്ക്കു വരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടുനില്‍ക്കുന്ന നില്‍ക്കുന്ന ജീവികളെപോലെ കുറെ ഫസ്റ്റ് ടൈം ഫ്ലൈയേര്‍സ്..അനിക്സ്പ്രേയുടെ പരസ്യത്തിലെ “പൊടി” മാറ്റി “തുണി” എന്നാക്കിയാല്‍ എങ്ങനെയോ അതുപോലെ വസ്ത്രം ധരിച്ച കുറെ മദാമ്മമാര്‍ ..വയസുകാലത്തു മക്കളോടൊത്തു താമസിക്കാനുള്ള മോഹവുമായി അമേരിക്കയിലേയ്ക്ക് കുടിയേറുന്ന ചില വൃദ്ധമാതാപിതാക്കള്‍ അങ്ങനെ പല പല കാഴ്ച്ചകള്‍

സമയം 12.45 ആയി. ഇനിയും ഒരു മണിക്കുര്‍ ..ചെറുതായി വിശന്നു തുടങ്ങിയിരിക്കുന്നു...സാദാരണ മാധുരി ഗ്രാന്‍ഡില്‍ നിന്ന് ആന്ദ്രാ മീല്‍‌സോ അല്ലെങ്കില്‍ പഞ്ചാബി ധാബയില്‍ നിന്ന് തവാ റൊട്ടിയും ബിന്ദി ഫ്രൈയ്യുമൊ ഒക്കെ കഴിച്ച് തംബുരു വിഴുങ്ങിയപോലെ നില്‍ക്കാറുള്ള ഞാന്‍ ഇനി ഫ്ലൈറ്റില്‍ വച്ച് പ്രകൃതിയുടെ വിളിവന്നാല്‍ എന്തു ചെയ്യും എന്ന ആശങ്കയില്‍ ഡിന്നര്‍ ഒരു മസാലദോശയില്‍ ഒതുക്കിയിരുന്നു.. ഫ്ലൈറ്റിലെ യൂറോപ്യന്‍ ക്ലോസറ്റിന്ടെ മുകളില്‍ കയറി തവളയെ പോലെ ഇരിക്കുമ്പോള്‍ വല്ല എയര്‍ പോക്കറ്റിലും വീണു ഫ്ലൈറ്റൊന്നു കുലുങ്ങിയാല്‍ കഴിഞ്ഞില്ലേ കാര്യം..പിന്നെ ഊരിയെടുക്കല്‍ ഒരു ചടങ്ങാകും.

1.45നു ലുഫ്താന്‍സയുടെ ഫ്ലൈറ്റില്‍ ബോര്‍ഡു ചെയ്തു. കിങ്ഫിഷറിലെയും ജെറ്റിലേയും കാര്യങ്ങളൊക്കെ ആലോചിച്ച് പല പല പ്രതീക്ഷകളോടെ കയറിയ ഞാന്‍ നട്ടപാതിരയ്ക്കു ഗുഡ്മോര്‍ണിങ് പറഞ്ഞ അമ്മച്ചി ഹോസ്റ്റ്സിനെ കണ്ട് കഷ്ടപ്പെട്ടൊരു പുഞ്ചിരി മുഖത്തു വരുത്തി.

ബാഗ്ലൂരിനു റ്റാറ്റയും പറഞ്ഞു ഇരുന്നു പതുക്കെ ഒന്നു മയങ്ങി വന്നപ്പോഴാണ് ഒരു ശബ്ദം..

സര്‍ വുഡ് യു ലൈക്ക് റ്റു ഹാവ് വെജ് മീല്‍‌സ് ഓര്‍ നോണ്‍ വെജ് മീ‍ല്‍‌സ്?..

സമയം നോക്കിയപ്പോള്‍ രാത്രി മൂന്നു മണി..അങ്ങനെ ജീവിതത്തിലാദ്യമായി നട്ടപ്പാതിരയ്ക്കു മീല്‍‌സ് കഴിച്ചു. പിന്നെ പതുക്കെ പതുക്കെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.

ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തി ഡാലസ് ഫ്ലൈറ്റിന്റെ ടെര്‍മിനലില്‍ പോകാനായി സ്കൈ ട്രെയിനില്‍ കയറി..പക്ഷേ ഒരു സംശയം..ഇത് കറക്ട് ട്രെയിന്‍ ആണോ?..

“ഡെസ് ദിസ് ഗോ ടു ഗേറ്റ് സി09 ? ” ഞാന്‍ വേഗം ട്രെയിന്‍ ഓടിച്ചിരുന്ന നീഗ്രോയോട് ചോദിച്ചു.

“ആമ സര്‍ ഇതു അങ്കെ താന്‍ പോകും” നീഗ്രോ തിരിച്ചു പറഞ്ഞു..ഹാ..എന്തൊരു അത്ഭുതം..ജര്‍മ്മിനിയിലും തമിഴാണോ? അങ്ങനെ അന്തം വിട്ടു നില്‍ക്കുമ്പോഴുണ്ട് ഒരു അനൊണ്‍സ്മെന്റ്.

“യു അര്‍ റീച്ചിങ്ങ് ഫ്രാങ്ക് ഫര്‍ട്ട് ഇന്‍ 20 മിനിറ്റ്സ്..പ്ലീസ് ഫാസ്റ്റന്‍ യുര്‍ സീറ്റ് ബെല്‍റ്റ്സ്”.......സ്വപ്നമായിരുന്നോ?..

അങ്ങനെ ജര്‍മ്മന്‍ സമയം 7.30AM (ഇന്ത്യന്‍ സമയം 11AM ) ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തി. ഡാലസ് ഫ്ലൈറ്റ് അതേ ടെര്‍മ്മിനല്‍ തന്നെ ആയിരുന്നതിനാല്‍ ട്രെയിന്‍ പിടിയ്ക്കേണ്ടി വന്നില്ല. ഇനി അടുത്ത ഫ്ലൈറ്റ് 10.05 ന്..അങ്ങനെ വീണ്ടും ഇന്റ്ര്നാഷണല്‍ മൌത്ത് ലുക്കിങ്ങിലേയ്ക്ക്...

10 മണിയോടെ ഡാലസ് ഫ്ലൈറ്റില്‍ ബോര്‍ഡു ചെയ്തു. ഏതെങ്കിലും മദാമ്മ തരുണീമണികളെ സഹസീറ്റുകാരിയായി സ്വപനം കണ്ടിരുന്ന എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് ഒരു “തടിച്ചു കൊഴുത്തു കറുത്തു മെലിഞ്ഞ” സുന്ദരകോമളന്‍ നീഗ്രോ എന്റെ അടുത്തു വന്നിരുന്നു.

“ഹൈ”

ഞാനും “ഹൈ“

“ചണ്ടര്‍‌കൊണ്ടാണിടെനുസ്കൊട്ണി”

വാട്ട്?

തിരിച്ചും അതേ വാചകം..ഒരു മാറ്റവുമില്ല..ഇനിയിപ്പോ എന്റെ ഇംഗ്ലീഷിലുള്ള “പാണ്ഡിത്യം” അങ്ങേരെ കൂടി അറിയിക്കേണ്ട എന്നു വിചാരിച്ചു, ഒരു 70 എം എം ചിരിയോടെ പറഞ്ഞു.

“യെസ്”

“ഓ യെസ്..കണ്ടനുമ്മി മാ‍നോകിമിസി“

“നോ”

പിന്നെയുള്ള എല്ലാത്തിനും മാറ്റി മാറ്റി യെസ് - നോ -യെസ് എന്നൊക്കെ തട്ടി..കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ യെസും-നോയും എല്ലാം കേട്ട് അങ്ങേര്‍ക്ക് ബോറഡിച്ചെന്നു തോന്നുന്നു..ഒരു ഗ്ലാസ് വോഡ്കയും വേടിച്ചടിച്ച് അങ്ങേര് തിരിഞ്ഞു കിടന്നു ഫീസായി.

പുറത്തെ മേഘപടലങ്ങളിലേയ്ക്ക് കണ്ണും നട്ടു ഞാനും ഇരുന്നു.

(തൊടരും)